ആംസ്റ്റര്‍ഡാം: വിയറ്റ്നാം യുദ്ധത്തിന്റെ പ്രതീകമായ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോഗ്രാഫിന്റെ ഉടമസ്ഥാവകാശം വിവാദത്തില്‍. ഫോട്ടോഗ്രഫില്‍ നിന്ന് നിക്ക് ഊട്ടിന്റെ പേര് വേള്‍ഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷന്‍ ഒഴിവാക്കി. പകരം ഫോട്ടോഗ്രഫര്‍ ആരെന്ന് അറിയില്ല എന്നെഴുതിച്ചേര്‍ത്തു. ചിത്രമെടുത്തത് നിക്ക് ഊട്ട് അല്ലെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
യുഎസ് വാര്‍ത്താ ഏജന്‍സിയായ എപിയുടെ ഫോട്ടോഗ്രഫറായിരുന്ന നിക്ക് ഊട്ടിന് 1973ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണിത്. 1972 ജൂണിലാണ് ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍ എന്‍ബിസി ചാനലിന്റെ ഡ്രൈവറായിരുന്ന ഗുയെന്‍ താന്‍ ഗെയാണ് ഫോട്ടോ പകര്‍ത്തിയതെന്ന് കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ ദി സ്ട്രിങ്ങര്‍ എന്ന ഡോക്യുമെന്ററി അവകാശപ്പെട്ടു.
ഗുയെന്‍ താന്‍ ഗെ 20 ഡോളറിന് ഫോട്ടോ എപിക്കു വില്‍ക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. ഫോട്ടെയെടുത്ത സ്ഥലം, അകലം, അന്നേ ദിവസം ഉപയോഗിച്ച ക്യാമറ എന്നിവ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിക്ക് ഊട്ട് ആകില്ല അതെടുത്തത് എന്ന് വേള്‍ഡ് പ്രസ് ഫോട്ടോ നിഗമനത്തിലെത്തിയത്. എന്നാല്‍ ഫോട്ടോയെടുത്തത് താന്‍ തന്നെയാണെന്നാണ് നിക്ക് ഊട്ടിന്റെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: