മണ്‍സൂണില്‍ ഓരോ വര്‍ഷവും ആശങ്കപ്പെടുത്തുന്ന മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. അന്തരീക്ഷവും സമുദ്രവും ചൂട് പിടിക്കുന്നതുമൂലം ഉയരം കൂടിയ മേഘങ്ങളുടെ സാന്നിധ്യവും പതിവില്ലാത്ത ഇടിയും മിന്നലുമടക്കം മണ്‍സൂണിനെ ജനങ്ങളുടെ മനസില്‍ ഭയം നിറയ്‌ക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു കഴിഞ്ഞു. ആലിപ്പഴ വര്‍ഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റന്‍ മേഘങ്ങള്‍ക്ക് രൂപം കൊള്ളാന്‍ അന്തരീക്ഷ താപവര്‍ദ്ധനവ് സഹായകരമാവുന്നുണ്ട്.
ടൊര്‍ണാഡോ പോലുള്ള ചെറു ചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിക്കുക എന്നത് ഇപ്പോഴും വ്യക്തമായി കണ്ടെത്താനായിട്ടില്ല. ഇത്തരം ചുഴലികള്‍ സാധാരണയായി കേരളത്തില്‍ കണ്ടുവരാറില്ല. എന്നാല്‍ ഈ കാലവര്‍ഷക്കാലത്ത് മിന്നല്‍ ചുഴലികളും വാട്ടര്‍ സ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തില്‍ ഉണ്ടായത് ആശങ്കാജനകമാണ്. നേരത്തെ ഇത്തരം പ്രതിഭാസങ്ങളൊന്നും മണ്‍സൂണ്‍ സമയത്ത് ഉണ്ടായിരുന്നില്ല.
ഇത്തവണ മണ്‍സൂണ്‍ മഴ നേരത്തെയെത്തി. വരുന്ന നാലു മാസം സമൃദ്ധമായ മഴക്കാലമാണ് നമുക്ക് മുന്നിലുള്ളത്. മണ്‍സൂണിന്റെ വരവ് പതിവിലും നേരത്തെയാകുകയും, ഇരട്ട ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനത്തില്‍ മഴ തുടര്‍ച്ചയായി ശക്തമായതും ചില പ്രദേശങ്ങളില്‍ അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യങ്ങളും തുടക്കം മുതല്‍ ദൃശ്യമാണ്. തുടര്‍ന്നും അതിശക്തമായ മഴ സാഹചര്യം ഉണ്ടായാല്‍ അത് പ്രാദേശികമായ വെള്ളപ്പൊക്കങ്ങള്‍ക്കും ഉരുള്‍പൊട്ടലിനും കാരണമായേക്കാം. സാധാരണയായി കാലവര്‍ഷക്കാലത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളാണ്. എന്നാല്‍ സമീപകാലത്ത് 12 മുതല്‍ 14 വരെ കിലോമീറ്റര്‍ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് മഴക്കാലത്ത് രൂപം കൊള്ളുന്നത്. ഇവയാണ് ഇപ്പോള്‍ കാലവര്‍ഷക്കാലത്തും ഇടിമിന്നലിന് കാരണമാവുന്നത്.
ഇത്തരം മേഘങ്ങള്‍ ഒരു പ്രദേശത്ത് തലയ്‌ക്കു മുകളില്‍ നിലകൊള്ളുന്ന ഒരു ‘വാട്ടര്‍ ടാങ്ക്’ പോലെ വര്‍ത്തിക്കുകയും അവയില്‍ നിന്നും കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ അവിടെ പ്രളയത്തിനു കാരണമാവുകയും ചെയ്യും. അതിശക്തമായി മഴ ലഭിച്ച അവസരങ്ങളില്‍ കൂറ്റന്‍ മേഘങ്ങളുടെ സാന്നിധ്യം ദൃശ്യമായിരുന്നു.
നാശം വിതച്ച് വായു പ്രവാഹം
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ നാശമാണ് കാറ്റ് സംസ്ഥാനത്ത് വിതച്ചത്. മേഘങ്ങളുടെ ഉയരം വലിയ തോതില്‍ കൂടിയതാണ് കാറ്റ് മൂലമുണ്ടായ നാശത്തിന് കാരണം. മേഘങ്ങള്‍ക്കുള്ളില്‍ നിന്ന് താഴേക്ക് പതിക്കുന്ന തണുത്ത വായു പ്രവാഹം ചുറ്റിലും വ്യാപിക്കുന്നതാണ് ചുരുങ്ങിയ സമയം മാത്രം നീണ്ടു നില്‍ക്കുന്ന ശക്തമായ കാറ്റിനും ഇതിനൊപ്പം ശക്തമായ ഇടിമിന്നലിനും കാരണം.
തീരദേശത്തും കാലവര്‍ഷത്തില്‍ സ്ഥിതിയില്‍ മാറ്റമില്ല. കള്ളക്കടല്‍ പ്രതിഭാസം, ശക്തമായ കാറ്റും കടലേറ്റവും എല്ലാം തീരദേശത്തേയും മത്സ്യത്തൊഴിലാളികളേയും സാരമായി ബാധിക്കുന്നുണ്ട്. ഈ സമയത്ത് മത്സ്യബന്ധന വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതും അനിവാര്യമാണ്. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുണ്ടാകും. ആവശ്യമായ സാഹചര്യങ്ങളില്‍ പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശ പ്രകാരം മാറി താമസിക്കുകയും ഇതിന് ആളുകള്‍ മടി കൂടാതെ തയ്യാറാകുകയും വേണം. സുരക്ഷിതമെന്ന് കരുതിയ സ്ഥലങ്ങള്‍ പോലും ഇല്ലാതായ ധാരാളം അനുഭവങ്ങള്‍ മുന്നിലുള്ളത് മറക്കാതിരിക്കണം.
ചാറ്റല്‍മഴ കുറയുന്നു
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മിതമായ മഴ ദിനങ്ങള്‍ കുറയുകയും അതിതീവ്ര മഴ ദിനങ്ങള്‍ കൂടുകയും ചെയുന്നു. മലനാടും ഇടനാടും തീരപ്രദേശവും ഉള്‍പ്പെടുന്ന സവിശേഷമായ ഭൂപ്രകൃതിയുള്ള കേരളത്തെ പോലെയുള്ള സ്ഥലങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ പ്രളയത്തിനും വരള്‍ച്ചക്കും ഒരുപോലെ ആക്കം കൂട്ടും. അന്തരീക്ഷവും സമുദ്രവും ചൂടു പിടിക്കുമ്പോള്‍ അത് മഴയുടെ സ്വഭാവത്തില്‍ ഉണ്ടാക്കുന്ന വ്യത്യാസം അത്യധികം സങ്കീര്‍ണ്ണമായിരിക്കും. ചൂട് കൂടിയ അന്തരീക്ഷത്തിന് കൂടിയ അളവില്‍ ബാഷ്പത്തെ സ്വീകരിക്കാന്‍ സാധിക്കുന്നതിനാല്‍ ഭാവിയില്‍ ചാറ്റല്‍ മഴ കുറയുകയും ചെറിയ സമയത്തില്‍ പെയ്യുന്ന തീവ്ര മഴ കൂടുകയും ചെയ്യുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.
ഒരു പ്രദേശത്തെ മഴയുടേയും താപനിലയുടേയും ദീര്‍ഘകാല വ്യതിയാനമാണ് അവിടത്തെ കാലാവസ്ഥാ മാറ്റത്തിന്റെ മുഖ്യ സൂചകങ്ങള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്യുന്ന പെരുമഴയ്‌ക്ക് ഇടയാക്കുന്നത് പ്രാദേശികമായ അന്തരീക്ഷ അസ്ഥിരതകളാണ്. മാറുന്ന കാലാവസ്ഥയുടെ ഒരു പ്രധാന സൂചകം തന്നെയാണ് മഴയുടെ തീവ്രതയിലും ആവൃത്തിയിലും അനുഭവപ്പെടുന്ന വ്യത്യാസങ്ങളും മഴവേളകളിലും മഴശൂന്യ വേളകളിലും ഉണ്ടാകുന്ന ദൈര്‍ഘ്യ വ്യതിയാനങ്ങളും.
എല്‍ നിനോ, ലാ നിന
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ പെയ്യുന്ന പെരുമഴ പ്രവചനാതീതമായ കെടുതികള്‍ക്കിടവരുത്തുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. ഒരു സ്ഥലത്തെ താപനിലയിലും മഴയിലും പ്രകടമാകുന്ന കയറ്റിറക്കങ്ങള്‍ക്ക് വിദൂര സ്ഥലങ്ങളില്‍ നടക്കുന്ന കാലാവസ്ഥ സംഭവങ്ങളുമായും വളരെയധികം ബന്ധമുണ്ട്. ഉദാഹരണത്തിന് ഭാരതത്തിലെ മഴയും താപനിലയും ശാന്തസമുദ്രത്തില്‍ നടക്കുന്ന എല്‍ നിനോ പ്രതിഭാസവുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്നു. ലോകത്തെ പല പ്രദേശങ്ങളിലും വരള്‍ച്ചയും പ്രളയവും സൃഷ്ടിക്കുന്നതില്‍ ശാന്തസമുദ്രത്തിലെ എല്‍ നിനോ, ലാ നിന എന്നീ സാമുദ്രിക പ്രതിഭാസങ്ങള്‍ക്ക് മുഖ്യ പങ്കാണുള്ളത്. കരപ്രദേശങ്ങളില്‍ പൊതുവില്‍ എല്‍ നിനോ
സമയത്ത് വരള്‍ച്ചയും ലാ നിന സമയത്ത് അതിവൃഷ്ടിയും അനുഭവപ്പെടുന്നതായി കാണുന്നു. എന്നാല്‍ മാറുന്ന കാലാവസ്ഥയില്‍ ഇത്തരം പ്രതിഭാസങ്ങള്‍ക്ക് പ്രാദേശികമായി ഉണ്ടാക്കാനാവുന്ന സ്വാധീനം കൂടുതല്‍ തീവ്രതയേറാനാണ് സാധ്യത.
സ്ഥിരതയുള്ള പ്രതിഭാസം മാറി
ലോകത്തിലെ തന്നെ ഏറ്റവും ശക്തി കൂടിയ മണ്‍സൂണായ ഏഷ്യന്‍ സമ്മര്‍ മണ്‍സൂണിന്റെ ഭാഗമാണ് ഭാരതത്തില്‍ വര്‍ഷാവര്‍ഷം ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ ഇന്ത്യന്‍ സമ്മര്‍ മണ്‍സൂണ്‍. ഈ മഴയാണ് ലോകജനസംഖ്യയുടെ ആറിലൊന്നു ജനങ്ങളുടെ ആരോഗ്യത്തിന്റേയും അഭിവൃദ്ധിയുടേയും അടിസ്ഥാനം. വര്‍ഷാ-വര്‍ഷ മഴവ്യതിയാനം 10 മുതല്‍ 20 ശതമാനം വരെ ആകാമെങ്കിലും മണ്‍സൂണ്‍ മഴയെ പൊതുവില്‍ ഒരു സ്ഥിരതയുള്ള പ്രകൃതി പ്രതിഭാസമായാണ് കണക്കാക്കിയിരുന്നത്. പക്ഷെ, സമീപകാലങ്ങളില്‍ ആഗോള താപനം ഇന്ത്യന്‍ കാലവര്‍ഷത്തെ സാരമായി ബാധിക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ അമിത തോതിലുള്ള പുറംതള്ളല്‍ മഴയുടേയും താപനിലയുടേയും സ്ഥിരത സാരമായി നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായാണ് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പല പ്രദേശങ്ങളിലും മഴയുടെ അളവും പെയ്‌ത്ത് രീതിയും പതിവില്‍ നിന്ന് വിപരീതമായി വളരെയേറെ വ്യത്യാസപ്പെടുന്നതായി കാണുന്നു. സാധാരണ മഴക്കലത്ത് ലഭിക്കുന്ന തീവ്രതയില്‍ നിന്നും കവിഞ്ഞ് രാജ്യത്ത് പലയിടത്തും അതിതീവ്ര മഴപെയ്യുന്ന പ്രവണത ഏറിവരുന്നു. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേയ്ഞ്ച് അടിസ്ഥാനമാക്കുന്ന ഭൂരിഭാഗം മോഡലുകളുടേയും പ്രവചനപ്രകാരം ഭാരതത്തിലെ മഴ കൂടുതല്‍ കൂടുതല്‍ അസ്ഥിരമാവുകയും മഴലബ്ധി ആകെ അളവില്‍ കുറയുകയും ചെയ്യുമെന്ന് പറയുമ്പോഴും തീവ്ര മഴ കൂടുമെന്നും വ്യക്തമാക്കുന്നു. ഈ അവസരത്തില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പും പുറപ്പെടുവിച്ച മണ്‍സൂണ്‍ പ്രവചനങ്ങളെ കുറിച്ച് ഇവിടെ സൂചിപ്പിക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ(ഐഎംഡി) നിഗമനങ്ങള്‍ അനുസരിച്ചു ഭാരതം മുഴുവന്‍ കണക്കിലെടുത്താല്‍ ശരാശരിയില്‍ കൂടുതല്‍(ഏകദേശം 108 ശതമാനം) മണ്‍സൂണ്‍ മഴയാണ് പ്രവചിക്കുന്നത്.
പ്രാദേശിക ദുരന്തനിവാരണ നയം വേണം
കാലാവസ്ഥയില്‍ പ്രകടമായിട്ടുള്ള മാറ്റങ്ങളും പ്രവണതകളും ശ്രദ്ധിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും നമ്മുടെ വികസന മാര്‍ഗങ്ങളും ദുരന്ത ലഘൂകരണരീതികളും പ്രാദേശിക തലത്തില്‍ രൂപപ്പെടുത്തുന്നതിന് ഏറെ നിര്‍ണായകമാണ്. ഭാവിയില്‍ വികേന്ദ്രീകൃതമായ ജനകീയ പങ്കാളിത്തതോടെ ദുരന്തനിവാരണ നയം രൂപീകരിക്കേണ്ടത് അനിവാര്യമാണ്. പ്രദേശവാസികളെ ഉള്‍പ്പെടുത്തിയുള്ള മഴയുടേയും നിര്‍ച്ചാലുകളുടേയും നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഇവ രണ്ടും ചേരുമ്പോള്‍ മാത്രമേ താഴെത്തട്ടിലടക്കം എത്തുന്ന ദുരന്തനിവാരണ സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാകുകയുള്ളൂ. ദുരന്തനിവാരണ നയം രൂപീകരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഇവ നടപ്പിലാക്കാനുള്ള നടപടി എത്രയും വേഗം ഉണ്ടാകണം. ചുരുങ്ങിയ പക്ഷം പരിസ്ഥിതി ലോല മേഖലകളായി തിരിച്ചിട്ടുള്ള സ്ഥലങ്ങളിലെങ്കിലും ഇവ നടപ്പിലാക്കണം.
പരിസ്ഥിതിയെ കൂടി പരിഗണിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്താവൂ. കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് വെള്ളമൊഴുകുന്ന തരത്തില്‍ സുഗമമായ പാതയൊരുക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നവീകരണ ജോലികളും നടത്തണം. അതിതീവ്ര മഴയുണ്ടാകുന്ന സമയത്ത് ജനങ്ങള്‍ കൂടി മുന്‍കൈയെടുത്തുകൊണ്ട് വെള്ളമൊഴുകുന്ന പാതകളില്‍ തടസമുണ്ടാകാതെ ഇരിക്കാനും ഉണ്ടാകുന്ന തടസങ്ങള്‍ മാറ്റാനുമുള്ള ശ്രമങ്ങളും ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: