ഇസ്ലാമാബാദ് : ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുൾ അസീസ് എസ്സാറിനെയാണ് പാകിസ്ഥാനിലെ പഞ്ചാബ് ജില്ലയിൽ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത് .നിരന്തരം ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയ ഭീകരനാണ് എസ്സാർ.
സഹായിയാണ് മൃതദേഹം കണ്ടെത്തിയത് . ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപൂരിൽ എസ്സാറിന്റെ സംസ്കാരം നടക്കും. ജെയ്‌ഷെ മുഹമ്മദിന്റെ നിരവധി ഉന്നത നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് . കഴിഞ്ഞ മാസം നടന്ന ഇന്ത്യാ വിരുദ്ധ റാലിയിലും അബ്ദുൾ അസീസ് പങ്കെടുത്തിരുന്നു. സോവിയറ്റ് യൂണിയനെപ്പോലെ ഇന്ത്യയെ കഷണങ്ങളാക്കുന്നതിനെക്കുറിച്ചും അന്ന് എസ്സാർ പറഞ്ഞിരുന്നു.
ഇന്ത്യയ്‌ക്കെതിരെ ആളുകളെ പ്രേരിപ്പിക്കുന്നതിലും ജെയ്‌ഷെയിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിലും അബ്ദുൾ അസീസ് സജീവമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓപ്പറേഷൻ സിന്ദൂരിനുശേഷം, പാകിസ്ഥാൻ ഭീകരർ തുടർച്ചയായ നാശം നേരിടുന്നു. ഓപ്പറേഷൻ സിന്ദൂരിൽ ഏകദേശം 100 ഭീകരർ കൊല്ലപ്പെട്ടതായും ഏകദേശം 9 ഭീകര ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടതായും ഇന്ത്യ വ്യക്തമാക്കിയിരുന്നു . ഇതിനുശേഷവും പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഭീകരർ ദുരൂഹമായി കൊല്ലപ്പെടുന്നു . ഈ ദുരൂഹ മരണങ്ങളുടെ ഉത്തരവാദിത്തം ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇന്ത്യയുടെ ശത്രുക്കളെ ഒന്നൊന്നായി ഇല്ലാതാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: