മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത്- വലത് മുന്നണികള്‍ക്ക് കാലിടറുന്നു. ഭരണവിരുദ്ധ വികാരത്തിന്റെ തണലില്‍ എളുപ്പം ജയിക്കാമെന്ന യുഡിഎഫിന്റെ വ്യാമോഹത്തിന് തിരിച്ചടിയായി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ രംഗപ്രവേശം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ മാറ്റി മറിച്ചിരിക്കുകയാണ്. യുഡിഎഫിലെ ആഭ്യന്തരപ്രശ്‌നങ്ങളും അന്‍വറിന്റെ രംഗപ്രവേശവും നേട്ടമാക്കി മാറ്റാമെന്ന ഇടത് മുന്നണിയുടെ കണക്കുകൂട്ടലും പിഴയ്‌ക്കുകയാണ്. എന്‍ഡിഎ മുന്നോട്ട് വെച്ച വികസിത നിലമ്പൂര്‍ എന്ന മുദ്രാവാക്യം വികസന മുരടിപ്പ് നേരിടുന്ന മണ്ഡലത്തില്‍ ഏറെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.
ഗോത്രവിഭാഗങ്ങള്‍, മലയോര കര്‍ഷകര്‍, എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാത്തതിലുള്ള പ്രതിഷേധം തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഇത്തരം വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനായി ഇരുമുന്നണികളും വര്‍ഗീയ കാര്‍ഡിറക്കി വോട്ട് നേടാനാണ് ശ്രമിക്കുന്നത്. ഇരുമുന്നണികളുടെയും സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് കടുത്ത വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നത്.
എം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫിന്റെ കണ്‍വെന്‍ഷനില്‍ സംസാരിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചാണ് പ്രസംഗിച്ചത്. ഇരുവരും മലപ്പുറം, സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങളിലേക്ക് ചര്‍ച്ച നയിക്കാനുള്ള വഴിമരുന്നിടുകയായിരുന്നു. ഇരു ചേരിയിലെയും മറ്റ് നേതാക്കള്‍ ഇത് ഏറ്റുപിടിച്ച് പരസ്പരം ചെളിവാരി എറിയുന്ന പ്രസ്താവനകള്‍ തുടരുകയാണ്.
ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നനെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രി കേരളത്തില്‍ മുസ്ലിം സമൂഹം വേട്ടയാടപ്പെടാത്തത് സിപിഎം ഉള്ളത് കൊണ്ടാണെന്ന അവകാശവാദമാണ് ഉയര്‍ത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാകട്ടെ ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വിവാദ അഭിമുഖമാണ് പരാമര്‍ശിച്ചത്. നേതാക്കളുടെ ഇത്തരം പഴയകാല പ്രസംഗങ്ങളുടെ വീഡിയോ ക്ലിപ്പുകളും ശബ്ദസന്ദേശങ്ങളുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.
മാറാട് കൂട്ടക്കൊലയില്‍ എ.കെ. ആന്റണിയുടെ പരാമര്‍ശവും, കേരളത്തില്‍ നടക്കുന്ന ഭീകരവാദത്തിനെതിരെ വി.എസ്. അച്യുതാനന്ദന്റെ പരാമര്‍ശവും പി. ജയരാജന്റെ പുസ്തകവും ഉള്‍പ്പടെയുള്ള വിഷയങ്ങളിലാണ് ഇരുമുന്നണികളും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വികസനം ചര്‍ച്ച ചെയ്താല്‍ ഇരുമുന്നണികള്‍ക്കും തിരിച്ചടി നേരിടുമെന്ന ഭയവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: