തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ വിശിഷ്ടാതിഥിയായി എത്തിച്ച സംഭവത്തിൽ ഫോർട്ട് ഹൈസ്കൂളിന് വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട്. സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അധികൃതർക്ക് അറിവില്ലായിരുന്നെന്ന സ്കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇങ്ങനെ ഒരാൾ വരുന്നത് ഹെഡ്‍മാസ്റ്റർ അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ഉത്തരവാദിത്തത്തില്‍നിന്ന് ഹെഡ് മാസ്റ്റര്‍ക്ക് ഒഴിയാന്‍ കഴിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
അതേസമയം, മുകേഷ് എം. നായരുടെ പശ്ചാത്തലം അറിയില്ലായിരുന്നെന്ന് വ്യക്തമാക്കി ഇയാളെ പരിപാടിയിലേക്ക് ക്ഷണിച്ച സന്നദ്ധ സംഘടനയായ ജെസിഐ പ്രതികരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സംഘടന ചൊവ്വാഴ്ച അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് മുകേഷ് പോക്സോ കേസ് പ്രതിയാണെന്ന് അറിയുന്നതെന്നും സംഘടന പ്രതികരിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് മെമന്‍റോ സമ്മാനിച്ചതിന് പുറമേ പ്രസംഗം നടത്തി വിദ്യാർഥികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷമാണ് മുകേഷ് മടങ്ങിയത്. മുൻ എസിപി ഒ. എ സുനിൽ ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക