ചരിത്രത്തില്‍ എപ്പോഴും ജീവിതമുണ്ട്. ജീവിത വ്യാപ്തിക്കനുസരിച്ച് ചരിത്ര വ്യാപ്തിയും വര്‍ധിക്കും. ചരിത്രം വ്യക്തിയില്‍ നിന്ന് രാജ്യത്തിന്റെയും സാമ്രാജ്യത്തിന്റെയും ലോകത്തിന്റേതുമായി വളരുന്നു. ചിലപ്പോഴെങ്കിലും ഒറ്റപ്പെട്ട വ്യക്തിജീവിതം പോലും ഒരു വലിയ ചരിത്രമായി വികസിക്കാറുണ്ട്. ഓരോ ജീവിതവും ഓരോ ചരിത്രമാണ്. ചിലത് രേഖപ്പെടുത്തും ചിലത് മറവിയിലേക്ക് പോകും.
നമുക്കുമുന്നില്‍ സംഭവിക്കുന്നവ കാണാന്‍ കാഴ്ചമതി. കഴിഞ്ഞുപോയവ കാണാന്‍ അപൂര്‍വമായ ഉള്‍ക്കാഴ്‌ച്ച വേണം. ആ ഉള്‍ക്കാഴ്ചയാണ് ‘ഉമാനാട് വേണാട്’ എന്ന നോവലിലൂടെ പ്രശാന്ത് മിത്രന്‍ സാര്‍ത്ഥകമാക്കുന്നത്. വേണാടിന്റെ അന്തഃഛിദ്രങ്ങളുടെ കാലം ആരംഭിക്കുന്നതിനു തൊട്ടുമുമ്പുള്ള ഒരു കാലം സ്ത്രീശക്തിയെ വാനോളമുയര്‍ത്തിയ ഒരു ഭരണാധികാരി വേണാടു ഭരിച്ചിരുന്നു. ഒരുവേള ദക്ഷിണേന്ത്യയിലെതന്നെ ആദ്യത്തെ വനിതാ ഭരണാധികാരിയായ ഉമയമ്മറാണിയുടെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന നോവലാണ് ‘ഉമാനാട് വേണാട്’.
ചരിത്രവിവരണങ്ങള്‍ക്കപ്പുറത്ത് ഹൃദ്യമായ ആവിഷ്‌കാരവും വൈകാരിക മുഹൂര്‍ത്തങ്ങളും ഗതാനുഗതികമായ പരിവര്‍ത്തന വികസ്വര സന്ദര്‍ഭങ്ങളും കോര്‍ത്തിണക്കി കലാപൂര്‍ണത കൈവരിച്ച ഒരു നോവലാണ് ഉമാനാട് വേണാട്. ഉമയമ്മ ജീവിച്ച കാലഘട്ടത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണിതെന്ന് നോവലിസ്റ്റ് ഗ്രന്ഥാരംഭത്തില്‍ കുറയ്‌ക്കുന്നുണ്ട്. നോവല്‍ വായിക്കുന്ന നമുക്കുമത് ബോധ്യമാകും.
ചരിത്രഗ്രന്ഥങ്ങള്‍ നിര്‍വഹിക്കുന്ന ഒരു കര്‍മ്മം വസ്തുതകളെ ക്രോഡീകരിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുക എന്നത് മാത്രമാണ്. അവിടെ ജീവിതമില്ല, വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളില്ല, സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളില്ല, ജീവിതം ഇല്ലേയില്ല; വസ്തുതകള്‍ മാത്രമാണുള്ളത്. അതേ ചരിത്രം നോവലാകുമ്പോള്‍ വൈകാരികമായ ഒരു തലം അതിന് കൈവരുന്നു. അസ്ഥികൂടത്തില്‍ മാംസം വളരുന്നതുപോലെ, ഉണങ്ങിയ മരച്ചില്ലയില്‍ ഇലകളും പൂക്കളും നിറയുന്നതുപോലെ വസ്തുതകളില്‍ കലാപരമായ അംശം നിറയുന്നു, ഒരു ജീവിതം ഉരുത്തിരിഞ്ഞു വരുന്നു. അത്തരം കലാംശങ്ങള്‍ക്ക് ഒരു ലോപവുമില്ലാത്ത കൃതിയാണിതെന്ന് ഉറപ്പിച്ചു പറയാം.
ആദിത്യ വര്‍മ്മയുടെ നിര്യാണത്തോടെ വേണാടിന്റെ കിരീടാവകാശിയാകുന്നത് രവിവര്‍മ്മ രാജകുമാരനായിരുന്നു. അന്നദ്ദേഹത്തിന് പതിനൊന്ന് വയസ്. മൈനര്‍. ഈ മൈനറെ മുന്‍നിര്‍ത്തി ഉമയമ്മ നടത്തുന്ന ഭരണവും അതിനുശേഷമുള്ള വേണാടിന്റെ പരിവര്‍ത്തനങ്ങളും തന്മയത്വത്തോടെ ഈ നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നു. ഈ നോവല്‍ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഭാഗം ഉമയമ്മ എന്ന സര്‍വ്വാധികാരിയായ ഭരണാധികാരിയും അവരുടെ സേനാധിപനായ ഇരവി പിള്ളയും കീഴടക്കുമ്പോള്‍ രണ്ടാംഭാഗം ഏറെക്കുറെ പൂര്‍ണമായും കൈയടക്കുന്നത് കോട്ടയം കേരളവര്‍മ്മയെന്ന അപ്രതിരോധ്യനായ പോരാളി തന്നെയാണ.് ഇരവിപിള്ളയുടെ മരണാനന്തരമാണ് കോട്ടയം കേരളവര്‍മ്മയുടെ രംഗപ്രവേശനം വരുന്നത്.
പുറക്കിഴാര്‍ നാട് എന്ന് പേരുള്ള തന്റെ രാജ്യത്തിലെ മന്ത്രിയെത്തന്നെ വകവരുത്തിയിട്ട് അതിന്റെ പാപപരിഹാരാര്‍ത്ഥം തീര്‍ത്ഥാടനത്തിനിറങ്ങിപ്പുറപ്പെടുന്ന കേരളവര്‍മ്മ വന്നെത്തുന്നത് വേണാട്ടിലാണ്. അവിടെ ഉമയമ്മയും കേരളവര്‍മ്മയും തമ്മില്‍ എല്ലാ വിധത്തിലുമുള്ള ബന്ധങ്ങളും കൊടുക്കല്‍വാങ്ങലുകളുമുണ്ടാകുന്നു. അവസാനം രാജ്യം തന്നെ കൈയടക്കാനാഗ്രഹിക്കുന്ന കേരളവര്‍മ്മയെ നിഷ്‌കരുണം വധിക്കാന്‍ ഉമയമ്മയ്‌ക്ക് സാധിക്കുന്നു. ഉമയമ്മ അത്‌ചെയ്യുന്നു. ഈയൊരു കഥാപശ്ചാത്തലം അതിന്റെ എല്ലാ സംഘര്‍ഷങ്ങളോടുംകൂടി ആവിഷ്‌കരിക്കപ്പെടുന്നു എന്നുള്ളത് തന്നെയാണ് ഈ നോവലിന്റെ സവിശേഷത. തീര്‍ച്ചയായും ഇതൊരു വിശ്രമവായനയ്‌ക്കുള്ള ഗ്രന്ഥമല്ല. ഗഹനവും ഗൗരവതരവുമായ ഗ്രന്ഥപാരായണമാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം കയ്യിലെടുക്കാം. 1686 ലെ പത്മനാഭസ്വാമിക്ഷേത്രത്തിലെ തീപിടിത്തവും അതിനെ തുടര്‍ന്നുണ്ടായ ദൈവികസാന്നിധ്യവുമൊക്കെ അതാത് വിഷയങ്ങളുടെ ഭാവങ്ങളില്‍ ഒട്ടും കുറവുവരുത്താതെ പ്രശാന്ത് മിത്രന്‍ ആവിഷ്‌കരിക്കുന്നുണ്ട്. ചരിത്രത്തെ നമുക്ക് കണ്മുന്നില്‍ കാണാന്‍ ഈ നോവല്‍ വഴിതുറക്കുമെന്നതില്‍ സംശയമില്ല. തീര്‍ച്ചയായും ചരിത്രത്തോടു താല്പര്യമുള്ള ഏവരും വായിക്കേണ്ട പുസ്തകമാണ് ഉമാനാട് വേണാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: