സാഗര പരിക്രമണം പൂര്‍ത്തിയാക്കി മഡ്ഗാവിലെ മോള്‍ജട്ടിയില്‍ നാവികസേനാ ലഫ്റ്റനന്റ് കമാന്റര്‍മാരായ എ. രൂപയും കെ.ദില്‍നയും എത്തിയപ്പോള്‍ അത് നമ്മുടെ ഓപ്പറേഷന്‍ സിന്ദൂറിന് മാറ്റുകൂട്ടുന്നതായി. ദില്‍ന കോഴിക്കോട് സ്വദേശിനിയും രൂപ പുതുച്ചേരി സ്വദേശിനിയുമെന്നത് ദക്ഷിണേന്ത്യയാകമാനം അഭിമാനവുമായി. ഇരുവരുടെയും പേരിന്റെ ആദ്യക്ഷരം ചേര്‍ത്താണ് യാത്രയ്‌ക്ക് ‘ദില്‍റോ’ എന്ന പേരിട്ടത്. വനിതാ പൈലറ്റുമാരും മറ്റ് സേനകളിലെ വനിതകളും ഓപ്പറേഷന്‍ സിന്ദൂറിന് ചെയ്ത സേവനങ്ങള്‍ വിലപ്പെട്ടതാണ്. പായ്വഞ്ചിയില്‍ ലോകം ചുറ്റി അഭിമാനതീരമണഞ്ഞ വനിതാ നാവികര്‍ക്കു രാജ്യത്തിന്റെ ഹൃദയാഭിവാദ്യമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇവര്‍ക്ക് നല്‍കിയത്. 238 ദിവസം കൊണ്ടു 3 സമുദ്രങ്ങള്‍ കടന്ന്, 25,621 നോട്ടിക്കല്‍ മൈല്‍ (ഏതാണ്ട് 47,450 കിലോമീറ്റര്‍) താണ്ടിയാണ് ഇരുവരും മടങ്ങിയെത്തിയത്. സാഗരപരിക്രമണം പൂര്‍ത്തിയാക്കുന്ന ആദ്യ ഭാരത വനിതാ ജോടി എന്ന റെക്കോര്‍ഡും ഇവര്‍ക്കു സ്വന്തം.
കൊടുങ്കാറ്റും വന്‍തിരകളും അതിശൈത്യവുമുള്‍പ്പെടെയുള്ള സാഗരശൗര്യത്തോടു പൊരുതിയെത്തിയ ഇരുവര്‍ക്കും വന്‍സ്വീകരണമാണ് നല്‍കിയത്. ‘നാവിക സാഗര്‍ പരിക്രമ’ രണ്ടാം പതിപ്പിന്റെ ഭാഗമായി ഐഎന്‍എസ് താരിണി എന്ന പായ്വഞ്ചിയില്‍ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് യാത്ര തുടങ്ങിയത്. ഭൂമിയിലെ ഏതുകരയില്‍ നിന്നായാലും ഏറ്റവും അകലെയുള്ള പോയിന്റ് നിമോ താണ്ടിയതിലൂടെ പായ്വഞ്ചിയില്‍ അവിടെയെത്തുന്ന ആദ്യ വനിതാ ജോടി എന്ന നേട്ടവും ദില്‍നയും രൂപയും സ്വന്തമാക്കി.
ഗോള്‍ഡന്‍ ഗ്ലോബ് റേസ് വിജയി കമാന്‍ഡര്‍ അഭിലാഷ് ടോമിയായിരുന്നു ഇരുവരുടെയും മുഖ്യ പരിശീലകന്‍. പോയിന്റ് നിമോയുടെ കൃത്യമായ കോഓര്‍ഡിനേറ്റില്‍ ഇതിനു മുന്‍പ് ആരും എത്തിയതായി രേഖകളിലില്ല. പക്ഷേ, ഭാരതത്തിന് ഇനി പോയിന്റ് നിമോ എത്തിപ്പിടിക്കാന്‍ ആവാത്തത്ര അകലത്തല്ല. ഭാരത വനിതകള്‍ ആരെന്നും ഭാരത നാവിക സേനയ്‌ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നും ലോകത്തിന് ഈ യാത്ര കാട്ടിക്കൊടുത്തിരിക്കുന്നു. ‘ഒരുമിച്ചാണു ഞങ്ങള്‍ അതു നേടിയത്’ ദില്‍ന പറഞ്ഞു.
സമുദ്രപരിക്രമണം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ രണ്ട് വനിതാ നാവികരുടെയും അനുഭവങ്ങളിലൂടെയുള്ള പര്യടനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഉന്നത നാവികോദ്യോഗസ്ഥരുമുള്‍പ്പെടെ വേദിയിലും സദസ്സിലുമുള്ളവര്‍ ശ്രവിച്ചത് ഏറെ കൗതുകത്തോടെ.
ഏഴു ജന്മങ്ങളും, കഴിഞ്ഞ 8 മാസം കൊണ്ടു ജീവിച്ചുവെന്നായിരുന്നു ദില്‍നയ്‌ക്കൊപ്പം ലോകം ചുറ്റിയെത്തിയ ലഫ്. കമാന്‍ഡര്‍ എ.രൂപയുടെ വാക്കുകള്‍. ’20 മീറ്റര്‍ ഉയരത്തില്‍ മതില്‍ പോലെ തിരകള്‍ ഞങ്ങളെ വന്നിടിച്ച ദിവസങ്ങളുണ്ട്. ശാന്തമായ സമുദ്രത്തിന്റെ സൗന്ദര്യം കാട്ടിത്തന്ന മറ്റു ചില ദിവസങ്ങളും. ഒരു ദിവസം പസിഫിക് സമുദ്രത്തിന്റെ മധ്യത്തില്‍ വച്ച് തരിണിയിലെ നാവിഗേഷന്‍ പാനലിന്റെ പ്രവര്‍ത്തനം നിലച്ചു. ജിപിഎസ്, ഓട്ടോ പൈലറ്റ് ഒന്നും തുണയ്‌ക്കില്ലാതെ 3 മണിക്കൂറോളം ഞങ്ങള്‍ കടലില്‍ ഒറ്റപ്പെട്ടു. ആ 3 മണിക്കൂര്‍ ഒരു ജീവിതകാലം പോലെയാണു ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ആധുനിക ഉപകരണങ്ങള്‍ നല്‍കുന്ന സുരക്ഷിതത്വ ബോധം നൈമിഷികമാണെന്നു കൂടി ഞങ്ങള്‍ തിരിച്ചറിഞ്ഞു’ യാത്രയ്‌ക്കിടെ നേരിട്ട പ്രതിസന്ധിയുടെ പ്രതിധ്വനി. രൂപയുടെ വാക്കുകളാണിത്.
തകര്‍ത്തു പെയ്യുന്ന മഴയില്‍ കുതിര്‍ന്നു നിന്ന മഡ്ഗാവിലെ മോള്‍ ജെട്ടിയില്‍ നാവികസേന 2 വനിതാ ഉദ്യോഗസ്ഥര്‍ക്കും ഊഷ്മളമായ സ്വീകരണമാണൊരുക്കിയത്. ജെട്ടിയിലേക്കുള്ള വഴിയുടെ ഇരുവശത്തും ദില്‍നയുടെയും രൂപയുടെയും മുഖമുള്ള കൂറ്റന്‍ ബോര്‍ഡുകള്‍ നിറഞ്ഞു. വൈകിട്ട് 5.15ന് തുറമുഖത്തേക്ക് അടുത്ത ഐഎന്‍എസ്‌വി താരിണിക്കു നാവികസേനയുടെ സെയ്ലിങ് ബോട്ടുകളും സര്‍ഫിങ് സംഘവും കടലില്‍ വരവേല്‍പ്പൊരുക്കി.
നാവികസേനയുടെ കമോവ്, ചേതക് ഹെലികോപ്റ്ററുകളും ഫ്ലൈ പാസ്റ്റ് ഫോര്‍മേഷനില്‍ ഇരുവര്‍ക്കും സ്വാഗതമോതി പറന്നെത്തി. കാറ്റിനെ ആശ്രയിച്ചായിരുന്നു വിവിധ സമുദ്രങ്ങള്‍ താണ്ടിയുള്ള സഞ്ചാരം ഓസ്ട്രേലിയയിലെ ഫ്രീമാന്റില്‍, ന്യൂസിലന്‍ഡിലെ ലൈറ്റില്‍ട്ടന്‍, ഫോക്ക്ലാന്‍ഡ് ദ്വീപുകളിലെ പോര്‍ട്ട് സ്റ്റാന്‍ലി, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ എന്നീ തുറമുഖങ്ങളില്‍ എത്തി. ചിലെയിലെ കേപ് ഹോണ്‍, ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്, ഓസ്ട്രേലിയയിലെ കേപ്ല്യൂവിന്‍ മുനമ്പുകളും പിന്നിട്ടു. 2017 ല്‍ ആദ്യത്തെ നാവിക സാഗര്‍ പരിക്രമയില്‍ 6 വനിതകളുടെ സംഘം പായ്‌ക്കപ്പലില്‍ ലോകം ചുറ്റിയെത്തിയിരുന്നു. കോഴിക്കോട് പറമ്പില്‍ കടവ് സ്വദേശിയാണ് ബികോം ബിരുദധാരിയായ ലഫ്. കമാന്‍ഡര്‍ കെ.ദില്‍ന. എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയാണ്. പുതുച്ചേരി സ്വദേശി ലഫ്. കമാന്‍ഡര്‍ എ.രൂപ. ഇരുവരുടെയും വിജയകരമായ സമുദ്രയാത്ര എത്രതന്നെ വാഴ്‌ത്തിയാലും അധികമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: