അഭിഷേക് ബച്ചനെതിരെ ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ് ആലിം ഹക്കീം. ‘ദസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുടി സ്റ്റൈല്‍ ചെയ്തു കൊണ്ടിരുന്ന തന്നോട്, മോശമായാല്‍ കാലില്‍ വെടി വയ്‌ക്കുമെന്ന് അഭിഷേക് പറഞ്ഞതായും, ഒരു പ്രോപ് ഗണ്‍ ഉപയോഗിച്ച് വെടി വച്ചതിനാല്‍ തനിക്ക് പത്ത് ദിവസത്തോളം നടക്കാന്‍ പോലും പറ്റിയില്ല എന്നാണ് ആലിം പറയുന്നത്.
”കാനഡയില്‍ നടന്ന ദസ് സിനിമയ്‌ക്കായി എല്ലാവരുടെയും മുടി ഞാനാണ് സെറ്റ് ചെയ്തത്. എന്തോ കാരണത്താല്‍ അനുഭവ് സിന്‍ഹയുടെ എല്ലാ സഹായികള്‍ക്കും അസുഖം വന്നു. പകരക്കാരന്‍ ആയാണ് എന്നെ നിയമിച്ചത്. ഞാന്‍ അഭിഷേക് ബച്ചന്റെ സഹായിയായി. അഞ്ച് ദിവസം ഞാന്‍ വര്‍ക്ക് ചെയ്തു. ഷോട്ടുകള്‍ക്കിടെ തുടര്‍ച്ച നിലനിര്‍ത്താനായി ഞാന്‍ നന്നായി തന്നെ പ്രവര്‍ത്തിച്ചു.”
”അപ്പോള്‍ അഭിഷേക് ബച്ചന്‍ പറഞ്ഞു, ‘ആലിം നീ മുടി ശരിയാക്കി, ശരിയാക്കി കണ്ടിന്യൂവിറ്റി എങ്ങാനും കളഞ്ഞാല്‍ കാലില്‍ വെടി വയ്‌ക്കും’ എന്ന്. അദ്ദേഹത്തിന്റെ കൈയ്യില്‍ ഒരു പ്രോപ് ഗണ്ണും ഉണ്ടായിരുന്നു. അത് പറഞ്ഞ് തമാശയോടെ അദ്ദേഹം നിലത്തേക്ക് വെടിയുതിര്‍ത്തു. എന്നാല്‍ ബുള്ളറ്റ് തെറിച്ച് എന്റെ കാലില്‍ കൊണ്ടു.”
”ഭയങ്കര വേദനയായി, 10 ദിവസത്തേക്ക് എനിക്ക് നടക്കാന്‍ കഴിഞ്ഞില്ല” എന്നാണ് ആലിം ഹക്കീം ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2005ല്‍ അനുഭവ് സിന്‍ഹയുടെ സംവിധാനത്തില്‍ എത്തിയ ചിത്രമാണ് ദസ്. സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, ഇഷ ഡിയോള്‍, ശില്‍പ്പ ഷെട്ടി, സയീദ് ഖാന്‍ എന്നിവരാണ് ചിത്രത്തിലുണ്ടായ മറ്റ് താരങ്ങള്‍.
അതേസമയം, ബച്ചന്‍ കുടുംബവുമായുള്ള നല്ല ബന്ധത്തെ കുറിച്ചും ആലിം ഹക്കീം അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളായി ബച്ചന്‍ കുടുംബവുമായി ബന്ധമുണ്ട്. മരിക്കുന്നതിന് മുമ്പ് തന്റെ പിതാവ് അമിതാഭ് ബച്ചന് വേണ്ടിയാണ് ജോലി ചെയ്തത്. ഒരു തവണ മുടി മുറിക്കുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അഭിഷേക് കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ മൊട്ടയടിച്ചിട്ടുണ്ടെന്നും ആലിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: