കറാച്ചി : പാകിസ്ഥാനിൽ തിങ്കളാഴ്ച രാത്രി കറാച്ചിയിലെ മാലിർ ജയിലിന്റെ മതിൽ തകർത്ത് നിരവധി തടവുകാർ രക്ഷപ്പെട്ടു. രക്ഷപ്പെട്ട തടവുകാരുടെ എണ്ണം 200-ലധികമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സംഭവത്തിനുശേഷം, കറാച്ചിയിലെ മുഴുവൻ സ്ഥിതിഗതികളും വഷളായി. മാലിർ ജയിലിനു സമീപവും സൈന്യത്തിന് വെടിയുതിർക്കേണ്ടിവന്നുവെന്നും വെടിവയ്‌പ്പ് സമീപത്തുള്ള ആളുകളിൽ പരിഭ്രാന്തി പരത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
അതേ സമയം രക്ഷപ്പെട്ട തടവുകാർക്കായുള്ള തിരച്ചിൽ സൈന്യം ഊർജിതമാക്കിയിട്ടുണ്ട്. ജയിലിനടുത്തുള്ള ഹൈവേയിലൂടെയുള്ള ഗതാഗതം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. രക്ഷപ്പെട്ട തടവുകാർക്കായി പോലീസും പാകിസ്ഥാൻ റേഞ്ചേഴ്‌സും ആണ് തിരച്ചിൽ ശക്തമാക്കിയിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാരെ പിടികൂടാൻ അന്വേഷണം ആരംഭിച്ചു.
നേരിയ ഭൂകമ്പത്തെ തുടർന്ന് ജയിലിന്റെ ഒരു മതിൽ തകർന്നുവീണുവെന്നും തുടർന്ന് തടവുകാർ ആ മതിൽ പൂർണ്ണമായും പൊളിച്ചുമാറ്റിയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏകദേശം 200 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു.
പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം തടവുകാർ പോലീസുകാരിൽ നിന്ന് ആയുധങ്ങൾ പിടിച്ചുപറിച്ച് വെടിവയ്‌ക്കാൻ തുടങ്ങിയെന്നുമാണ്. വെടിവയ്പിൽ ഒരു തടവുകാരൻ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവയ്‌പ്പിൽ മൂന്ന് എഫ്‌സി ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. അതേ സമയം വിവിധ പ്രദേശങ്ങളിൽ നിന്നായി 73 ഓളം തടവുകാരെ അറസ്റ്റ് ചെയ്തു. 9 സംശയിക്കപ്പെടുന്നവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിനു പുറമെ മാലിർ ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ സിന്ധ് പ്രവിശ്യയിലെ ജയിൽ മന്ത്രി അലി ഹസ്സൻ, ജയിൽ ഐജി, ജയിൽ ഡിഐജി എന്നിവരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: