തിരുവനന്തപുരം: ദക്ഷിണ വ്യോമസേനാ മേധാവിയായി എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ആക്കുളം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് ചുമതലയേറ്റു. അതി വിശിഷ്ട സേവാ മെഡല്‍(എവിഎസ്എം), വായു സേന മെഡല്‍ (വിഎം) തുടങ്ങിയവ അദ്ദേഹം നേടിയിട്ടുണ്ട്.
1986 ഡിസംബര്‍ 6ന് വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട എയര്‍ ഓഫീസര്‍, ‘എ’ കാറ്റഗറി യോഗ്യതയുള്ള ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറും നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ്, കോളജ് ഓഫ് എയര്‍ വാര്‍ഫെയര്‍, നാഷണല്‍ ഡിഫന്‍സ് കോളജ് എന്നിവയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ്.
വിവിധ യുദ്ധവിമാനങ്ങളിലും പരിശീലന വിമാനങ്ങളിലുമായി 4000 മണിക്കൂറിലധികം പറക്കല്‍ പരിചയം എയര്‍ ഓഫീസര്‍ക്കുണ്ട്. വ്യോമ പ്രതിരോധം, ഗ്രൗണ്ട് അറ്റാക്ക്, സ്ട്രാറ്റജിക് റെക്കണൈസന്‍സ്, ഇലക്ട്രോണിക് വാര്‍ഫെയര്‍ എന്നിവയിലെ സമ്പന്നമായ പ്രവര്‍ത്തന പരിചയത്തിന് പുറമേ, ബോട്‌സ്വാന പ്രതിരോധ സേനയിലെ ചീഫ് ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടര്‍ എന്ന നിലയില്‍ അന്താരാഷ്‌ട്ര നിയമനം ഉള്‍പ്പെടെ പരിശീലന മേഖലയില്‍ എയര്‍ മാര്‍ഷലിന് വിപുലമായ പരിചയമുണ്ട്.
ഏകദേശം നാല് പതിറ്റാണ്ട് സേവന ജീവിതത്തില്‍, എയര്‍ മാര്‍ഷല്‍ പ്രധാനപ്പെട്ട കമാന്‍ഡ്, സ്റ്റാഫ് നിയമനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൈറ്റര്‍ സ്‌ക്വാഡ്രണിലെ കമാന്‍ഡിംഗ് ഓഫീസര്‍, എയര്‍ക്രൂ എക്‌സാമിനിംഗ് ബോര്‍ഡ്, ഒരു പ്രധാന ഫ്‌ളൈയിംഗ് ബേസ്, അഡ്വാന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ്, കോളജ് ഓഫ് എയര്‍ വാര്‍ഫെയറില്‍ (സിഎഡബ്ല്യു) കമാന്‍ഡന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ് എയര്‍ മാര്‍ഷല്‍ സൗത്ത് വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡില്‍ (എസ്ഡബ്ല്യുഎസി) സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ (എസ്എഎസ്ഒ) ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: