ന്യൂദല്‍ഹി: പി എം കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കള്‍ക്ക് കര്‍ഷക രജിസ്ട്രി എന്റോള്‍മെന്റിനായി വൈകാതെ സെല്‍ഫ് രജിസ്‌ട്രേഷന്‍ സംവിധാനം നിലവില്‍വരും. ഇതോടെ കൃഷി ഭവനുകള്‍ക്കു പുറമെ അക്ഷയ കേന്ദ്രങ്ങളിലും കോമണ്‍ സര്‍വീസ് സെന്ററുകളിലും കര്‍ഷക രജിസ്ട്രി എന്റോള്‍മെന്റ് നടത്താം. കിസാന്‍ നിധിയില്‍ നിന്ന് പ്രതിവര്‍ഷം ആറായിരം രൂപ ലഭിക്കുന്ന കര്‍ഷകര്‍ ജൂലൈ 31ന് മുമ്പായി എന്റോള്‍ ചെയ്യണമെന്നാണ് നിര്‍ദേശം. കൃഷി ഭവനുകളില്‍ മാത്രമാണ് നിലവില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഉള്ളത്. ഇതോടെ കൃഷി ഭവനുകളില്‍ തിരക്കു വര്‍ദ്ധിക്കുകയും അവിടത്തെ മറ്റു ജോലികള്‍ക്ക് തടസം നേരിടുകയും ചെയ്തതോടെയാണ് അക്ഷയ കേന്ദ്രങ്ങളിലും കോമണ്‍ സര്‍വീസ് സെന്ററുകളിലും രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യം ഒരുക്കുന്നത്. ഇതിനായി ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. കൃഷിഭവനകളില്‍ സേവനം സൗജന്യമായിരുന്നെങ്കില്‍ അക്ഷയ കേന്ദ്രങ്ങളിലും മറ്റും ചെറിയ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ ഫോണ്‍ , ഭൂനികുതിയടച്ച രസീത് എന്നിവയാണ് എന്റോള്‍ ചെയ്യാന്‍ വേണ്ടത്.
കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ അഗ്രികള്‍ച്ചറല്‍ മിഷന് കീഴില്‍ നടപ്പാക്കുന്ന പദ്ധതിയാണ് അഗ്രി സ്റ്റാറ്റിക് കര്‍ഷക രജിസ്ട്രി. ഡിജിറ്റല്‍ സേവനങ്ങള്‍ വേഗത്തില്‍ കര്‍ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക