കോഴിക്കോട്: ആശങ്കയുണര്‍ത്തി സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍. അഞ്ചു വര്‍ഷത്തിനിടെ 1034 കേസുകളാണ് സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വര്‍ഷം മാര്‍ച്ചുവരെ മാത്രം 50 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020-ല്‍ 195 കേസുകളും, 2021-257, 2022-279, 2023-191, 2024-112 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. ഇത്തരം കേസുകളില്‍ ഭൂരിഭാഗം പേരെയും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് പട്ടാപ്പകലാണ് ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ റിമാന്‍ഡിലാണ്. ബുധനാഴ്ച കൊച്ചി നെട്ടൂരില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും തട്ടിക്കൊണ്ടുപോകല്‍ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
അതേസമയം കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വര്‍ഷം മാര്‍ച്ച് വരെ 1710 കേസുകളാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2024-5140 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 1551 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2024-ല്‍ 4594 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: