വാഷിംഗ്ടണ്‍: അമേരിക്കയുമായി ഉണ്ടാക്കിയ വ്യാപാരക്കരാര്‍ ചൈന ലംഘിച്ചുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ വീണ്ടും യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ കരിനിഴലിലേക്ക് ലോകം നീങ്ങുകയാണ്. ചൈനയുമായുള്ള വ്യാപാരചര്‍ച്ചകള്‍ യുഎസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ചൈനയ്‌ക്കെതിരെ നേരത്തെ 145 ശതമാനത്തോളം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള യുഎസിന്റെ പ്രതികാരനടപടി പിന്‍വലിച്ച് യുഎസ് വ്യാപാരത്തിന്റെ കാര്യത്തില്‍ ചൈനയുമായി സൗഹൃദം സൃഷ്ടിച്ചതായിരുന്നു. പകരം ആദ്യം ഏര്‍പ്പെടുത്തിയ 30 ശതമാനം എന്ന ഇറക്കുമതി ചുങ്കം മാത്രമാണ് ചുമത്തിവന്നിരുന്നത്. എന്നാല്‍ ചൈന അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ കുറിച്ചത്.
ഇതിന് പിന്നാലെയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് ചൈനയുമായുള്ള വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്. ഇനി ഡൊണാള്‍ഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്റെയും നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ വ്യാപാരചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
മെയ് മാസത്തിന്റെ തുടക്കത്തിലാണ് സ്വിറ്റ് സര്‍ലാന്‍റിലെ ജനീവയില്‍ നടന്ന യുഎസ്- ചൈന ചര്‍ച്ചയില്‍ വെച്ചാണ് വ്യാപാരച്ചുങ്കം സംബന്ധിച്ച പോര് ഇരുവരും അവസാനിപ്പിച്ചത്. ഇത് പ്രകാരം ചൈനയ്‌ക്കെതിരെ ആദ്യം ഏര്‍പ്പെടുത്തിയിരുന്ന 145 ശതമാനം എന്ന ഇറക്കുമതി ചുങ്കം 30 ശതമാനം മാത്രമായി ചുരുക്കിയപ്പോള്‍ ചൈന യുഎസിനെതിരെ ഏര്‍പ്പെടുത്തിയ 125 ശതമാനം എന്ന ഉയര്‍ന്ന ചുങ്കം വെറും 10 ശതമാനമായി കുറയ്‌ക്കുകയും ചെയ്തു. 90 ദിവസത്തേക്ക് വ്യാപാരയുദ്ധം മരവിപ്പിച്ചുവെന്നായിരുന്നു പ്രഖ്യാപനം.
അതിനിടെയാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ എന്ന സമൂഹമാധ്യമത്തില്‍ ചൈന വ്യാപാരക്കരാര്‍ ലംഘിച്ചുവെന്ന പുതിയ ആരോപണവുമായി രംഗത്ത് വന്നത്. “രണ്ടാഴ്ച മുന്‍പ് ചൈന വലിയ പ്രതിസന്ധിയിലായിരുന്നു. കാരണം ചൈനയ്‌ക്ക് യുഎസുമായി വ്യാപാരം നടത്താന്‍ സാധിക്കില്ലായിരുന്നു. ഇതോടെ ചൈനയിലെ ഫാക്ടറികള്‍ അടച്ചുപൂട്ടി. പലയിടത്തും സാമൂഹ്യഅസ്വസ്ഥതകള്‍ ഉയരുകയും ചെയ്തു. അതോടെയാണ് ചൈനയെ രക്ഷിക്കാന്‍ പുതിയൊരു വ്യാപാരകരാര്‍ കൊണ്ടുവന്നത്. പക്ഷെ ചൈന യുഎസുമായുള്ള വ്യാപാരക്കരാര്‍ ലംഘിച്ചിരിക്കുകയാണ്. “- ട്രംപ് തന്റെ സന്ദേശത്തില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: