Varadyam

മേളത്തിന്റെ സംവേദനം

സൈബറിടത്ത് തരംഗമായി മേളം കലാകാരി സംവേദ

Published by

ചെണ്ടയില്‍ വിസ്മയം തീര്‍ത്തു സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് ചാലക്കുടിക്കാരി സംവേദ വേണു. 2007-ല്‍ പുറത്തിറങ്ങിയ ‘ആജ നാച്ലെ’ എന്ന ചിത്രത്തിലെ ‘ഓ രേ പിയ’ എന്ന ഗാനത്തിനൊപ്പമുള്ള സംവേദയുടെ പ്രകടനം സൈബറിടത്തു വന്‍ കൈയ്യടിയാണ് നേടിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടതു 4.1 മില്യണ്‍ പേര്‍! ആറു ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു. ആയിരങ്ങള്‍ ഷെയര്‍ ചെയ്തു. മറ്റനേകം പാട്ടുകള്‍ക്കൊപ്പവും ചെണ്ടയില്‍ താളമിട്ടു വിസ്മയിപ്പിച്ചിട്ടുണ്ട് ഈ മിടുക്കി.

മേളം കലാകാരനും ആചാര്യനുമായ ചാലക്കുടി വേണു നമ്പിടിയുടെ മകളാണ് സംവേദ. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചെണ്ട പഠിക്കാന്‍ ആരംഭിച്ചു. 50ല്‍ ഏറെ ക്ഷേത്രങ്ങളില്‍ തായമ്പക അവതരിപ്പിച്ചതിന്റെ വാദ്യമികവിലേക്ക് കൊട്ടിക്കയറി പെണ്‍വിരലുകളാല്‍ ചെണ്ടയില്‍ വാദ്യവിസ്മയം തീര്‍ത്ത് കഴിഞ്ഞ 10 വര്‍ഷമായി സംവേദ വാദ്യകലാരംഗത്തുണ്ട്.
പഞ്ചാരിയും പാണ്ടിയും തായമ്പകയും അച്ഛനില്‍ നിന്നു പഠിക്കുമ്പോള്‍ എല്‍പി വിദ്യാര്‍ഥിനിക്ക് ഉയരക്കുറവിന്റെ വെല്ലുവിളി കൂടി മറി കടക്കണമായിരുന്നു. പക്ഷേ, കേരളത്തിലെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ മേളം അവതരിപ്പിച്ച് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ അച്ഛന്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ പൊക്കത്തില്‍ അവള്‍ വാദ്യപാഠങ്ങളോരോന്നും കൊട്ടിപ്പഠിച്ചു. പിന്നെ കൊട്ടിത്തിമിര്‍ത്തു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം. 2020ല്‍ ചാലക്കുടി നെടുമ്പ വാതക്കാട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ തായമ്പകയില്‍ അരങ്ങേറ്റം കുറിച്ചു. തായമ്പകയില്‍ കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ കീഴില്‍ തുടര്‍പഠനം നടത്തുകയാണിപ്പോള്‍.

ചാലക്കുടി വേണു നമ്പിടിയുടെയും നര്‍ത്തകിയും കാര്‍മല്‍ അക്കാദമിയിലെ ലൈബ്രേറിയനുമായ സുലത വര്‍മയുടെയും മകളായി 2006ലാണു സംവേദയുടെ ജനനം. ചെണ്ടയോടുള്ള താല്‍പര്യം മനസ്സിലാക്കിയാണ് വേണു മകളെ ചെണ്ട പഠിപ്പിച്ചത്. 2019ല്‍ കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ നേതൃത്വത്തില്‍ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന 1001 പേര്‍ പങ്കെടുത്ത പഞ്ചാരിമേളത്തിലെ ഏക പെണ്‍കുട്ടിയായിരുന്നു സംവേദ.

എറണാകുളം മഹാദേവ ക്ഷേത്രം, കണ്ണൂര്‍ ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രം, ആലുവ മഹാദേവ ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രം, പത്തനംതിട്ട മാത്തൂര്‍കാവ് ഭഗവതിക്ഷേത്രം, ചേര്‍ത്തല വാരണാട്ട് ഭഗവതി ക്ഷേത്രം, മള്ളിയൂര്‍ ക്ഷേത്രം, മേലൂര്‍ കാലടി ശിവക്ഷേത്രം, അന്നനാട് വേലുപ്പിള്ളി ക്ഷേത്രം, ചാലക്കുടി കണ്ണമ്പുഴ ഭഗവതി ക്ഷേത്രം, വടമ പാമ്പുമേക്കാട്ട് തുടങ്ങി കേരളത്തിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും തായമ്പക അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഡിഗ്രി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണിപ്പോള്‍ കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ 2023ലെ ജില്ലാ കലോത്സവത്തില്‍ തായമ്പകയില്‍ രണ്ടാം സ്ഥാനം ലഭിച്ചു. 2024ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വൃന്ദവാദ്യ മത്സരത്തില്‍ കാര്‍മല്‍ സ്‌കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുത്തു. 2022ല്‍ മലയാള മനോരമ സംഘടിപ്പിച്ച ആട്ടം പാട്ട് ഓണ്‍ലൈന്‍ കലോത്സവത്തില്‍ ഉപകരണസംഗീതത്തില്‍ (തുകല്‍വാദ്യം-സീനിയര്‍ വിഭാഗം) രണ്ടാം സ്ഥാനം ലഭിച്ചു.

നൂറു കണക്കിനു പേര്‍ക്കു വേണു വര്‍ഷങ്ങളായി ചെണ്ടയില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇവരുടെ വീട്ടിലിപ്പോള്‍ ദിവസവും മേളത്തില്‍ സംവേദയ്‌ക്കൊപ്പം സാധകം ചെയ്യാന്‍ അച്ഛനും അനിയന്‍ സംയത് വേണുവുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന കലാഭവന്‍ മണി സ്മാരക കലാപഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്താനെത്തിയ മന്ത്രി സജി ചെറിയാന്‍ സംവേദയെ ഉപഹാരം നല്‍കി അനുമോദിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by