കൊച്ചി : കപ്പല്‍ മുങ്ങി തീരത്ത് അടിഞ്ഞ കണ്ടെയ്നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്നറിലെ സാധനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തതായി കണക്കാക്കും. ചുടര്‍ന്ന് ഇറക്കുമതി ചുങ്കം ചുമത്തും.
കപ്പലിന്റെ ഉടമസ്ഥതയുളള കമ്പനി ചുങ്കം അടച്ച് ചരക്ക് ഏറ്റെടുക്കണം. അല്ലെങ്കില്‍ കണ്ടുകെട്ടും.1962 ലെ കസ്റ്റംസ് ആക്ട് സെക്ഷന്‍ 21 പ്രകാരമാണ് നടപടി. കടലില്‍ ഒഴുകി കരയ്ക്ക് അടുക്കുന്ന വസ്തുക്കള്‍ രാജ്യത്ത് ഇറക്കുമതി ചെയ്തതായി കണക്കാക്കി നികുതി ചുമത്തണം എന്നാണ് നിയമത്തിലെ ഈ വകുപ്പിലുളളത്.
കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ടെയ്നര്‍ അടിഞ്ഞ സ്ഥലങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തി മഹസര്‍ തയാറാക്കി ഏറ്റെടുക്കും. തീരത്ത് കസ്റ്റംസ് മറൈന്‍ പട്രോള്‍ ബോട്ടുകള്‍ നിരീക്ഷണം ശക്തമാക്കും. ശക്തികുളങ്ങരയില്‍ തീരത്ത് അടിഞ്ഞ കണ്ടയ്നറുകള്‍ ബോട്ടുകള്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കൊല്ലം പോര്‍ട്ടിലെത്തിക്കും.
അതേ സമയം,കൊല്ലത്തെ തീരങ്ങളില്‍ അടിഞ്ഞ കണ്ടെയ്നറുകള്‍ കടല്‍മാര്‍ഗം കൊണ്ടുപോകാനാണ് നീക്കം. റോഡ് മാര്‍ഗം കൊണ്ടുപോകുന്നത് പ്രയാസമെന്ന് വിലയിരുത്തിയാണിത്. കപ്പല്‍ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ഇതുവരെ 27 കണ്ടെയ്നറുകള്‍ അടിഞ്ഞതില്‍ 4 എണ്ണത്തില്‍ അപകടകരമല്ലാത്ത വസ്തുക്കള്‍ കണ്ടെത്തി. മറ്റുള്ളവ ഒഴിഞ്ഞ കണ്ടെയ്നറുകളാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കണ്ടെയിനറുകള്‍ക്ക് സമീപം പോകരുതെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: