തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ 2025-26 സാമ്പത്തിക വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ‘റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് റിലേറ്റഡ് മാറ്റേഴ്‌സ്’ റഗുലേഷന്‍സിന്റെ കരട് പ്രസിദ്ധീകരിച്ചു. 2020 ലെ ‘റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് നെറ്റ് മീറ്ററിങ്’ റഗുലേഷന്റെ കാലാവധി 2024-25 ല്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ ചട്ടങ്ങള്‍ രൂപീകരിച്ചത്. കരട് വ്യവസ്ഥകള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.erckerala.org) ലഭ്യമാണ്.
കരട് റഗുലേഷന്‍ നെറ്റ് മീറ്ററിങ്, നെറ്റ് ബില്ലിങ്, ഗ്രോസ് മീറ്ററിങ്, ഒരു സൗരോര്‍ജ പ്ലാന്റില്‍ നിന്ന് ഫഌറ്റുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ എന്നിവയിലെ ഒന്നിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനങ്ങള്‍ എന്നിവയാണ് കരടിലെ നിര്‍ദേശങ്ങള്‍. വൈദ്യുത വാഹനങ്ങളില്‍ നിന്ന് ഗ്രിഡിലേക്ക് വൈദ്യുതി നല്‍കല്‍, പ്രോസ്യൂമര്‍മാര്‍ക്ക് മറ്റ് ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വില്‍ക്കല്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യവും രജിസ്‌ട്രേഷന്‍ ചാര്‍ജ് 1,000 രൂപയില്‍ നിന്ന് 300 രൂപയായി കുറയ്‌ക്കും. പീക്ക് സമയങ്ങളില്‍ ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക്, സീറോ ബില്ലിങ്, വികേന്ദ്രീകൃത എനര്‍ജി സ്‌റ്റോറേജ് പ്രോത്സാഹനം, നിക്ഷേപം ആകര്‍ഷിക്കല്‍ എന്നിവയും കരടിന്റെ ഭാഗമാണ്. കെഎസ്ഇബിയുടെ ഏറ്റവും കുറഞ്ഞ പുനരുപയോഗ ഊര്‍ജ ഉപഭോഗ ശതമാനവും പീക്ക് സമയ വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കും കരടില്‍ വ്യവസ്ഥ ചെയ്യുന്നു.
കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ 30 ദിവസത്തിനകം ഇമെയില്‍ ([email protected]) വഴിയോ തപാല്‍ മുഖേനയോ (സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍, വെള്ളയമ്പലം, തിരുവനന്തപുരം 695010) സമര്‍പ്പിക്കാം. പൊതുതെളിവെടുപ്പിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് അന്തിമ വിജ്ഞാപനം തയാറാക്കും. 2025 ജനുവരി 13 ന് പ്രസിദ്ധീകരിച്ച ചര്‍ച്ചാ രേഖയുടെ അടിസ്ഥാനത്തിലും ഫെബ്രുവരി 13, 14, 17 തീയതികളില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍, സോളാര്‍ സംരംഭകര്‍, ബാറ്ററി നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിദഗ്ധര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളും തപാല്‍ വഴി ലഭിച്ച അഭിപ്രായങ്ങളും പരിഗണിച്ചാണ് കരട് പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: