തന്ത്രശാസ്ത്രത്തെ ജനകീയമാക്കിയ മഹാമനീഷി പി. മാധവ് ജിയുടെ ജന്മശതാബ്ദി വര്‍ഷമാണ് 2025- 26. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ഈ കാലയളവില്‍ സംഘടിപ്പിക്കുന്നത്.
മാധവ് ജി, സമൂഹത്തിന് നല്കിയ സംഭാവനകള്‍ എന്തൊക്കെ, ഭാവി കേരളത്തിന്റെ നിലനില്‍പ്പിന് അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനങ്ങള്‍ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പരിപാടികളില്‍ മുന്‍തൂക്കം നല്‍കുന്നത്.
തന്ത്രം എന്നാല്‍ വികസിക്കുന്നത് എന്നര്‍ത്ഥം. വികസിക്കേണ്ടത് മനുഷ്യ വ്യക്തിത്വമാണ്. അന്നമയ കോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനകോശം, ആനന്ദമയകോശം എന്നീ കോശങ്ങളുടെ വികാസമാണ് വ്യക്തിയുടെ സമ്പൂര്‍ണ വികാസത്തിലൂടെ നടക്കുന്നത്. ഇക്കാര്യം നേടിയെടുക്കാനുള്ള വൈകാരികവും പ്രായോഗികവുമായ കാര്യങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്നതാണ് തന്ത്രശാസ്ത്രം. ക്ഷേത്രങ്ങള്‍ അതിന്റെ പ്രത്യക്ഷ രൂപമാണ്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍, ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന വാദ്യം, സംഗീതം, നൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ എല്ലാം തന്നെ നല്ല മനുഷ്യനെ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ്.
വികസിത വ്യക്തിത്വങ്ങളാണ് സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കുന്നത്. ജീവിതത്തില്‍ ഇപ്രകാരം വികസിച്ച വ്യക്തികളാണ് സമൂഹത്തില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നത്. ആത്മീയമായ ഉള്ളുണര്‍വ് വന്ന ഇത്തരം ആചാര്യന്മാരേയാണ് നവോത്ഥാന നായകര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ആ നിലയില്‍ നോക്കുമ്പോള്‍ ആത്മബോധമുണര്‍ന്ന ആദിശങ്കരന് തുടങ്ങി എഴുത്തച്ഛന്, ശ്രീനാരായണ ഗുരുദേവന്, ചട്ടമ്പിസ്വാമികള്‍, ആഗമാനന്ദ സ്വാമികള്‍ തുടങ്ങിയ ആത്മീയ പരമ്പരയില്‍പ്പെട്ട ആത്മതേജസായിരുന്നു മാധവ് ജി. ക്ഷേത്ര സംസ്കാരത്തെ സമൂഹ ജീവിതത്തിന്റെ മൂലബിന്ദുവാക്കി. സാമൂഹ്യാരാധന, മാതൃ സമിതി, സത്സംഗം, ആധ്യാത്മിക പാഠശാലകള്‍ എന്നീ പദ്ധതികള്‍ക്ക് അദ്ദേഹം രൂപം നല്കി.
അടിസ്ഥാനപരമായി പഞ്ചഭൂതങ്ങളാണ് ഈ പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടേയും അടിസ്ഥാന ഘടകങ്ങള്‍. അതുകൊണ്ട് അവയെ ദൈവീക വിഭൂതികളായി സ്വസ്ഥമായി നിലനിര്‍ത്തുന്നതിന് ഓരോരുത്തരും പരിശ്രമിക്കണം. അങ്ങനെ വരുമ്പോള്‍ നമ്മുടെ ശ്വാസോച്ഛ്വാസവും, കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ഭക്ഷണവും, നേടുന്ന അറിവും ദൈവീകതയുള്ളതായി മാറും. തന്ത്രത്തിന്റെ പിന്നിലുള്ള ഈ ശാസ്ത്രീയ തത്വത്തെ ക്ഷേത്രങ്ങളുമായി ചേര്‍ത്തുവച്ച് മലയാളിക്ക് പരിചയപ്പെടുത്തിയ മഹാത്മാവ് ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാധവ് ജി (1926- 1988 ) എന്നത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകന്, കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപക നേതാവ്, താന്ത്രികാചാര്യന്‍, തന്ത്രവിദ്യാപീഠം സ്ഥാപകന്‍, വാഗ്മി, എഴുത്തുകാരന്, സംഘാടകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. സംഘത്തിന്റെ പ്രചാരകന് എന്ന നിലയില്‍ പരിവ്രാജക ജീവിതം നയിച്ചു. അദ്ദേഹം പലര്‍ക്കും താതകണ്വനെ പോലെയും, അവരുടെ കുട്ടികള്‍ക്ക് മുത്തച്ഛനുമായിരുന്നു. സംഘടനാ ദൗത്യത്തിന്റെ തിരക്കിനിടയിലും പിതൃനിര്‍വിശേഷമായ വാത്സല്യത്തിന്റെ ആള്‍രൂപമായിരുന്നു മാധവ് ജി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാധവ് ജി പലരുടേയും ഹൃദയത്തില്‍ സജീവമായി തളിര്‍ത്തു നില്‍ക്കുന്നതിന് കാരണവും ഇതാണ്.

മാധവ്ജി എന്ന മഹാ പ്രസ്ഥാനം
കോഴിക്കോട് പന്നിയങ്കര പാലക്കല്‍ തറവാട്ടില്‍ സാമൂതിരി കോവിലകത്തെ അഡ്വ. പി.കെ. മാനവിക്രമന്‍ രാജയുടേയും പാലയ്ക്കല്‍ അമ്മുക്കുട്ടി(സാവിത്രി) അമ്മയുമായിരുന്നു മാതാപിതാക്കള്‍. 1926 മേയ് 31ന് (1101 ഇടവം 18 ന്) ഉത്രാടം നക്ഷത്രത്തില്‍ ജനനം.
കോഴിക്കോട് കല്ലായി സ്കൂള്‍, സാമൂതിരി കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഫിസിക്സ്, കെമിസ്ട്രി, ഗണിതം തുടങ്ങിയ ആധുനിക വിഷയങ്ങള്‍ പഠിച്ചത് ഔപചാരികമായ വിദ്യാഭ്യാസത്തിലൂടെയായിരുന്നു. വിവേകാനന്ദ സാഹിത്യം, സംസ്കൃതം, മാര്‍ക്സിസം, സാഹിത്യം, തന്ത്രശാസ്ത്രം, ഉപനിഷത്ത് എന്നിങ്ങനെയുള്ള വിഷയങ്ങള്‍ അനൗപചാരികമായാണ് പഠിച്ചത്. അതിലേറ്റവും സ്വാധീനിച്ചത് തന്ത്രശാസ്ത്രമാണ്. സമൂഹത്തിന്റെ മുന്നേറ്റത്തിന് പ്രയോജപ്പെടുമ്പോഴാണ് ഏതറിവും നിറവുള്ളതാകുന്നത്.
ഹൈന്ദവ നവോത്ഥാന നായകന്
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അടിത്തറയിലാണ് ഒരു പുരുഷായുസു കൊണ്ട് ചെയ്യാന്‍ കഴിയുന്ന കര്‍മങ്ങള്‍ മാധവ്ജി എന്ന കര്‍മയോഗി നിര്‍വഹിച്ചത്. 1942 കാലഘട്ടത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദത്തോപാന്ത് ഠേംഗ്ഡി കോഴിക്കോട് വന്നപ്പോള്‍ മുതലാണ് മാധവ്ജി ആര്‍എസ്എസുമായി അടുക്കുന്നത്. പിന്നീട് അഖണ്ഡാനന്ദ സ്വാമിയുടെ പ്രിയ ശിഷ്യനും സംഘത്തിന്റെ സര്‍സംഘചാലകുമായിരുന്ന പൂജനീയ ഗുരുജിയുമായുള്ള സമ്പര്‍ക്കമാണ് മാധവ്ജിയെ ഭാരതമാതാവിന്റെ ഉപാസകനാക്കി മാറ്റിയത്.
കാലങ്ങളായി നിലനിന്ന ജാതീയ വേര്‍തിരിവുകളും അനാചാരങ്ങളും ഇല്ലാതാക്കുക എന്നതിനായിരുന്നു മാധവ്ജി പ്രഥമ പരിഗണന നല്‍കിയത്. ജാതിക്കതീതമായ ഹിന്ദു സമൂഹത്തെ സൃഷ്ടിക്കുക, ഓരോ മനുഷ്യനും ദൈവീകതയുടെ ആവിഷ്കാരമാണെന്നും ഈശ്വരനെ ആരാധിക്കാനുള്ള അര്‍ഹത എല്ലാ വ്യക്തികള്‍ക്കും ഉണ്ടെന്നും വിളംബരം ചെയ്യുക മാത്രമല്ല, അറിവും മാര്‍ഗ്ഗദര്‍ശനവും നല്കി അതിനായൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും അദ്ദേഹം മുന്‍നിരയില്‍ നിന്നു. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടതെന്ന ചരിത്ര പ്രാധാന്യമുള്ള പാലിയം വിളംബരം മാധവ്ജിയുടെ നേതൃത്വത്തില്‍ (1987 ആഗസ്ത് 26) നടന്ന കൂട്ടായ യത്നത്തിന്റെ ഫലമായിരുന്നു. 1985 ഒക്ടോബര്‍ 9ന് പറവൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിളിച്ചുചേര്‍ത്ത ആചാര്യസഭയിലാണ് ഇത്തരത്തിലൊരു ആശയം ഉരുത്തിരിഞ്ഞത്.
ശ്രീനാരായണ ഗുരുദേവനും, ആഗമാനന്ദ സ്വാമികളും ഉഴുതുമറിച്ച വിളനിലത്ത് വേദാഗമസാരത്തിന്റെ വിത്ത് വിതയ്ക്കാനും പരിപാലിക്കാനും ഗുരു പരമ്പര നിയോഗിച്ച പ്രതിപുരുഷനായിരുന്നു മാധവ്ജി.
അജ്ഞതയും അന്ധവിശ്വാസവും, അനാചാരങ്ങളും നിറഞ്ഞു നിന്നിരുന്നു ഒരു കാലത്ത് കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും. ഇത് മുതലെടുത്ത് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകള്‍ ഒട്ടനവധി ക്ഷേത്ര സ്വത്തുക്കള്‍ കൈക്കലാക്കി. പുരോഗമനത്തിന്റെ പേരില്‍ പലതും പിടിച്ചടക്കി മതേതര ക്ഷേത്രങ്ങളാക്കി മാറ്റി. അവിടെയെല്ലാം ക്ഷേത്ര സംസ്കാരത്തിന് നിരക്കാത്ത കലാപരിപാടികളും ആചാരങ്ങളും നടപ്പാക്കി. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച മതവിഭാഗങ്ങള്‍ ക്ഷേത്രങ്ങളെ ഇല്ലാതാക്കാനും ഹിന്ദു ജനവിഭാഗങ്ങളെ ജാതീയമായി അകറ്റി നിര്‍ത്താനും പരിശ്രമിച്ചു. വ്യാപക മതപരിവര്‍ത്തനമാണ് ഇക്കാലയളവില്‍ നടന്നത്. ഇതിനൊക്കെ അകമഴിഞ്ഞ പിന്തുണയാണ് ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയത്.
ഈ സാഹചര്യത്തിലാണ് എല്ലാ വിഭാഗം സമുദായ സംഘടനകളേയും സംഘടിപ്പിച്ച് ജാതിക്കതീതമായി ഹിന്ദു ഏകീകരണത്തിനുള്ള പരിശ്രമം ആരംഭിച്ചത്. ഹിന്ദുക്കള്‍ നാം ഒന്നാണ്, സനാതന ധര്‍മ്മം എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുവയ്ക്കുന്നതാണ്, മനുഷ്യന് മാത്രമല്ല പ്രകൃതിയിലെ സമസ്ത ചരാചരങ്ങളും ആത്മീയതയുടെ ആവിഷ്കാരമാണ് എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തി വിശാല ഹിന്ദു ഐക്യത്തിന് വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ക്ക് ആചാര്യ സ്ഥാനം വഹിക്കാന്‍ നിയോഗിക്കപ്പെട്ടത് മാധവ്ജിയായിരുന്നു.
ഭാരതമെന്ന രാഷ്ട്രത്തിന്റെ രൂപവും ഭാവവും നിലകൊള്ളുന്നത് ശാക്തേയ സാരമായ ആത്മതേജസിലാണ്. അത് വീണ്ടെടുക്കാന്‍ സാമ്പ്രദായികമായി ദീക്ഷ സ്വീകരിച്ചു. ഉപാസനയും, ധ്യാനവും, പുരശ്ചരണവും നടത്തി. ഇങ്ങനെ കഴിഞ്ഞിരുന്ന മാധവാചാര്യനാണ് വിശാല ഹിന്ദു സമ്മേളനത്തിന്റെ ദൗത്യ നിര്‍വഹണത്തിന് മുന്നില്‍ നിന്നത് .
തന്ത്രവിദ്യാ പീഠത്തിന്റെ പിറവി
സമൂഹത്തില്‍ നടമാടുന്ന മനുഷ്യ വിരുദ്ധമായ ആചാരങ്ങള്‍ പരിഷ്കരിക്കണം. ശരിയായ ആചാരങ്ങളുടെ ശാസ്ത്രീയത അറിഞ്ഞാചരിക്കുകയും വേണം. ഇതിനായി ഓരോ ഗ്രാമത്തിലും ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ വേണം. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതില്‍ പങ്കാളികളാവണം. പലതരത്തിലുള്ള അന്ധ വിശ്വാസങ്ങള്‍ കാരണം സ്ത്രീകളെ പൊതുസമൂഹത്തില്‍ നിന്നും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന സാമൂഹിക സാഹചര്യം മാറണം. മാതൃശക്തി ക്ഷേത്രശക്തിക്കും, ക്ഷേത്ര ശക്തി സമൂഹത്തിന്റെ പരിവര്‍ത്തനത്തിനുമായി മാറണം. ഉപാസനാ സങ്കേതങ്ങളായ ക്ഷേത്രങ്ങള്‍ സേവനത്തിന്റെ കേന്ദ്രങ്ങള്‍ കൂടിയാവണം. ഇക്കാര്യങ്ങള്‍ നേടിയെടുക്കാനാണ് ദീര്‍ഘദര്‍ശിയായ മാധവ്ജി ക്ഷേത്ര സംരക്ഷണ സമിതിയിലൂടെ ലക്ഷ്യമിട്ടത്. സ്ത്രീകള്‍ ക്ഷേത്രകാര്യങ്ങളില്‍ ഇടപെടുന്നതും നാമജപം പോലുള്ള കാര്യങ്ങളില്‍ പങ്കെടുക്കുന്നതുമെല്ലാം പലയിടങ്ങളിലും നിഷിദ്ധമായിരുന്നു.

ക്ഷേത്ര പൂജാരിമാരും തന്ത്രിമാരും ആഗമശാസ്ത്രം അറിയാത്തവരായാല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കും. അങ്ങനെ വന്നാല്‍ അന്ധവിശ്വാസവും അനാചാരവും വളരും . ഇതിന് പരിഹാരമായി അദ്ദേഹം ആദ്യം ചെയ്തത് ക്ഷേത്രാചാരങ്ങളുടെ സാമൂഹികവും ശാസ്ത്രീയവുമായ വശങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള വ്യവസ്ഥ ചെയ്യുകയായിരുന്നു. ആലുവ വെളിയത്തുനാട് കേന്ദ്രമാക്കി സ്ഥാപിതമായ തന്ത്രവിദ്യാപീഠം (1972) ഇതിനുള്ള ഉപാധിയായിരുന്നു. രാഷ്ട്രീയ സംസ്കൃത സംസ്ഥാന് നടത്തുന്ന സംസ്കൃത ഭാഷയിലുള്ള ബിരുദവും, ബിരുദാനന്തര ബിരുദവും, തന്ത്രരത്നം ബിരുദവും നേടിയാണ് ഇവിടെനിന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുന്നത്. ശബരിമല, ഗുരുവായൂര്‍ പോലുള്ള മഹാ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരായി നിയമിക്കപ്പെടുന്നതിന് ഇവിടെ പഠിച്ച ഒട്ടേറെ പേര് അര്‍ഹരായി എന്നത് ഈ സ്ഥാപനത്തിന്റെ ശ്രദ്ധേയ നേട്ടമാണ്. ഓരോരുത്തരിലുമുള്ള ഈശ്വര ചൈതന്യത്തെ ഉണര്‍ത്തുകയും, തന്റെ പ്രകൃതിയിലും ചുറ്റുമുള്ള ചരാചരങ്ങളിലും നിറഞ്ഞിരിക്കുന്നതും മറഞ്ഞിരിക്കുന്നതും ഒരേ ചൈതന്യമാണെന്ന് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന തന്ത്രശാസ്ത്രമാണ് അവിടത്തെ പഠനവിഷയം. അതിന് നിരന്തര പരിശീലനം ആവശ്യവുമാണ്. ഇങ്ങനെ സ്ഥാപനങ്ങളിലൂടേയും പ്രസ്ഥാനങ്ങളിലൂടേയും കേരളത്തില്‍ തന്ത്ര ശാസ്ത്രത്തെ ആധുനിക ശാസ്ത്രത്തിന്റേയും സാമൂഹിക വിജ്ഞാനത്തിന്റേയും അടിസ്ഥാനത്തില്‍ പഠിച്ച് അവതരിപ്പിച്ചതില്‍ പ്രമുഖ പങ്കാണ് മാധവ്ജി വഹിച്ചത്.
ക്ഷേത്ര പ്രദക്ഷിണം, നമസ്കാരം, വഴിപാട്, ഉത്സവം എന്നീ ചടങ്ങുകളും കൊടിമരം, ബലിക്കല്ല്, അഷ്ടദിക്പാലകര് തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രതീകങ്ങളും ശാസ്ത്രീയമായി പ്രതിപാദിക്കുന്ന നിരവധി ലേഖനങ്ങളും അക്കാലത്ത് ആനുകാലികങ്ങളില്‍ എഴുതിയിട്ടുണ്ട് . ഇത് സംബന്ധിച്ച് കേരളത്തിലുടനീളം മാധവ്ജിയുടെ നേതൃത്വത്തില്‍ നടന്ന പഠന ക്ലാസുകളില്‍ ഒട്ടേറെ പേര് പങ്കെടുത്തു. ഇങ്ങനെ നേതൃത്വത്തിലേക്ക് കടന്നുവന്നവരാണ് പിന്നീട് ക്ഷേത്ര സംരക്ഷണ സംരംഭത്തിന് നേതൃത്വം നല്‍കിയത്. അക്കാലത്ത് എഴുതുകയും പഠിപ്പിക്കുകയും ചെയ്ത വിഷയങ്ങള്‍ സംഗ്രഹിച്ചതാണ് ക്ഷേത്ര ചൈതന്യ രഹസ്യം എന്ന പുസ്തകം. പാലയ്ക്കല്‍ മാധവ മേനോന്റെ നേതൃത്വത്തില്‍ ഈ ഗ്രന്ഥം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി 2024 ജനുവരിയില്‍ പ്രകാശനം ചെയ്തിരുന്നു.
കേരള ഗാന്ധി കെ. കേളപ്പനോടൊപ്പം ചേര്‍ന്ന് മലപ്പുറം അങ്ങാടിപ്പുറത്തെ തളി ക്ഷേത്രത്തെ വീണ്ടെടുത്ത് പുനരുദ്ധാരണം നടത്തിയ സംഭവം ഹിന്ദു നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടാണ്. ഇതുപോലെ കേരളത്തിലുടനീളം അന്യാധീനപ്പെട്ടും ജീര്‍ണിച്ചും കിടന്നിരുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം നടത്താനുള്ള വലിയ പ്രചോദനം ആയിരുന്നു തളി ക്ഷേത്ര പ്രക്ഷോഭം.
ഇതുപോലെ പ്രാധാന്യമുള്ള സംഭവമായിരുന്നു കൊച്ചിയില്‍ സംഘടിപ്പിച്ച വിശാലഹിന്ദു സമ്മേളനം (1982). ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന വിവിധ ജാതി വിഭാഗങ്ങള്‍ ഹിന്ദുക്കളാണെന്ന് പറയാനും അവരെ ഹിന്ദുക്കളായി ഉള്‍ക്കൊള്ളാനുമുള്ള സാമൂഹിക സാഹചര്യം അക്കാലത്ത് ഉണ്ടായിരുന്നില്ല. വിശാലഹിന്ദു സമ്മേളനത്തിന് ശേഷമാണ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത്. ഇതേ തുടര്‍ന്നാണ് കര്‍ക്കടകം രാമായണ മാസമായി ആചരിക്കാന്‍ തുടങ്ങിയത്. നവരാത്രി ആഘോഷം, മണ്ഡലം മകരവിളക്ക്, തിരുവാതിര തുടങ്ങി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബഹുജന പങ്കാളിത്തം നിറഞ്ഞ പരിപാടികള്‍ ഹിന്ദു ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തി.
ഇതിന്റെയൊക്കെ പിന്നില്‍ ആത്മീയ തേജസായി നിലകൊണ്ടത് മാധവ്ജിയായിരുന്നു. ആത്മീയമായ ഇത്തരം കാര്യങ്ങള്‍ സാധ്യമാക്കുന്നതിന് അനുഗ്രഹിച്ചത് പള്ളത്ത് നാരായണന് നമ്പൂതിരിയെന്ന ഗുരു നാഥനും. അദ്ദേഹമാണ് മാധവ്ജിക്ക് മന്ത്രദീക്ഷ (1962) നല്‍കിയത്. ഗുരുവില്‍ നിന്ന് ലഭിച്ച വിജ്ഞാനം പുരശ്ചരണം ചെയ്തും അനുഷ്ഠിച്ചും ആ സമ്പ്രദായം സ്വന്തമാക്കി. രാമേശ്വരം ക്ഷേത്രത്തിനടുത്ത് താമസിച്ചിരുന്ന ശ്രീവിദ്യാ ഉപാസകനായിരുന്ന നീലകണ്ഠ മഹാദേവ ജോഷിയുമായുള്ള സമ്പര്‍ക്കം മാധവ്ജിക്ക് ആത്മീയ രംഗത്ത് കൂടുതല്‍ ഉള്‍ക്കാഴ്ച ലഭിക്കുന്നതിനും കാരണമായി.
ഗുരുവില്‍ നിന്നറിഞ്ഞതെല്ലാം ഹൈന്ദവ സമാജത്തിന്റെ ഉണര്‍വിനും രാഷ്ട്രപുരോഗതിക്കുമായി പകര്‍ന്നുകൊടുത്ത തപസ്വിയായിരുന്നു മാധവ് ജി. അദ്ദേഹം കേരളത്തിന്റെ നവോത്ഥാന മണ്ഡലത്തില്‍ കൊളുത്തിയ വൈജ്ഞാനിക വെളിച്ചം കല്പാന്തകാലത്തോളം കെടാതെ നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: