കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കൊച്ചിയിലെ ഓഫീസില്‍ വിജിലന്‍സ് സംഘമെത്തി നോട്ടീസ് നല്‍കി.ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ അഴിമതി കേസിലെ വിവര ശേഖരണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയത്.
വിജിലന്‍സ് കേസിലെ പരാതിക്കാരനെതിരെ ഇഡി നേരത്തെ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ കേസിന്റെ വിശദാംശങ്ങള്‍ ലഭിക്കാനാണ് നോട്ടീസ് നല്‍കിയതെന്ന് വിജിലന്‍സ് എസ്പി അറിയിച്ചു.കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരായ ഇഡി കേസ് ഒതുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് വിജിലന്‍സ് അന്വേഷണം.
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസ്. തട്ടിപ്പ് പണം വാങ്ങുന്നതിനിടെ പിടിയിലായ വില്‍സന്‍ രണ്ടാം പ്രതിയാണ്. ഇയാളുടെ മൊഴിയില്‍ ശേഖര്‍ കുമാറിനെ കുറിച്ച് പറയുന്നുണ്ട്. ഇഡി ഉദ്യോഗസ്ഥനായ ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സനും വ്യാപക പണം തട്ടിപ്പ് നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.ഇരുവരും ഇതിന് പുറമെ മറ്റു കേസുകളിലും ഗൂഢാലോചന നടത്തിയെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.
തമ്മനം സ്വദേശിയായ വില്‍സണ്‍, രണ്ട് കോടി നല്‍കിയാല്‍ ഇഡി കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു കൊല്ലത്തെ കശുവണ്ടി വ്യാപാരിക്ക് നല്‍കിയ വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പണമായി നല്‍കണമെന്നും പറഞ്ഞു. വ്യാപാരി വിജിലന്‍സിനെ ഇക്കാര്യം അറിയിച്ചു. പനമ്പിള്ളി നഗറില്‍ വച്ച് പണം കൈമാറുമ്പോള്‍ വിജിലന്‍സ് സംഘം വില്‍സണെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വര്‍ഷങ്ങളായി കൊച്ചിയില്‍ താമസമാക്കിയ രാജസ്ഥാന്‍ സ്വദേശി മുരളിക്കും ഇതില്‍ പങ്കുണ്ടെന്ന് അറിഞ്ഞു. കൊല്ലത്തെ വ്യാപാരിക്കതിരെ ഇഡി കേസുണ്ടെന്ന വിവരം ഇവര്‍ അറിഞ്ഞതെങ്ങനെ എന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇഡി ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: