Main Article

വികസിത ഭാരതത്തിന്റെ കാണാപ്പുറങ്ങള്‍

Published by

ന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്) 2025 ലേക്കുള്ള ലോകരാഷ്‌ട്രങ്ങളുടെ ദേശീയ വരുമാനത്തിന്റെ (ജിഡിപി) മുന്‍കൂര്‍ എസ്റ്റിമേറ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ജപ്പാനെ പിന്തള്ളി ഭാരതം നാലാം സ്ഥാനത്തേക്കുയര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നുവല്ലോ. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഭാരതം ജിഡിപിയുടെ അടിസ്ഥാനത്തില്‍ 10-ാം സ്ഥാനത്തായിരുന്നു. ജപ്പാനെ മറികടന്ന് നാലാം സ്ഥാനത്തേക്കുയര്‍ന്ന ഭാരതം 2027 ല്‍ ജര്‍മ്മനിയെ പുറംതള്ളി മൂന്നാം സ്ഥാനത്തേക്കുയരുമെന്നാണ് ഐഎംഎഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭാരതത്തിന്റെ ജിഡിപി 2014 ല്‍ 1.86 ലക്ഷം കോടി (ട്രില്യണ്‍) ഡോളറായിരുന്നത് 2025 ല്‍ 4.187 ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് നിഗമനം. അതായത് 10 വര്‍ഷത്തിനകം ജിഡിപി 225 ശതമാനം വര്‍ധനവാണ് കൈവരിച്ചത്. ഇത് തികച്ചും അഭിമാനകരമാണ്. നിതി ആയോഗിന്റെ കണക്കുകളനുസരിച്ച് 2014 നും
2023 നും ഇടയ്‌ക്ക് 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യ മുക്തരായി. ഇത് ജിഡിപിയിലുള്ള വര്‍ധന മൂലമാണ്.എന്നാല്‍ ഈ ചര്‍ച്ചകളിലൊന്നും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന വസ്തുതയുണ്ട്. അത് പര്‍ച്ചേസിങ് പവര്‍ പാരിറ്റി (പിപിപി) സങ്കല്‍പമനുസരിച്ച് ഐഎംഎഫ് തയ്യാറാക്കിയ ജിഡിപി അനുസരിച്ച് കഴിഞ്ഞ 12 വര്‍ഷത്തിലധികമായി ഭാരതം മൂന്നാം സ്ഥാനത്താണ്. 2025 ലെ ജിഡിപി 4.187 ലക്ഷം കോടി ഡോളര്‍ മാത്രമുള്ളപ്പോള്‍ പിപിപി അനുസരിച്ച് അത് 17.65 ലക്ഷം കോടി ഡോളറാണ് (4.22 മടങ്ങ് കൂടുതല്‍). 2025 ല്‍ അമേരിക്കയുടെ ജിഡിപി (30.51 ലക്ഷം കോടി ഡോളര്‍) ഭാരതത്തിന്റെ ജിഡിപിയേക്കാള്‍ 7.28 മടങ്ങ് കൂടുതലാണ്. എന്നാല്‍, പിപിപി അനുസരിച്ച് അമേരിക്കയുടെ ജിഡിപി വെറും 1.73 മടങ്ങ് മാത്രമാണ്. ഈ വസ്തുതകളൊന്നും ഇപ്പോഴത്തെ ചര്‍ച്ചകളില്‍ പ്രതിഫലിച്ചു കാണുന്നില്ല.

പശ്ചാത്തലം
ഔദ്യോഗികമായി ജിഡിപി തയ്യാറാക്കുന്ന രീതിയെക്കുറിച്ച് പതിറ്റാണ്ടുകളായി അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചകളും നിലനിന്നിരുന്നു. ഓരോ രാജ്യത്തിന്റെയും ഉല്‍പാദന വ്യവസ്ഥകളും ആഭ്യന്തര വിപണികളും, ഇടപാടുകളുടെ രീതികളും വളരെ വ്യത്യസ്തമായതിനാല്‍ യൂറോപ്യന്‍ മോഡലിലുള്ള ചട്ടക്കൂട് വികസ്വര-അവികസിത രാജ്യങ്ങളുടെ ജിഡിപിയില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന ആശങ്ക നിലനിന്നിരുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം കുടില്‍ വ്യവസായങ്ങളും, സ്ത്രീകളുടെയും കുടുംബത്തിലെ മറ്റ് വ്യക്തികളുടെയും പങ്കാളിത്തത്തോടെയുള്ള ഉല്‍പാദന-സേവന സംരംഭങ്ങളും, ആഭ്യന്തര ഉപഭോഗത്തിനു മാത്രമുള്ള (വില്‍പ്പനയ്‌ക്കല്ലാത്ത) ഉല്‍പാദനങ്ങളും പണരഹിത ഇടപാടുകളുമെല്ലാം ജിഡിപിയുടെ ചട്ടക്കൂടിനു പുറത്തായതുകൊണ്ട് നമ്മുടെ ദേശീയ വരുമാനത്തില്‍ ഇവയൊന്നും പ്രതിഫലിക്കാറില്ല. അതോടൊപ്പം ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലുള്ള കാലാകാലങ്ങളിലെ മാറ്റവും ജിഡിപിയുടെ എസ്റ്റിമേഷനില്‍ വലിയ അപാകത സൃഷ്ടിക്കുന്നുണ്ട്.

ഈ ന്യൂനതകള്‍ ബോധ്യപ്പെട്ടപ്പോള്‍ ഒഇസിഡി (Organization for Economic Cooperation and Development)യും അന്താരാഷ്‌ട്ര നാണയനിധിയും ലോകബാങ്കും പര്‍ച്ചേസിങ് പവര്‍ പാരിറ്റി അനുസരിച്ചുള്ള ജിഡിപി എസ്റ്റിമേറ്റ് ചെയ്യാന്‍ ആരംഭിച്ചു. തുടക്കത്തിലിത് ഔദ്യോഗിക ജിഡിപിക്ക് അനുബന്ധമായ കണക്കായാണ് പ്രസിദ്ധീകരിച്ചത്. ഒരു നിശ്ചിത വിഭാഗം ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ ചിലവാക്കേണ്ട തുകയുടെ അടിസ്ഥാനത്തിലാണ് പിപിപി എക്സ്ചേഞ്ച് കണക്കാക്കുന്നത്. ഒഇസിഡി ഇതിനായി രൂപപ്പെടുത്തിയ ‘ബാസ്‌കറ്റ് ഓഫ് ഗുഡ്സില്‍’ 3000 ഉപഭോക്തൃ സാധനങ്ങളും സേവനങ്ങളും, 30 തരം തൊഴിലുകളും 200 തരം ഉപകരണങ്ങളും 15 തരം നിര്‍മാണ പദ്ധതികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതാതു രാജ്യങ്ങളില്‍ ഇവയ്‌ക്കുവേണ്ട ചെലവ് ആഭ്യന്തര കറന്‍സിയില്‍ കണക്കാക്കി, അതിന്റെ അടിസ്ഥാനത്തില്‍ എക്സ്ചേഞ്ച് റേറ്റ് നിര്‍ണയിച്ചാണ് പിപിപി എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഇത് ഓരോ രാജ്യത്തിന്റെയും ആഭ്യന്തര ഉല്‍പാദന ഘടനയെയും ആഭ്യന്തര വിലനിലവാരത്തെയും കൃത്യമായി പരിഗണിക്കാന്‍ സഹായകമാണ്.

ഐഎംഎഫ് 2025 ലേക്ക് കണക്കാക്കിയ ആദ്യത്തെ 6 റാങ്കുകാരായ രാജ്യങ്ങളുടെ ജിഡിപിയും പിപിപി അനുസരിച്ചുള്ള ജിഡിപിയുമാണ് താഴെ കൊടുത്ത പട്ടികയില്‍ കൊടുത്തിട്ടുള്ളത്.

ഭാരതത്തിന്റെ ജിഡിപി 4.187 ലക്ഷം കോടി ഡോളറില്‍നിന്ന് പിപിപി എസ്റ്റിമേറ്റനുസരിച്ച് 17.65 ലക്ഷം കോടി ഡോളറായി ഉയരുന്നുണ്ട്. ഇത് 4.22 മടങ്ങ് അധികമാണ്.

ഔദ്യോഗിക ജിഡിപിയില്‍ അമേരിക്കയാണ് ഒന്നാംസ്ഥാനത്തെങ്കിലും (30.51 ലക്ഷം കോടി ഡോളര്‍) പിപിപിയില്‍ ചൈന ബഹുദൂരം മുന്നിലാണ് (40.72 ലക്ഷം കോടി ഡോളര്‍). അവരുടെ ജിഡിപിയിലെ വ്യത്യാസം 212 ശതമാനമാണ്. ജിഡിപിയില്‍ മൂന്നാംസ്ഥാനത്തുള്ള ജര്‍മ്മനി പിപിപിയില്‍ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ജപ്പാന്‍ രണ്ട് എസ്റ്റിമേറ്റുകളിലും അഞ്ചാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. അതേസമയം 11-ാം സ്ഥാനത്തുള്ള റഷ്യ പിപിപിയില്‍ നാലാം സ്ഥാനത്തേക്കു ഉയരുന്നുണ്ട്. മിക്ക ഏഷ്യന്‍-ആ്രഫിക്കന്‍ രാജ്യങ്ങളും പിപിപി ജിഡിപിയില്‍ കാര്യമായ വര്‍ധന കാണിക്കുന്നുണ്ട്.

ഭാരതം ഒരു വ്യാഴവട്ടക്കാലമായി മൂന്നാം സ്ഥാനത്തു തുടരുകയാണ്. 2030 ഓടെ ഭാരതം അമേരിക്കയെ പുറംതള്ളി പിപിപി ജിഡിപിയില്‍ രണ്ടാംസ്ഥാനത്തെത്തുമെന്നും 2045 ഓടെ ചൈനയെ പിന്തള്ളി ഒന്നാംസ്ഥാനത്തെത്തുമെന്നും ചില അന്താരാഷ്‌ട്ര ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ പ്രവചിക്കുന്നുണ്ട്. ഇത് ഭാരതത്തിന്റെ സുസ്ഥിരമായ സാമ്പത്തികവളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ യഥാര്‍ത്ഥ രൂപം മനസ്സിലാക്കാന്‍ പിപിപി എസ്റ്റിമേറ്റുകളിലൂടെ മാത്രമേ കഴിയൂ. ഔദ്യോഗിക കണക്കുകള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ ശരിയായ രീതിയില്‍ പ്രതിഫലിപ്പിക്കുന്നില്ല.

അന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്) 2025 ലേക്ക് കണക്കാക്കിയ ദേശീയ വരുമാനം (ലക്ഷം കോടി ഡോളറില്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by