ലാഹോർ: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കരസേനാ മേധാവി ജനറൽ അസിം മുനീറിനെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു പ്രസ്താവന നടത്തി. തന്റെ ഭാര്യയുമായി ചങ്ങാത്തം കൂടാൻ മുനീർ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വിവരമാണ് മുൻ പാക് പ്രധാനമന്ത്രി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ തന്റെ ഭാര്യയോട് എന്ത് അനീതി നടന്നാലും അതിന് പിന്നിൽ മുനീറിന്റെ പ്രതികാരബുദ്ധിയാണെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തുന്നു.
ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഈ സംഭവം നടന്നത്. അതിനെക്കുറിച്ചും അദ്ദേഹം വാചാലനായി.
‘ഞാൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ, ജനറൽ അസിം മുനീറിനെ ഐഎസ്‌ഐയുടെ ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് ഞാൻ പുറത്താക്കി. ഈ വിഷയത്തിൽ, മധ്യസ്ഥർ വഴി ചർച്ച ചെയ്യാൻ എന്റെ ഭാര്യ ബുഷ്‌റ ബീബിയെ സൗഹൃദം സ്ഥാപിച്ച് ബന്ധപ്പെടാൻ അയാൾ ആഗ്രഹിച്ചു. എന്നാൽ ബുഷ്‌റ ബീബി വ്യക്തമായി വിസമ്മതിക്കുകയും അത്തരം കാര്യങ്ങളിൽ തനിക്ക് ഒരു ബന്ധവുമില്ലെന്നും അവർ അദ്ദേഹത്തെ കാണില്ലെന്നും വ്യക്തമാക്കി.’ – ഇമ്രാൻ പറഞ്ഞു.
കൂടാതെ ‘എന്റെ ഭാര്യ വ്യക്തിപരമായ പ്രതികാരത്തിന് ഇരയായതാണ്. പാകിസ്ഥാനിലെ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിൽ പോലും ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. ബുഷ്‌റ ബീബിയുടെ 14 മാസത്തെ അന്യായമായ തടവിനും ജയിലിൽ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും പിന്നിൽ ജനറൽ അസിം മുനീറിന്റെ പ്രതികാര മനോഭാവമാണ്’- ഇമ്രാൻ തുടർന്ന് പറഞ്ഞു.
ഇതിനു പുറമെ ബുഷ്‌റ ബീബിക്കെതിരെ ഒന്നിനുപുറകെ ഒന്നായി വ്യാജ കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർ ഒരു പൗരയാണ്, രാഷ്‌ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത ഒരു വീട്ടമ്മയാണ്. കഴിഞ്ഞ നാല് ആഴ്ചയായി അവരെ കാണാൻ പോലും എനിക്ക് അനുവാദമില്ലെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: