തിരുവനന്തപുരം:ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് അധികൃതര്‍. മറ്റ് ശസ്ത്രക്രിയകള്‍ കൃത്യമായി നടക്കുമെന്നും വിശദീകരണമുണ്ട്.എന്നാല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ കൃത്യമായ മറുപടിയില്ല.
സ്റ്റെന്റ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കാത്തതിനാലാണ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളി വിഭാഗം തിങ്കളാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മാറ്റിവച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇമേജിംഗ് സയന്‍സ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സംയുക്തമായി ഒപ്പിട്ട കത്ത് ശ്രീചിത്ര ഡയറക്ടര്‍ സഞ്ജയ് ബിഹാരിയ്‌ക്ക് കൈമാറി.
കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡ പ്രകാരം ജെം പോര്‍ട്ടല്‍ വഴി ഇന്ത്യന്‍ നിര്‍മിത ശസ്ത്രക്രിയ സാമഗ്രികള്‍ മാത്രമേ വാങ്ങാവൂ. എന്നാല്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയ്‌ക്കുള്ള സ്റ്റെന്റ് ഉള്‍പ്പെടെ വിദേശനിര്‍മിതമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ശ്രീചിത്രയിലെ പര്‍ച്ചേസ് വിഭാഗം ടെണ്ടര്‍ ക്ഷണിച്ച് വിലകുറവുള്ള കമ്പനികളുമായി ചര്‍ച്ചനടത്തി ഒരുവര്‍ഷത്തേക്ക് വില നിശ്ചയിച്ച് ഉറപ്പിക്കും. എന്നാല്‍ 2023മുതല്‍ നിലവിലെ ഡയറക്ടര്‍ ഇതിന് തയറാകുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കരാറുണ്ടായിരുന്ന കമ്പനികളുടെ കാലാവധി അവസാനിച്ചെങ്കിലും പുതുക്കിയില്ല.ഇക്കാര്യം ഡയറക്ടറോട് കഴിഞ്ഞ രണ്ടുവര്‍ഷമായി നിരന്തരം ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് പറയുന്നത്. എന്നാല്‍ ജെം വഴിയല്ലാതെ പര്‍ച്ചേസ് നടത്തിയാല്‍ ഓഡിറ്റ് പ്രശ്‌നമുണ്ടാകുമെന്ന നിലപാടിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: