കോട്ടയം: കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും മേയ് 30 വരെ ജില്ലാ കളക്ടര്‍ നിരോധിച്ചു. ജില്ലയിലെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
ജില്ലയില്‍ എട്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 26 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 38 പുരുഷന്മാരും 31 സ്ത്രീകളും ഏഴു കുട്ടികളുമടക്കം 76 പേരാണ് ക്യാമ്പുകളിലുള്ളത്.കോട്ടയം താലൂക്കിലെ പെരുമ്പായിക്കാട് വില്ലേജില്‍ മൂന്നിടത്തും വേളൂര്‍ , അയര്‍ക്കുന്നം, തിരുവാര്‍പ്പ് വില്ലേജുകളില്‍ ഓരോ സ്ഥലത്തും ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മീനച്ചില്‍ താലൂക്കിലെ കൊണ്ടൂര്‍, പുലിയന്നൂര്‍ വില്ലേജുകളിലും ഓരോ ക്യാമ്പുകള്‍ തുറന്നു.
മേയ്് 30 വരെ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: