Categories: News

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

Published by

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ. രാമന്‍പിള്ളയുടെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനി
ല്‍കുന്ന ആഘോഷ പരിപാടികള്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയത്തിലെ മികച്ച മാതൃകയാണ് കെ. രാമന്‍പിള്ളയെന്നും യുവതലമുറ പാഠമാക്കേണ്ട നിരവധി സാധനകള്‍ രാമന്‍പിള്ളയുടെ ജീവിതത്തിലുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയില്‍ ഏഴ് പതിറ്റാണ്ടു കാലത്തെ രാഷ്‌ട്രീയജീവിതമാണ് രാമന്‍പിള്ളയുടേതെന്നും ദീന്‍ ദയാല്‍ ഉപാധ്യായയുടെ അനുചരന്‍മാരില്‍ ജീവിച്ചിരിക്കുന്ന ഒരാളായി രാമന്‍പിള്ളയെ കാണുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. കാല്‍നടയായി യാത്രചെയ്ത് നിശബ്ദമായി പ്രവര്‍ത്തിച്ച് രാഷ്‌ട്രീയ പരിവര്‍ത്തനം സൃഷ്ടിച്ചു. അടിയന്തരാവസ്ഥകാലത്ത് ഏറെ ത്യാഗം സഹിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. രാമന്‍പിള്ളയ്‌ക്ക് പകരംവെക്കാന്‍ മറ്റൊരാളില്ലെന്നും യുവതലമുറയ്‌ക്ക് രാഷ്‌ട്രീയ ദിശാബോധം നല്‍കാന്‍ കഴിയുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. രാമന്‍പിള്ളയുടെ ജീവിതവും ബിജെപിയുടെ ചരിത്രവും രണ്ടായി കാണാന്‍ സാധിക്കില്ലെന്നും രാമന്‍പിള്ളയെ പോലെ ത്യാഗം ചെയ്യുന്ന തലമുറ പാകിയ അടിത്തറയാണ് ഇന്നത്തെ വികസിത ഭാരതത്തിന്റേതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാമന്‍പിള്ളയുടെ രാഷ്‌ട്രീയ കഴ്ചപ്പാട് ഇന്നും പ്രസക്തമാണ്. വികസിത കേരളം ബിജെപി മുന്നോടു വയ്‌ക്കുമ്പോള്‍ രാമന്‍പിള്ളയുടെ കാഴ്ചപ്പാടാണ് വഴികാട്ടുന്നത്. അക്രമരാഷ്‌ട്രീയം കൊടികുത്തിവാണിരുന്ന കാലത്താണ് രാമന്‍പിള്ളയെ പോലുള്ളവര്‍ ബിജെപിയെ മുന്നോട് നയിച്ചത്. അന്ന് കേന്ദ്രത്തില്‍ പോലും ബിജെപി ഇല്ലെന്ന് ഓര്‍ക്കണം. അക്കാലത്തെ തലമുറ വ്യക്തിജീവിതം ഉള്‍പ്പെടെ ത്യാഗം ചെയ്ത് പ്രത്യയ ശാസ്ത്രവും കാഴ്ചപ്പാടും നല്‍കി പാര്‍ട്ടിയെ നല്ല ഭാവിയിലെത്തിക്കാന്‍ അധ്വാനിച്ചു. ഇന്ന് പുതിയ തലമുറ രാഷ്ടീയത്തിനെതിരെ നില്‍കുന്നത് രാഷ്‌ട്രീയത്തില്‍ ആശയപരമായ പോരാട്ടം ഇല്ലാത്തതുകൊണ്ടാണ്. രാമന്‍പിള്ളയുടെ ആശയങ്ങള്‍ ഇന്നും പാര്‍ട്ടിക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

കെ. രാമന്‍പിള്ളയെ കുറിച്ചുള്ള സ്മരണിക മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ പ്രകാശനം ചെയ്തു. സ്മരണിക നവതി ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. മുന്‍ എംപി എ. സമ്പത്ത്, ജോര്‍ജ് ഓണക്കൂര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, പ്രൊഫ. പി.കെ. ബാലകൃഷ്ണന്‍, അഡ്വ. എസ്.കെ. ബാലചന്ദ്രന്‍, ജോസഫ് എം. പുതുശ്ശേരി, ആറന്മുള ശശി, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ബിജെപി നേതാവ് പ്രൊഫ. വി.ടി. രമ, നവതി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. അശോക്കുമാര്‍, യു.കെ. സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by