പ്രവേശനോല്‍സവങ്ങളുടെ അകമ്പടിയോടെ പുതിയൊരു അക്കാദമിക വര്‍ഷം ഇന്ന് ആരംഭിക്കുകയാണ്.
മഴ നനഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികൂട്ടത്തിന്റെ കാഴ്ചയും ക്ലാസ്സ് മുറികളിലെ ആര്‍ത്തലച്ചു കരയുന്ന കുരുന്നുകളും ജനലരികുകളില്‍ നിന്ന് വിങ്ങിപ്പൊട്ടുന്ന മാതൃത്വവും ആശ്വാസവാക്കുകളുമായെത്തുന്ന അധ്യാപക വൃന്ദവും പത്രത്താളുകളിലിടം പിടിക്കും. പുത്തനുടുപ്പും പുത്തന്‍ ബാഗുമായി ആസ്വാദ്യതയോടെ വിദ്യാര്‍ത്ഥികളും പ്രതീക്ഷയുടെ അമിതഭാരവുമായി രക്ഷിതാക്കളും വരും ദിവസങ്ങളിലെ കാഴ്ചകളാണ്.
ഇതോടൊപ്പം നോക്കിക്കാണേണ്ടതാണ്, ഇന്നിന്റെ പഠന മാധ്യമങ്ങളുടെ സവിശേഷതയും. ഇന്റര്‍നെറ്റിന്റെയും നവ മാധ്യമങ്ങളുടേയും അനന്ത സാധ്യതകളുപയോഗിച്ച് പഠനം കൂടുതല്‍ എളുപ്പമാക്കാനും അതുവഴി വലിയ ബൗദ്ധിക നേട്ടങ്ങള്‍, കുതിര വേഗത്തില്‍ തന്നെ കൈവരിക്കാനുമുള്ള ശ്രമങ്ങള്‍,ഇന്നിന്റെ പ്രതേ്യേകതയാണ്. സാങ്കേതികവിദ്യകള്‍ അനായാസം കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥി തലമുറ, ഈ പതിറ്റാണ്ടിന്റെ അനിവാര്യത കൂടിയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പ്രായോഗികതയും സംവേദനക്ഷമതയും ഉറപ്പുവരുത്താനുള്ള ബാധ്യതയില്‍ നിന്നും നാം ഒഴിഞ്ഞു മാറിക്കൂടാ.
ഒരു പരിധി വരെ ബൗദ്ധിക വികാസത്തെ മാത്രം ലക്ഷ്യം വെച്ചുള്ള പഠന പ്രക്രിയയും അനുബന്ധ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികളുടെ വൈകാരിക പക്വതയേയും മാനസിക നിലവാരത്തെയും ബാധിക്കുന്നുണ്ടെന്നത്, സത്യമാണ്. കുടുംബവും വിദ്യാലയങ്ങളും അവരിലെ ബൗദ്ധിക ശേഷിയ്‌ക്ക് കൊടുക്കുന്ന അമിത പ്രാധാന്യമാകാം, ഇത്തരത്തിലൊരു പ്രശ്‌നത്തിലേക്ക് നമ്മുടെ ഇളംതലമുറയെ കൊണ്ടുചെന്നെത്തിക്കുന്നത്. പിറക്കുമ്പോള്‍ തന്നെ, കുട്ടിയെ ഡോക്ടറും കളക്ടറും ആക്കാനുളള വ്യഗ്രതയ്‌ക്കിടയില്‍, അവര്‍ക്ക് ലഭ്യമാകേണ്ട മാനസികവും വൈകാരികമായ പക്വതയെ ചുരുങ്ങിയ പക്ഷം മാതാപിതാക്കള്‍ ഗൗരവത്തോടെ എടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാര്‍ത്ഥികളുടെ മാനസിക നിലവാരവും വൈകാരിക പക്വതയും.അവയ്‌ക്കു സാമാന്യ പ്രാധാന്യം നല്‍കാതെ അക്കാദമിക കാര്യങ്ങള്‍ക്കു മാത്രം നാം പ്രാമുഖ്യം കൊടുത്താല്‍ അതിന്റെ അനുരണനങ്ങള്‍, പൊതു സമൂഹത്തില്‍ നിലനില്‍ക്കുമെന്നതും തീര്‍ച്ചയാണ്.
പ്രശസ്ത ചിന്തകനും മന:ശാസ്ത്രഞ്ജനുമായ ബെഞ്ചമിന്‍ ബ്ലൂം പറഞ്ഞതു പോലെ ബൗദ്ധിക മേഖലയില്‍ മാത്രമായി, നാം ബദ്ധശ്രദ്ധരാകുന്നത്, വലിയ കുഴപ്പത്തിലേയ്‌ക്കാണ് നമ്മുടെ പുതു തലമുറയെ കൊണ്ടുചെന്നെത്തിക്കുന്നത്. അതായത് മക്കളുടെ ബൗദ്ധിക നിലവാരത്തിന്, വലിയ പ്രാമുഖ്യം നല്‍കുന്ന മാതാപിതാക്കളും അധ്യാപക സമൂഹവും, അത്ര തന്നെ ശ്രദ്ധ കൊടുക്കാത്ത വൈകാരിക വികാസത്തിന്റെ പരിമിതി, വിദ്യാര്‍ത്ഥികളില്‍ തീര്‍ക്കുന്ന പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം ഈയ്യിടെ, സാക്ഷര കേരളത്തിലും ആപല്‍ക്കരമായ ഒരു സാഹചര്യം ഉണ്ടാക്കുന്നുണ്ടെന്നത് പറയാതെ വയ്യ. കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ യാത്രയയപ്പ് ആഘോഷത്തിനിടയിലാണ്, ഷഹ്ബാസ് എന്ന പത്താം ക്ലാസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്തയ്‌ക്ക് സാക്ഷര കേരളം സാക്ഷ്യം വഹിച്ചത്. അപ്പോള്‍ എന്താണ് നമ്മുടെ കുട്ടികള്‍ക്കും പുതുതവാക്കുകളില്‍ലമുറക്കും സംഭവിക്കുന്നത്? അവരെ മാനസിക- വൈകാരിക വളര്‍ച്ചയിലേയ്‌ക്കും പക്വതയിലേയ്‌ക്കും എത്തിക്കാന്‍ എന്തു കൊണ്ട് നമുക്ക് സാധിക്കുന്നില്ല? അല്ലെങ്കില്‍ ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച ചെയ്യാനും സഹകരണ മനോഭാവത്തോടെയും ത്യാഗ മനോഭാവത്തോടെയും പരസ്പരം മനസ്സിലാക്കാനും ഒപ്പം സ്‌നേഹിക്കുവാനും നൈമഷികമായ വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കുവാനും നമ്മുടെ കുട്ടികളെ നാം എന്തുകൊണ്ട് പരിശീലിപ്പിക്കുന്നില്ല?
ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ രാഷ്‌ട്രപിതാവായ ഗാന്ധിജി, വിദ്യാഭ്യാസ പ്രക്രിയ സംബന്ധിച്ച് പൊതു സമൂഹത്തിനു മുന്‍പില്‍ വെച്ച, വിദ്യാര്‍ത്ഥിയുടെ സമഗ്ര വികസനമെന്ന ആശയത്തിലേക്ക് നമ്മള്‍, ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നു വ്യക്തം.അതായത് കുട്ടിയുടെ വൈകാരിക മണ്ഡലത്തിനും പ്രാമുഖ്യം നല്‍കി, അവരില്‍ അടിസ്ഥാനപരമായി തന്നെ സമഗ്രവികസനം ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരില്‍ നാം കുത്തി നിറക്കുന്ന ബൗദ്ധികപരമായ വളര്‍ച്ചക്കൊപ്പം തന്നെ, അവരുടെ വൈകാരിക വികാസം നാം ലക്ഷ്യം വെയ്‌ക്കണം. അങ്ങനെയുള്ള ഒരു തലമുറയിലൂടെ മാത്രമേ, നാടിന്റെ സാമൂഹ്യപരമായ ഒരു വികസനം, നമുക്ക് അവകാശപ്പെടാനാകൂ.
അപ്പോള്‍ നാം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇപ്പോള്‍ വേണ്ടത്, ഉയര്‍ന്ന ചിന്താശേഷിയും നന്മയിലേയ്‌ക്കുള്ള ഉറച്ച കാല്‍വെയ്‌പ്പുകളുമാണ്. മികച്ച ആശയ വിനിമയ ശേഷിയിലൂടെയും സംവേദനക്ഷമതയിലൂടെയുമാണ് അത്തരമൊരു നേട്ടം നമുക്ക് കൈവരിയ്‌ക്കാനാവുക. അതിന് വിദ്യാര്‍ത്ഥി സമൂഹത്തെ പ്രാപ്തരാക്കുകയെന്നത് കൂടി, മാതാപിതാക്കളുടേയും അധ്യാപകരുടേയും ദൗത്യമാണ്.
1,ആശയ വിനിമയ ശേഷി വര്‍ദ്ധിപ്പിക്കുക
കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പക്വതയിലെത്തിച്ചേരുക പരന്ന വായനയിലൂടെയും ആളുകളുമായുള്ള സംസര്‍ഗത്തിലൂടെയുമാണ്. വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും അതിനാ
ല്‍ തന്നെ വലിയ പ്രസക്തിയുമുണ്ട്.പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിയ്‌ക്കാനും ആശയങ്ങളെ മികവുറ്റ രീതിയില്‍ കൈമാറ്റം ചെയ്യാനും ഈ കാലത്ത് അവരെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളുണ്ടാകണം. വീടുകളിലുള്ള സമയം കുടുംബാംഗങ്ങള്‍ തമ്മില്‍ സൃഷ്ടിപരമായ സംവാദങ്ങള്‍ നടത്തി നമ്മുടെ കുടുംബ സദസ്സുകളെ സമ്പുഷ്ടമാക്കാം.കുടുംബ സദസ്സുകളില്‍, എല്ലാ മതങ്ങളേയും അവയുടെ വ്യതിരിക്തമായ സംസ്‌കാരങ്ങളെയും കാഴ്ചപ്പാടുകളെയും ബഹുമാനിയ്‌ക്കാനും അംഗീകരിയ്‌ക്കാനും പരിശീലിപ്പിക്കുക കൂടി ചെയ്യാവുന്നതാണ്. പുസതകങ്ങളിലൂടെയും പത്രത്താളുകളിലൂടെയും അറിവിന്റെയും പൊതു വിജ്ഞാനത്തിന്റേയും ലോകത്തേയ്‌ക്ക് അവരെയാനയിയ്‌ക്കാനുള്ള ശ്രമങ്ങള്‍ കൂടിയുണ്ടാകണം. പ്രാദേശികമായി സ്ഥിതി ചെയ്യുന്ന ലൈബ്രറികളുടെ ഉപയോഗം, സ്‌കൂളുകള്‍ തുറന്നാലും അവധി ദിവസങ്ങളില്‍ പ്രോല്‍സാഹിയ്‌ക്കപ്പെടേണ്ടതാണ്.
2. വിവേചന ബുദ്ധിയുടെ പ്രസക്തി
നരവംശശാസ്ത്രജ്ഞരുടെ നിഗമനത്തില്‍, മറ്റു സൃഷ്ടി ജാലങ്ങളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്, മനുഷ്യന്റെ വിവേചന ബുദ്ധിയാണ്. ശരിയും തെറ്റും നിര്‍വചിച്ച്, മനുഷ്യനെ ശരിയുടെ പക്ഷത്തേയ്‌ക്ക് ചേര്‍ത്തു നിര്‍ത്തുന്നതും ഈ വിവേചനശേഷിയാണ്.കാലികമായി പരിശോധിച്ചാല്‍, മനുജന്റെ ഈ വിവേചനശേഷി വിപരീതാന്നുപാതത്തിലാണെന്നു കാണാം. ചെറുപ്രായത്തില്‍ തന്നെ മക്കളെ ശരിയും തെറ്റും നിര്‍വ്വചിച്ചു വേര്‍തിരിയ്‌ക്കുന്നതില്‍ മാതാപിതാക്കള്‍ കാണിച്ച ജാഗ്രതക്കുറവും മറ്റെന്തിനേക്കാള്‍ ബൗദ്ധികപരമായ കാര്യങ്ങള്‍ക്കു വിദ്യാലയങ്ങളില്‍ പ്രാമുഖ്യം ലഭിച്ചതും ഇതിനു കാരണമാകുന്നുണ്ട്. അവശ്യം വേണ്ട ശിക്ഷണങ്ങള്‍, ചെറുപ്രായത്തില്‍ നമ്മുടെ കുട്ടികളെ തിരുത്തലുകള്‍ക്ക് പര്യാപ്തമാക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇവിടെ, മാറ്റങ്ങള്‍ക്കുള്ള സാധ്യത പരിശോധിച്ച്, മാറ്റങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.
3 കുടുംബങ്ങള്‍ പരിശീലനക്കളരികള്‍
നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതിലെ പ്രാഥമിക പരിശീലനക്കളരികള്‍ കുടുംബമാണ്. കുട്ടിത്തത്തില്‍ രൂപപ്പെടുന്ന ചിന്തകളും പ്രവര്‍ത്തനങ്ങളും തന്നെയാണ് അവരുടെ അടിത്തറ. തുല്യതയുടെയും സമത്വത്തിന്റെയും പാഠങ്ങള്‍ അവര്‍ പഠിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നു തന്നെയാണ്.പുരുഷനും സ്ത്രീയും പരമ്പരാഗതമായി കുടുംബങ്ങളില്‍ പിന്തുടരുന്ന ജോലികള്‍, പരസ്പരം പങ്കുവെച്ച്, തൊഴിലിന്റെ മാഹാത്മ്യം അവരെ പഠിപ്പിക്കുകയെന്നതും മുതിര്‍ന്നവരുടെ ഉത്തരവാദിത്വമാണ്. കൃഷിയും പരമ്പരാഗത ശൈലികളും മുതിര്‍ന്നവരുടെത് മാത്രമാകാതെ, ഇളം തലമുറയിലേയ്‌ക്കും അത് വ്യാപിപ്പിക്കാന്‍ നിതാന്ത ശ്രമങ്ങളുണ്ടാകണം.തൊടിയിലെ തോട്ടം പരിപാലിച്ചും, അടുക്കളത്തോട്ടമൊരുക്കിയും പ്രകൃതിയോട് ഉള്‍ച്ചേരാന്‍ നമുക്കവരെ പരിശീലിപ്പിയ്‌ക്കാം.
4. ലൈംഗികവിദ്യാഭ്യാസത്തിന്റെ അനിവാര്യത
സ്ത്രീകള്‍ക്കും പ്രത്യേകിച്ചും കുട്ടികള്‍ക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ നിര്‍ബാധം തുടരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിലേയ്‌ക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്നു രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങധികമാണ്, നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നവ. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേയും ബാലാവകാശ കമ്മീഷന്റേയും കണക്കുകള്‍ പ്രകാരം, പരാതികളില്‍ വലിയ പക്ഷത്തിലും പ്രതികള്‍ കുടുംബാംഗങ്ങളാണെന്നത്, നമ്മുടെ സാംസ്‌കാരികാധപതനത്തിന്റെ നേര്‍ക്കാഴ്‌ച്ച കൂടിയാണ്. സ്ത്രീയെ ഭൂമിയായും ദേവിയായും ഉപമിച്ച്, പൊതു സമൂഹത്തില്‍ ഉയര്‍ന്ന മൂല്യം നല്‍കി വരുന്ന നമ്മുടെ സംസ്‌കാരത്തിന്റെ പ്രായോഗികതയില്‍ തന്നെയാണ് അവള്‍ ഇരയുടെ വേദനയുമായി,വില്‍പ്പന ചരക്കായി മാറി കൊണ്ടികൊണ്ടിരിക്കുന്നതെന്നത് വിരോധാഭാസമാണ്.
വിദ്യാലയ കാലയളവ്, ‘വ്യക്തികളെ പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള കാലയളവ് ‘ കൂടിയാണെന്നും നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്.തെരഞ്ഞെടുപ്പിന്റെ ആ കാലയളവില്‍ ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെകുറിച്ചും അയാളുടെ പ്രാഥമികവും മൗലികവുമായ അവകാശങ്ങളെ കുറിച്ചും അവരെ പഠിപ്പിക്കുകയും വേണം. സ്‌കൂളുകളിലെ ജൈവശാസ്ത്രപരമായ പഠനങ്ങള്‍ക്കൊപ്പം, സന്‍മാര്‍ഗ്ഗ ചിന്തയോടെയുള്ള ലൈംഗിക വിദ്യാഭ്യാസവും നമ്മുടെ കുട്ടികള്‍ക്ക് ലഭ്യമാക്കണം.
5. സാമൂഹ്യബോധത്തിന്റെ പ്രസക്തി
മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണെന്ന, ചിന്ത അവര്‍ പഠിക്കേണ്ടയിടങ്ങള്‍ കൂടിയാണ് കുടുംബങ്ങളും വിദ്യാലയങ്ങളും. അണുകുടുംബങ്ങളുടെ അതിപ്രസരം,അതിനു വിലങ്ങുതടിയാകുന്നുണ്ടെങ്കിലും പൊതുവില്‍ വിദ്യാലയങ്ങള്‍ മാത്യകാപരം തന്നെയാണ്. ആ സാമൂഹ്യ ചിന്ത അരക്കെട്ടുറപ്പിക്കാനുള്ള സാഹചര്യം, കുടുംബങ്ങളില്‍ കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. വിഭവങ്ങള്‍ പങ്കുവെയ്‌ക്കാന്‍ ഉള്ള പരിശീലനം, ലഭ്യമാകേണ്ടയിടങ്ങള്‍ അവരവരുടെ കുടുംബങ്ങള്‍ തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് പ്രാവര്‍ത്തികമാക്കാനുമുള്ള ബോധ്യം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കു പകരേണ്ടതും ഇന്നിന്റെ അനിവാര്യത തന്നെ.
6 വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം
കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം, വളരെ ഗൗരവതരമായി തന്നെ കണക്കിലെടുക്കേണ്ടതാണ്. പഠനവുമായും പരീക്ഷയുമായും ബന്ധപ്പെട്ട് യാതൊരു വിധ സമ്മര്‍ദ്ദവുമില്ലാതിരുന്ന രണ്ടു മാസ കാലഘട്ടത്തിലൂടെ സഞ്ചരിച്ച അവര്‍ക്ക്, അധ്യയന വര്‍ഷം തീര്‍ക്കുന്ന പ്രൊജക്ടും അസൈന്‍മെന്റും സമ്മര്‍ദ്ദവും ചുരുങ്ങിയ പക്ഷം കുറച്ചു കാലത്തേയ്‌ക്കെങ്കിലും താല്‍ക്കാലിക വെല്ലുവിളി തന്നെയാണ്. പണ്ടത്തെ വിദ്യാര്‍ത്ഥിതലമുറയുടെ മാനസിക സംഘര്‍ഷങ്ങള്‍ക്കപ്പുറത്ത്, ഇന്നവര്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ ലഹരിയുടെ ഉപയോഗം, നമ്മുടെ യുവതലമുറയില്‍ തീര്‍ക്കുന്ന അരക്ഷിതാവസ്ഥയും ഗൗരവമായി കാണണം. അത്തരത്തില്‍ സംഘര്‍ഷമനുഭവിക്കുമ്പോള്‍ അവരെ ചേര്‍ത്തു പിടിക്കാനും അവശ്യം വേണ്ട കൗണ്‍സലിംഗും മറ്റും നല്‍കാനും നാം വലിയ പ്രതീക്ഷകളുമായെത്തുന്ന വിദ്യാര്‍ത്ഥികളില്‍, അതു നിലനിര്‍ത്തേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടേയും ഒരളവു വരെ സമൂഹത്തിന്റെയും ബാധ്യതയാണ്.
അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ വിദ്യാര്‍ത്ഥികള്‍ എടുക്കുന്ന ക്രിയാത്മക തീരുമാനങ്ങള്‍ക്ക് വര്‍ഷാവസാനം വരെ തുടര്‍ച്ചയുണ്ടാക്കുന്നതില്‍ മേല്‍ പറഞ്ഞവര്‍ക്കെല്ലാം പങ്കുണ്ടെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. അത്രത്തിന്‍ നമ്മുടെ വിദ്യാര്‍ത്ഥി സമൂഹത്തെ പരിശീലിപ്പിച്ച്, പുതുമാതൃകകള്‍ സമൂഹത്തില്‍ സൃഷ്ടിയ്‌ക്കാനുള്ള വലിയ സാധ്യതകളെ നമുക്കു പുല്‍കാം. അതിനുള്ള പരിശീലന വേദികള്‍ കൂടിയായി, ഈയവസരത്തില്‍ നമ്മുടെ കുടുംബങ്ങളും വിദ്യാലയങ്ങളും മാറട്ടെ.
(തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് അസി. പ്രൊഫസര്‍ ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: