തിരുവനന്തപുരം: തലസ്ഥാനത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു. സ്വകാര‍്യ ബസ് കണ്ടക്ടറായ ബിനോജിനാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ ബാബുരാജിനെ ഫോർട്ട് പൊലീസ് പിടികൂടി. മലയിന്‍കീഴ് മലയം സ്വദേശിയും നിലവില്‍ എ.കെ.ജി സെന്ററിന് സമീപം താമസിച്ചുവരുന്നയാളുമായ ബാബുരാജ് (46) ആണ് അറസ്റ്റിലായത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രതിയായ ബാബുരാജിനും പരുക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സ തേടി. ഇതിനോടകം ആക്രമണത്തിന്റെ സിസിടിവി ദൃശ‍്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറും ചെറിയതുറ ഫിഷര്‍മെന്‍ കോളനി സ്വദേശിയുമാണ് ബിനോജ്. ഫോര്‍ട്ട് സ്‌റ്റേഷന്‍ പരിധിയില്‍ കിഴക്കേകോട്ട പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ആറോടുകൂടി ബസ് നിര്‍ത്തിയിട്ടപ്പോഴായിരുന്നു അക്രമം.
കുത്തില്‍ വിനോജിന്റെ മുഖത്തിനും തലയ്‌ക്കും ശരീരത്തിനും സാരമായി പരിക്കേറ്റു. ഉണ്ണികൃഷ്ണന്‍ എന്ന ബസില്‍ മുമ്പ് ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന ആളാണ് ബാബുരാജ്. മദ്യപാനി ആയതുകൊണ്ട് ഇയാളെ ജോലിയില്‍നിന്ന് നീക്കം ചെയ്യുകയായിരുന്നു. സംഭവദിവസം മദ്യപിച്ചെത്തിയ ബാബുരാജ് ബസിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബിനോജ് തടഞ്ഞതാണ് ആക്രമണത്തില്‍ കലാശിച്ചത്. ബിനോജ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ചെന്നപ്പോള്‍ ബാബുരാജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ വീഴ്ചയില്‍ ഇയാളും പരിക്കേറ്റു ചികിത്സയിലാണ്. ഫോര്‍ട്ട് സിഐ ശിവകുമാറും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: