ദുഷാന്‍ബെ: സിന്ധു നദീജലക്കരാറിനെ പാക് പ്രധാനമന്ത്രി ആഗോള വേദിയില്‍ പരാമര്‍ശിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഭാരതം. താജിക്കിസ്ഥാനില്‍ ഹിമാനികളെക്കുറിച്ചുള്ള യുഎന്‍ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് പാകിസ്ഥാന്റെ ‘അനാവശ്യ പരാമര്‍ശ’ത്തെ വിമര്‍ശിച്ചത്.
ഭീകരവാദത്തിലൂടെ പാകിസ്ഥാന്‍ തന്നെയാണ് കരാര്‍ ലംഘിച്ചത്. നദീജലക്കരാറിനെക്കുറിച്ച് പാകിസ്ഥാന്‍ ആഗോളവേദിയില്‍ പരാമര്‍ശിച്ചത് അനാവശ്യമാണ്. പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരതയാണ് കരാര്‍ നിര്‍ത്തിവയ്‌ക്കാന്‍ കാരണം. സ്വന്തം തെറ്റ് തിരുത്താതെ ഭാരതത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ഗ്ലേഷ്യര്‍ കോണ്‍ഫറന്‍സിന്റെ വേദിയെ ദുരുപയോഗം ചെയ്യാനും ഫോറത്തിന്റെ പരിധിയില്‍ വരാത്ത വിഷയങ്ങളില്‍ അനാവശ്യമായ പരാമര്‍ശങ്ങള്‍ കൊണ്ടുവരാനുമുള്ള പാകിസ്ഥാന്റെ ശ്രത്തെ എതിര്‍ക്കുന്നു, ശക്തമായി അപലപിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചതിനുശേഷം സാഹചര്യങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഈ മാറ്റങ്ങളില്‍ സാങ്കേതിക പുരോഗതി, ജനസംഖ്യാപരമായ മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, അതിര്‍ത്തി കടന്നുള്ള ഭീകരത എന്നിവയുള്‍പ്പെടുന്നു. പാകിസ്ഥാനില്‍ നിന്നുള്ള നിരന്തരമായ അതിര്‍ത്തി കടന്നുള്ള ഭീകരത ഉടമ്പടിയിലെ വ്യവസ്ഥകള്‍ക്കെതിരാണ്. കരാര്‍ ലംഘിക്കുന്ന പാകിസ്ഥാന്‍, കരാര്‍ ലംഘനത്തിന്റെ ഉത്തരവാദിത്തം ഭാരതത്തിന്റെ മേല്‍ ചുമത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഭാരതം 1960ലെ സിന്ധു നദീജല കരാര്‍ താത്ക്കാലികമായി നിര്‍ത്തിവച്ചത്. എന്നാല്‍ ഇത് ജലത്തിന്റെ ആയുധവല്‍ക്കരണമാണെന്നും ഭാരതത്തിന്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നായിരുന്നു ഷെഹ്ബാസ് ഷെറീഫിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: