കര്‍ഷകര്‍ക്ക് എന്നും താങ്ങായി നില്‍ക്കുന്ന നയം, കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ തുടരുന്നു എന്നത് സ്വാഗതാര്‍ഹം തന്നെ. ബജറ്റ് വിഹിതത്തിന്റെ കാര്യത്തിലായാലും വായ്പകളുടെ കാര്യത്തിലായാലും വിള ഇന്‍ഷുറന്‍സ് വഴിയായാലും കര്‍ഷകര്‍ക്ക് ആശ്വാസവും സഹായകവുമാവുന്ന ഒട്ടേറെ നടപടികള്‍ നരേന്ദ്ര മോദി നയിക്കുന്ന സര്‍ക്കാര്‍ കൈക്കൊണ്ടുപോരുന്നുണ്ട്. കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് എത്തുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി വഴിയുള്ള പ്രതിവര്‍ഷം ആറായിരം രൂപ ഏറെ ശ്ലാഘനീയമായ നടപടിയാണ്. അത്തരം പ്രോല്‍സാഹന നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് നെല്ലിന്റെ താങ്ങുവിലയില്‍ വരുത്തിയ വര്‍ധന. ഭാരിച്ച ചെലവും കീടബാധകളും കാലാവസ്ഥാ വ്യതിയാനവും കൊണ്ടു നട്ടംതിരിയുന്ന നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരും ഈ നടപടി. കാര്‍ഷിക മേഖല എന്നു വിഭാവനം ചെയ്യുമ്പോള്‍, നാണ്യവിളകള്‍ അടക്കം ഒട്ടേറെ വിളകള്‍ ആ ഗണത്തില്‍ വരുമെങ്കിലും നെല്ല് അടക്കമുള്ള ധാന്യവിളകളാണ് കൃഷിയുടെ അടിത്തറ. പ്രത്യേകിച്ച് നെല്‍കൃഷി. പ്രതിസന്ധികളില്‍ തകരാതെ അതിനെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സഹായ ഹസ്തം നീട്ടിയേ മതിയാകൂ. അത് അറിഞ്ഞുള്ള നടപടിയാണ് ഇപ്പോഴുണ്ടായത്. ജനഹിതമറിയുന്ന ഭരണമാണല്ലോ വേണ്ടതും.
സാധാരണ നെല്ല് ക്വിന്റലിന് 2300ല്‍ നിന്ന് 2369 ആയും ഗ്രേഡ് എയ്‌ക്ക് 2320ല്‍ നിന്ന് 2389 ആയും ആണ് ഉയര്‍ത്തിയത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി, താങ്ങാവുന്ന പലിശ നിരക്കില്‍ കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി തുടരുകയും ചെയ്യും. ഒറ്റനോട്ടത്തില്‍ നേരിയ വര്‍ധനവാണെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണിത്. അതേ സമയം, കേരളത്തിലെ കര്‍ഷകര്‍ക്ക് ഈ നടപടിയുടെ ഫലം ലഭിക്കാതെ പോകുന്നു എന്നതാണ് ദൗര്‍ഭാഗ്യകരം. കേന്ദ്രം വര്‍ധിപ്പിക്കുന്ന വിഹിതം കേരളം, തങ്ങള്‍ നല്‍കുന്ന ബോണസ് തുകയില്‍ കുറയ്‌ക്കുന്ന രീതിയാണു തുടര്‍ന്നു പോരുന്നത്. അത് ഇത്തവണയും ഉണ്ടാവില്ലെന്നു പറയാനുമാവില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു, കേരളത്തില്‍ കൂലി വളരെ കൂടുതലായതിന്റെ പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു ബോണസ് നല്‍കുന്നത്. താങ്ങുവിലയിലുണ്ടാകുന്ന വര്‍ധനവിനനുസരിച്ചു ബോണസില്‍ കുറവുവരുമ്പോള്‍ ഫലത്തില്‍ കേരളത്തിലുള്ളവര്‍ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ലഭ്യമാകുന്നില്ല. നിലവില്‍ കേന്ദ്രം താങ്ങുവിലയുടെ തുക, സംസ്ഥാനത്തേ നോഡല്‍ ഏജന്‍സിയായ സപ്ലൈക്കോയ്‌ക്കാണു കൈമാറുന്നത്. അതിനു പകരം തുക നേരിട്ടു തങ്ങളുടെ അക്കൗണ്ടില്‍ വരുന്ന സംവിധാനം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നെല്ലിന്റെ താങ്ങുവില കിലോയക്ക് 13.6രൂപയായിരുന്നു. സംസ്ഥാനത്തിന്റെ പ്രോത്സാഹന ബോണസ് 5.4 രൂപയും. കേന്ദ്രസര്‍ക്കാര്‍ പലപ്പോഴായി 9.4 രൂപവരെ വര്‍ദ്ധിപ്പിച്ച് 2024-25 ല്‍ 23 രൂപവരെയാക്കി. എന്നാല്‍ 2021-22 മുതല്‍ സംസ്ഥാനം വിഹിതം കുറച്ചു. ആ വര്‍ഷം കേന്ദ്രം 72 പൈസ വര്‍ധിപ്പിച്ചതിനൊപ്പം ഹാന്‍ഡിലിങ് ചാര്‍ജ്ജായി കിലോയ്‌ക്ക് 12 പൈസയും കൂടി നല്‍കിത്തുടങ്ങി. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കടുംവെട്ടു തുടങ്ങിയത്. ആ വര്‍ഷം 20 പൈസ സംസ്ഥാനവിഹിതം കുറച്ചു. 22-23 ല്‍ കേന്ദ്രം ഒരു രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാനം 80 പൈസ കുറച്ചു. കര്‍ഷകന് ലഭിച്ചത് 20 പൈസയുടെ മാത്രം വര്‍ദ്ധന. സംസ്ഥാനത്തെ താങ്ങുവില 28.32രൂപ മാത്രമായി. 2023-24 ല്‍ 1.43 രൂപയും 2024-25ല്‍ 1.17 രൂപയും കേന്ദ്രം വര്‍ദ്ധിപ്പിച്ചു. അപ്പോഴെല്ലാം സംസ്ഥാനം അത്രയും തുക വിഹിതത്തില്‍ കുറച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ രണ്ടുവര്‍ഷം വര്‍ദ്ധിപ്പിച്ച 2.6 രൂപ കേരളത്തിലെ കര്‍ഷകര്‍ക്ക് സംസ്ഥാനം നല്‍കിയിട്ടില്ല. ഇതിന് പുറമെയാണ് സപ്ലൈക്കോയ്‌ക്ക് നല്‍കാനുള്ള 1058.13 കോടി രൂപ സംസ്ഥാനം തടഞ്ഞുവച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രോത്സാഹന ബോണസ് 602.28, ഔട്ട് ടേണ്‍ റേഷ്യോ വ്യത്യാസം (മില്ലുകള്‍ക്ക് നെല്ല് നല്‍കുമ്പോള്‍ തിരികെ അരിയായി നല്‍കുമ്പോഴുണ്ടാകുന്ന കുറവ്)-350.32 കോടി, ടൈഡ് ഓവര്‍ വിഹിതം(മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് അരി നല്‍കുന്നതിലെ പണം)-105.53 കോടിയുമാണ് സംസ്ഥാനം സപ്ലൈക്കോയ്‌ക്ക് നല്‍കാനുള്ളതെന്നും നിയമസഭാ രേഖകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: