അഭിനയമോഹവുമായി മലയാള സിനിമയുടെ പടി കയറിയെങ്കിലും സംവിധാനമാണ് തന്റെ വഴിയെന്ന് സ്വയം കണ്ടെത്തിയ നവ സംവിധായകരില്‍ ഒരാളാണ് തരുണ്‍ മൂര്‍ത്തി. വ്യത്യസ്ത പ്രമേയങ്ങളുമായി വന്ന് മലയാള സിനിമക്ക് വേറിട്ട കാഴ്ചകള്‍ നല്‍കിയ തരുണ്‍ തുടരും ഉള്‍പ്പെട മൂന്ന് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. ഓപ്പറേഷന്‍ ജാവ എന്ന ആദ്യ ചിത്രം കോവിഡ് കാലത്താണ് റിലീസ് ചെയ്തത്. രണ്ടാമത്തെ ചിത്രമായ സൗദി വെള്ളയ്‌ക്ക 2022 ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍, ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഏറെ നിരൂപക പ്രശംസയും നേടി.
ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിച്ചിരുന്ന തരുണ്‍ കഥകളിയും അഭ്യസിച്ചിട്ടുണ്ട്. ചേര്‍ത്തല എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കി. ടെലിവിഷനു വേണ്ടി പരസ്യ ചിത്രങ്ങള്‍ ചെയ്തിരുന്നു. പരസ്യ ചിത്ര നിര്‍മാണങ്ങള്‍ക്കായി സ്റ്റുഡിയോ സെറ്റുകള്‍ ഒരുക്കിയതിലൂടെ മീഡിയ പ്രൊഡക്ഷന്‍ രംഗത്ത് പരിചയം നേടി. നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തരുണ്‍ സംവിധാനം, തിരക്കഥ എന്നീ മേഖലകളില്‍ തിളങ്ങി. തരുണ്‍ മൂര്‍ത്തി ജന്മഭൂമിയോട് സംസാരിക്കുന്നു.
മലയാള സിനിമയില്‍ ചരിത്ര വിജയമായി മാറിയിരിക്കുകയാണ് തുടരും, ഈ ഒരു വിജയം താങ്കള്‍ പ്രതീക്ഷിച്ചിരുന്നോ ?
ചരിത്രവിജയം ആകുമോ എന്ന് പറയാന്‍ പറ്റില്ല. സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ തന്നെ ഇതൊരു നല്ല സിനിമയാണെന്ന് തോന്നിയിരുന്നു. നല്ല ഒരു ആര്‍ട്ട് ഫോം കണ്ടിരുന്നു. മനസിന് തൃപ്തി ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് സിനിമകളിലും എനിക്ക് അതേ ഫീല്‍ കിട്ടി. പക്ഷേ തുടരും സിനിമയുടെ ചില രംഗങ്ങളുടെ ഷൂട്ടിങ്ങും എഡിറ്റിങ്ങും നടക്കുമ്പോള്‍ തന്നെ മികച്ചതാണെന്ന് തോന്നിയിരുന്നു. പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷം.
താങ്കള്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ബോയി ആണെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഒടുവില്‍ തുടരും സിനിമയില്‍ അദ്ദേഹം തന്നെ അഭിനയിച്ചു. ഇതൊരു സ്വപ്‌നസാക്ഷാത്കാരമല്ലേ ?
100 ശതമാനവും ഞാന്‍ ലാല്‍ സാറിന്റെ ഫാന്‍ ബോയ് ആണ്. അദ്ദേഹത്തെ വെച്ച് ഒരു പടം ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണ്. ലാല്‍ സാര്‍ ഇഷ്ടപ്പെട്ട ഒരു കഥയെ എന്റെ ഒരു ശൈലിയിലേക്ക് കൊണ്ടുവന്നു എന്ന് മാത്രം. പിന്നെ സ്വപ്നസാക്ഷാത്കാരമാണോ എന്ന് ചോദിച്ചാല്‍ അത് ഒരു നിമിത്തമായിരുന്നു. ജാവ, സൗദി വെള്ളയ്‌ക്ക എന്നീ സിനിമകള്‍ക്കായി ഞാനെടുത്ത പ്രയത്‌നത്തിന്റെ ഫലമാണ് ലാല്‍ സാറിനെ വച്ച് പടം ചെയ്യാന്‍ സാധിച്ചത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലാല്‍ സാറിനെ വച്ച് സിനിമ ചെയ്തുകൂടെ എന്ന് ചോദിച്ച് ഈ ലോകം വന്നപോലെയാണ് എനിക്കനുഭവപ്പെടുന്നത്.
100 കോടി കളക്ഷന്‍ നേടിയ ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. ആക്ഷനും വയലന്‍സും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ കാലത്ത് ഫാമിലിയെ തീയേറ്ററിനു മുന്നില്‍ പിടിച്ചിരുത്താന്‍ താങ്കള്‍ക്ക് സാധിച്ചു. ഇത് ഒരു വലിയ അംഗീകാരമല്ലേ ?
ഇന്‍സ്റ്റാഗ്രാമും യൂട്യൂബും വാഴുന്ന ഇക്കാലത്ത് ഫാമിലിയെ എന്നല്ല ഏത് പ്രേക്ഷകനേയും സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് മുതല്‍ അവസാനം വരെ പിടിച്ച് ഇരുത്തുക എന്നതാണ് ഒരു സിനിമയുടെ തിരക്കഥയുടെ ഏറ്റവും വലിയ ടാസ്‌ക്. ഒരു സീന്‍ ഒരുക്കുമ്പോള്‍ അതില്‍ അഞ്ച് കഥാപാത്രമുണ്ടെങ്കില്‍ പ്രേക്ഷകന്‍ എന്ന കഥാപാത്രത്തെ കൂടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അവരുടെ എക്‌സൈറ്റുമെന്റുകള്‍ക്കും താല്‍പര്യങ്ങള്‍ക്കും കൂടി പ്രാധാന്യ കൊടുക്കണമെന്ന് എന്റെ ടീമിനോട് പറയാറുണ്ട്. എല്ലാവിധ പ്രേക്ഷകരേയും പിടിച്ചിരുത്തി എന്ന് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. അതില്‍ ലാല്‍ സാര്‍ എന്ന ഘടകം വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരു വലിയ സമൂഹം ഉണ്ട്. ഞാന്‍ നടത്തിയ ഒരു ശ്രമം വിജയിച്ചു എന്ന് എനിക്ക് തോന്നുന്നുണ്ട്.
തരുണ്‍ മൂര്‍ത്തിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചിരിക്കുകയാണ് തമിഴിലെ താര സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും. എന്ത് തോന്നുന്നു. ആ അനുഭവം വിവരിക്കാമോ ?
സൂര്യ സാറും കാര്‍ത്തിയും എനിക്ക് വീട്ടിലേക്ക് ഒരു ബൊക്കെ കൊടുത്തുവിട്ടു , പിന്നീട് വിളിച്ചു. അവര്‍ക്ക് ലാല്‍ സാറിനോടുള്ള ഇഷ്ടവും എക്‌സൈറ്റ്‌മെന്റുമാണ് പ്രകടിപ്പിച്ചത്. ലാല്‍ സാറിനെ വളരെ മനോഹരമായി ഉപയോഗിച്ചു എന്നാണ് കാര്‍ത്തി പറഞ്ഞത്. സൂര്യ സാര്‍ സിനിമയുടെ ടോട്ടല്‍ പ്രോസസിനെക്കുറിച്ച് വിശദമായി ചോദിച്ചു മനസ്സിലാക്കി. ഇത് എന്റെ കരിയറിലെ ഏറ്റവും വലിയ സംഭവമാണ്. ഇവരുടെ ഒക്കെ ഫാന്‍ ബോയ് ആണ് ഞാന്‍. അവരെന്നെ ചെന്നൈയിലെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ചു. കുറച്ച് സമയം അവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ അവസരം തന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.
കോളിവുഡിലും ‘തുടരും’ തരംഗം എന്ന തലക്കെട്ടിലാണ് കാര്‍ത്തിക്കൊപ്പമുള്ള ചിത്രം തരുണ്‍ മൂര്‍ത്തി പങ്കുവെച്ചത്. തമിഴില്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ ?
തമിഴ്, ഹിന്ദി അടക്കം അന്യഭാഷകളിലേക്ക് തത്കാലം നോക്കുന്നില്ല. ഇനിയും സമയമുണ്ടല്ലോ. ആ സമയം വരട്ടെ. നമുക്ക് ഒരു പടം ചെയ്യാന്‍ സാധിക്കട്ടെ എന്നാണ് അവര്‍ രണ്ടുപേരും ആശംസയായി പറഞ്ഞത്.
ചെയ്യാന്‍ പോകുന്ന പ്രൊജക്ടുകള്‍? ഫാമിലി ഡ്രാമ തന്നെ പ്രതീക്ഷിക്കാമോ ?
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ടോര്‍പിഡോ ചിത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഫഹദ് ഫാസില്‍, തമിഴ് നടന്‍ അര്‍ജുന്‍ ദാസ്, നസ്ലിന്‍, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളില്‍. നടന്‍ ബിനു പപ്പുവാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാം ഒരിടവേളയ്‌ക്കുശേഷം സംഗീത സംവിധായകനാകുന്നു. ജാവ മുതല്‍ കുറേ കമിറ്റ്‌മെന്റുകള്‍ കിടക്കുന്നുണ്ട്. അതും ചര്‍ച്ചകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: