‘താപക്കൈ നീണ്ടുയരുന്നതാ
അഗ്‌നി ദേവസ്യ പാദാംബുജവന്ദനം
അചരചര,മാലിന്യ,ശുദ്ധീകരണാര്‍
ത്ഥം
സ്വയംഭൂവായഗ്‌നിദേവന്‍
സര്‍വ്വാഗനഗ്‌നിദീപ്തം,
സഹസ്ര ഹസ്‌തേശ്വര
സപ്തലോക പ്രഭാമയന്‍
ഉഷ്‌ണേശ്വര നാമ ചക്രായുധാദി,
സര്‍വ്വേശ്വര വന്ദിതം
ലോകേശ്വരം നമാമി’
അതിരാത്രത്തിന്റെ മണ്ണായ പഞ്ഞാള്‍ കാട്ടില്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ അരങ്ങേറിയ ‘അഗ്‌നിമോക്ഷം’ കഥകളിയിലെ പദമാണ് മേലുദ്ധരിച്ചത്. കഥാപാത്രങ്ങളുടെ ഘടനയിലും രംഗാവിഷ്‌കാരത്തിലുമെല്ലാം നവീന രീതി അവലംബിക്കുന്നതായി അഗ്‌നിമോക്ഷം ആട്ടക്കഥ.’അഗ്‌നിമീളേ പുരോഹിതം’ എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന, ഋഗ്വേദത്തില്‍ 200 ല്‍പ്പരം സൂക്തങ്ങള്‍കൊണ്ട് വര്‍ണിക്കപ്പെട്ടിട്ടുളള അഗ്‌നിയുടെ മഹിമ അഗ്‌നി മോക്ഷം എന്ന ആട്ടക്കഥയിലൂടെ മനോഹരമായി അവതരിപ്പിക്കാന്‍ രചന നിര്‍വ്വഹിച്ച പി.കെ.വ്യാസന്‍ അമനകരക്ക് കഴിഞ്ഞിട്ടുണ്ട്.
കഥാസന്ദര്‍ഭം-
ശ്വേതകീപതി എന്ന രാജാവ് ലോക നന്മയ്‌ക്കുവേണ്ടി യാഗം നടത്താന്‍ നിശ്ചയിച്ചു. 200 വര്‍ഷം നീണ്ടുനില്‍ക്കുന്ന മഹായാഗാഗ്‌നിയുടെ ചൂട് സഹിക്കാന്‍ സാധിക്കാതെ, നൂറുവര്‍ഷം കഴിഞ്ഞപ്പോഴേക്കും യാഗം ചെയ്തുകൊണ്ടിരുന്ന ബ്രാഹ്‌മണര്‍ സ്ഥലം വിട്ടു. യാഗം മുടങ്ങി.അക്കാലമത്രയും അഗ്‌നി അവശിഷ്ടം ഭുജിച്ചതിനാല്‍ ഉദരരോഗം പിടിപെട്ടു. ദുഃഖിതനായ അഗ്‌നി ബ്രഹ്‌മദേവനെ തപസ് ചെയ്തു.
ബ്രഹ്‌മദേവന്റെ ഉപദേശമനുസരിച്ച് ഖാണ്ഡവ വനത്തിലെ ദുഷ്ട ജീവികളെ ഭക്ഷിക്കാന്‍ അഗ്‌നി, ഖാണ്ഡവ വനത്തിലെത്തി. ആ ചൂട് സഹിക്കാന്‍ കഴിയാതെ അവിടത്തെ സമസ്ത ജീവജാലങ്ങളും പരക്കം പാഞ്ഞു.
ഇന്ദ്രന്റെ സുഹൃത്തായ തക്ഷകന്‍ ഈ വനത്തില്‍ താമസമുള്ളതിനാല്‍ ഇന്ദ്രന്‍ ഉടന്‍തന്നെ കൃഷ്ണാര്‍ജുനന്മാരോടപേക്ഷിച്ചു, ഖാണ്ഡവ വനത്തെ സംരക്ഷിക്കണമെന്ന്. അങ്ങനെ ഖാണ്ഡവ വനത്തില്‍ അര്‍ജുനനും കൃഷ്ണനും എത്തിച്ചേരുന്നു.
അവിടെ ഒരു പക്ഷിയുടെ ദീനരോദനം കേള്‍ക്കുന്നു. ഇരുവരും അവിടേക്ക് ശ്രദ്ധിച്ചു. ജരിത പക്ഷിയും കുഞ്ഞുങ്ങളും ഒരു വൃക്ഷ ശിഖരത്തിലെ കൂട്ടില്‍ ഇരിക്കുമ്പോഴാണ് അഗ്‌നി പടരുന്നത്. അവരെ അഗ്‌നി വിഴുങ്ങും എന്ന് മനസിലാക്കിയ അമ്മപ്പക്ഷിയുടെ കരച്ചിലാണ് കേട്ടത്.
കൃഷ്ണാര്‍ജ്ജുനന്മാര്‍ അഗ്‌നിയെ വന്ദിക്കുന്നു. അഗ്‌നി ഇരുവരെയും വന്ദിക്കുന്നു. ഖാണ്ഡവ വനത്തില്‍ അഗ്‌നി പ്രവേശിക്കുവാനുള്ള കാരണം വിശദീകരിക്കുന്നു. അമ്മപ്പക്ഷിയുടെയും കുഞ്ഞുങ്ങളുടെയും വിലാപം അഗ്‌നിദേവന്‍ അറിയുന്നു. പക്ഷിയേയും കുഞ്ഞുങ്ങളെയും അഗ്‌നി വിഴുങ്ങാതെ അനുഗ്രഹിക്കുന്നു.
കൃഷ്ണാര്‍ജുനന്മാര്‍ അഗ്‌നിയെ സ്തുതിച്ച് വന്ദിച്ച് മടങ്ങുന്നു. അങ്ങനെ അഗ്‌നിയുടെ മോഹം അഥവാ മോക്ഷം സാധിക്കുന്നു. ഇതാണ് അഗ്‌നിമോക്ഷം ആട്ടക്കഥ.
ഭാഗവത കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഭാവഭദ്രമായി, തന്മയത്വത്തോടെ, സവിശേഷമായ ആഖ്യാന മികവില്‍ സപ്താഹ വേദികളില്‍ അവതരിപ്പിച്ച് ജനമനസില്‍ ഭാഗവത സന്ദേശത്തെ കുടിയിരുത്താന്‍ തക്ക പാണ്ഡിത്യമുള്ള ആചാര്യനാണ് അഗ്‌നിമോക്ഷം ആട്ടക്കഥാരൂപത്തില്‍ രചിച്ചിരിക്കുന്ന പി.കെ. വ്യാസന്‍.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ കഥകളിക്ക് പ്രത്യേക സ്ഥാനമുള്ള കാലമുണ്ടായിരുന്നു. കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ആട്ടക്കഥയുടെ ദൃശ്യ ആവിഷ്‌കാരമാണ് കഥകളി എന്നും പറയാം. രചയിതാവിന്റെ കാവ്യജ്ഞാനവും ഭാവനാമികവും അഗ്‌നി മോക്ഷത്തില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. പുതിയ കാലത്തിന്, പുതിയ മനുഷ്യര്‍ക്ക് നമ്മുടെ തനത് കലാരൂപത്തിന്റെ പ്രൗഢിയും ഗരിമയും സൗന്ദര്യവും ചോരാതെ അനുഭവിപ്പിക്കാന്‍ അഗ്‌നി മോക്ഷം ആട്ടക്കഥയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. അഞ്ച് കഥാപാത്രങ്ങള്‍ നിറഞ്ഞാടിയ കഥകളിയില്‍ അഗ്‌നിയായി കലാമണ്ഡലം അരവിന്ദ്, അര്‍ജുനനായി കലാമണ്ഡലം ഗിരീഷ്, കൃഷ്ണനായി കലാമണ്ഡലം നവീന്‍, പക്ഷിയായി കലാമണ്ഡലം വിനേഷ്, പക്ഷിക്കുഞ്ഞുങ്ങളായി കലാമണ്ഡലം ഹൃദുന്‍ കൃഷ്ണ, കലാമണ്ഡലം ഭരതന്‍ എന്നിവര്‍ അരങ്ങിലെത്തി.കലാമണ്ഡലം ശ്രീജിത്ത് മാരാരാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഥാപാത്രങ്ങളെ ചിട്ടപ്പെടുത്തിയിയത് കലാമണ്ഡലം അരവിന്ദും.
സംവിധാനം രാജേഷ് പാഞ്ഞാള്‍.
വിശ്വബ്രഹ്‌മ മഹായജ്ഞം, കണ്ണകി യജ്ഞം ഗന്ധര്‍വ്വ യജ്ഞം, ശ്രീ നാരായണഗുരുദേവ ഭാഗവതം പഞ്ച പാണ്ഡവീയ യജ്ഞം എന്നിവ സ്വന്തം രചനയില്‍ വേദികളില്‍ അവതരിപ്പിച്ച പി.കെ.വ്യാസന് ആട്ടക്കഥാരചന വെല്ലുവിളിയായിരുന്നില്ല. രണ്ടാമത്തെ ആട്ടക്കഥ ‘രാമായനം’ രംഗത്തെത്തിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: