കൽപ്പറ്റ: വയനാട് ലക്കിടി പാൽചുരത്തിൽ നിർത്തിയിട്ട കാർ കത്തിയമർന്നു. മലപ്പുറം വേങ്ങര സ്വദേശി മൻസൂറിന്റെ കാറാണ് കത്തിയത്. മൈസൂരിൽ നിന്നും വരികയായിരുന്ന മൻസൂർ ചായ കുടിക്കാനായി വാഹനം നിർത്തി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം.
തലനാരിഴക്കാണ് മൻസൂർ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ബോണറ്റിൽ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. തൊട്ടുപിന്നാലെ കാർ നിന്ന് കത്തി. വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ തമിഴ്നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് മറിഞ്ഞത്. ഹെയർപിൻ തിരിയുമ്പോൾ ബസ് നിയന്ത്രണം വിട്ട് 10 അടി ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ്, പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക