ന്യൂദല്‍ഹി: മാവോവാദി ഭീകരതയ്‌ക്ക് പരസ്യ പിന്തുണയുമായി സിപിഎമ്മും സിപിഐയും. കഴിഞ്ഞ ദിവസം ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരന്‍ ബസവരാജു ഉള്‍പ്പടെ 27 പേരെ വധിച്ച സൈനിക നടപടിയെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. മാവോയിസ്റ്റുകളുമായി ചര്‍ച്ചകള്‍ നടത്താതെ കൊലപാതകങ്ങളുടെയും ഉന്മൂലനത്തിന്റെയും മനുഷ്യത്വരഹിതമായ നയമാണ് കേന്ദ്രവും ഛത്തിസ്ഗഢ് സര്‍ക്കാരും പിന്തുടരുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ ആരോപിച്ചു.
മാവോയിസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനകളും ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ നിലപാടും മനുഷ്യജീവനുകള്‍ എടുക്കുന്നതിനെ ആഘോഷിക്കുന്നതായി തോന്നുന്ന ഫാസിസ്റ്റ് മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഇത്തരം ഓപ്പറേഷനുകള്‍ പാടില്ല, ജനാധിപത്യത്തിന് എതിരാണെന്നാണ് പോളിറ്റ് ബ്യൂറോ പ്രതികരിച്ചത്. സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസിയിലൂടേയും സിപിഎം ഭീകരവാദത്തെ ന്യായീകരിച്ചും സൈനിക നീക്കങ്ങളെ അപലപിച്ചും രംഗത്തെത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെ അക്രമത്തിന്റെ അപകടകരമായ മാതൃക എന്നാണ് സിപിഐ വിശേഷിപ്പിച്ചത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ എക്‌സിലൂടെയാണ് മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ പ്രതിഷേധിച്ചത്. മാവോയിസ്റ്റ് കൊലപാതകങ്ങള്‍ ഭരണകൂട അക്രമത്തിന്റെ അപകടകരമായ രീതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംഭവത്തില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് ഡി. രാജ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക