Kerala

ജി & ജി അഴിമതി: സിന്ധു വി. നായര്‍ക്ക് 31 കേസുകളില്‍ ജാമ്യം

Published by

കൊച്ചി: 100 കോടിയിലധികം രൂപയുടെ ജി & ജി അഴിമതിക്കേസില്‍ പ്രതിയായ സിന്ധു വി. നായര്‍ക്ക് ഹൈക്കോടതി 31 കേസുകളില്‍ ജാമ്യം അനുവദിച്ചു. ഹര്‍ജിക്കാരി ഒരു സ്ത്രീയാണെന്നും ഫെബ്രുവരി 6 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും കണക്കിലെടുത്ത് ജസ്റ്റിസ് സി. എസ്. ഡയസിന്റെ ബെഞ്ച് വെള്ളിയാഴ്ച അവരുടെ ജാമ്യാപേക്ഷകള്‍ അനുവദിച്ചു. ഓരോ കേസിലും 50,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും നല്‍കിയ ശേഷം ജാമ്യത്തില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. നേരത്തെ, ഇതേ അഴിമതിയുമായി ബന്ധപ്പെട്ട മറ്റ് ചില ഹര്‍ജികളിലും കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

പ്രതികളായ ഡി. ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു വി. നായര്‍, മകന്‍ ഗോവിന്ദ് ജി. നായര്‍, ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി ലേഖകുമാര്‍ എന്നിവര്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായാണ് പ്രോസിക്യൂഷന്‍ കേസ്. നിക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം, അവര്‍ തങ്ങളുടെ കമ്പനിയുടെ പേര് പിആര്‍ഡി നിധി ലിമിറ്റഡ് എന്നതില്‍ നിന്ന് ജി & ജി ഫിനാന്‍സിയേഴ്‌സ് എന്നാക്കി മാറ്റി നിക്ഷേപകരുടെ കഠിനാധ്വാനം കൊണ്ട് സമ്പാദിച്ച പണം തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 876 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.

2024 ഫെബ്രുവരിയില്‍ ഗോപാലകൃഷ്ണന്‍ നായരെയും ഗോവിന്ദിനെയും അറസ്റ്റ് ചെയ്തിരുന്നു, എന്നാല്‍ സിന്ധുവും ലക്ഷ്മിയും ഒളിവിലായിരുന്നു. സിന്ധു തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ ഒളിവില്‍ പോയി, 2025 ജനുവരിയില്‍ തമിഴ്‌നാട്-പുതുച്ചേരി അതിര്‍ത്തിക്കടുത്തുള്ള കുയിലപാളയത്തേക്ക് താമസം മാറി. യോഗ പരിശീലകയായി വേഷംകെട്ടി ഒരു ഫ്ളാറ്റില്‍ താമസിച്ചു. ഒടുവില്‍ അവിടെ നിന്നാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by