നെടുങ്കണ്ടം : വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് ഇടുക്കി രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണാൻ എത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
തമിഴ്നാട് മധുരയിൽ നിന്നെത്തിയ നാലംഗ സംഘത്തിൽപ്പെട്ട ഒരാളാണ് അപകടത്തിൽപ്പെട്ടത്. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി യുവാവ് വെള്ളച്ചാട്ടത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും യുവാവ് പാറയിൽ തങ്ങിനിന്നു. കൂടെ എത്തിയവർ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തി.
വടം കെട്ടി പുഴയിലേക്ക് ഇറങ്ങിയ നാട്ടുകാരൻ അതിസാഹസികമായ ശ്രമത്തിലൂടെയാണ് യുവാവിനെ രക്ഷിച്ചത്. തുടർന്ന് യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് കയറ്റി. യുവാവ് തങ്ങി നിന്നതിനു താഴെ വലിയ രണ്ട് കയങ്ങളാണ്. ഇവിടെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷവും രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.
വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കർശന നിർദേശം ഉണ്ട്. ഇത് അവഗണിച്ചാണ് ആളുകൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്. മഴ ശക്തമായ പശ്ചാത്തലത്തിൽ ഈ പ്രദേശത്തേക്കുള്ള യാത്ര നേരത്തെ നിരോധിച്ചിരുന്നെങ്കിലും, പിന്നീട് മഴ കുറഞ്ഞതോടെ സഞ്ചാരികൾ വീണ്ടും എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക