ഓപ്പറേഷന്‍ സിന്ദൂര്‍ പാക് പിന്തുണയുള്ള ഭീകരതയ്‌ക്കെതിരായ ഭാരതത്തിന്റെ യുദ്ധമായിരുന്നു. പാക് മണ്ണിലെ ഭീകര പരിശീലന കേന്ദ്രങ്ങളുടെ പട്ടിക ലോക രാജ്യങ്ങള്‍ക്ക് നല്‍കിക്കൊണ്ടായിരുന്നു ഭാരതം യുദ്ധനടപടികള്‍ക്ക് തുടക്കം കുറിച്ചത്. ബിന്‍ ലാദനും തഹാവൂര്‍ ഹുസൈന്‍ റാണയും ഒളിവില്‍ കഴിഞ്ഞ പാക് മണ്ണ് ഭീകരരുടെ സുരക്ഷിത കേന്ദ്രമാണെന്നറിഞ്ഞിട്ടും പ്രതികരിക്കാത്ത പാശ്ചാത്യ മനസിനെ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഭാരതം യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പിന്തുണയില്‍ നടക്കുന്ന ഭീകര താവളങ്ങള്‍ സംബന്ധിച്ച് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്ക് സംശയമൊന്നുമില്ല. എന്നാല്‍ ശ്രദ്ധേയമായ ഒരു വസ്തുത പ്രമുഖ പാശ്ചാത്യ മാധ്യമങ്ങള്‍ എല്ലാം പഹല്‍ഗാമിലെ ഭീകരാക്രമണത്തെ റിപ്പോര്‍ട്ട് ചെയ്തത് ”തോക്കുധാരികള്‍” ഭാരത വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്നു എന്നാണ്. കശ്മീരിന്റെ ഭരണനിയന്ത്രണം സംബന്ധിച്ച് ഭാരതവും പാകിസ്ഥാനും തമ്മിലുള്ള ”തര്‍ക്കത്തിന്റെ” ഭാഗമായി ഈ ആക്രമണങ്ങളെ അവതരിപ്പിച്ച പാശ്ചാത്യ മാധ്യമങ്ങളുമുണ്ട്. ഭീകരരെ ‘തോക്കുധാരികള്‍ എന്ന് വിശേഷിപ്പിക്കുന്ന പാശ്ചാത്യ മാധ്യമ അജണ്ടകളെ കൂടി അതിജീവിച്ചാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതം വിജയത്തിലേക്കെത്തിച്ചത്. ഭാരതത്തിന്റെ സൈനിക ശക്തിയെന്തെന്ന് ലോകത്തിന് മനസിലാക്കുന്നതിനുള്ള അവസരമായി ഇത് മാറി. ഇസ്രയേലിന് മാത്രം പ്രാപ്യമായിരുന്ന അയേണ്‍ ഡോണ്‍ എന്ന എയര്‍ ഡിഫന്‍സ് സിസ്റ്റം കാര്യക്ഷമതയോടെ ഭാരതം അവതരിപ്പിച്ചത് ലോകം കണ്ടു. പാകിസ്ഥാന്റെ റോക്കറ്റുകള്‍ നിഷ്പ്രഭമായി. ലോകം ഏറെ വിസ്മയത്തോടെയാണ് ഭാരതത്തിന്റെ സൈനിക നേട്ടത്തെ വിലയിരുത്തിയത്. ഇതിനിടയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ താനാണ് സാദ്ധ്യമാക്കിയതെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. ട്രംപിന്റെ അവകാശവാദങ്ങളെ ഭാരതം ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടും സൗദി അറേബ്യന്‍ സന്ദര്‍ശനങ്ങള്‍ക്കിടയിലും അദ്ദേഹമതാവര്‍ത്തിച്ചു.
സൈനിക ഓപ്പറേഷന്‍ മാത്രമല്ല മാധ്യമ ഓപ്പറേഷനും നടത്തിയാണ് ഭാരതം മുന്നേറിയത്. ഓപ്പറേഷന്‍ സിന്ദൂരിന്റെ വന്‍ വിജയം പാശ്ചാത്യ മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണിച്ചില്ല. സ്‌കൈ ന്യൂസിലെ പ്രമുഖ ജേര്‍ണലിസ്റ്റ് യാള്‍ദ ഹക്കീം സൂചിപ്പിച്ചത് ‘യുദ്ധരംഗത്ത് ഭാരതം വന്‍ വിജയമായിരുന്നു, എന്നാല്‍ അന്താരാഷ്‌ട്ര മാധ്യമ ആഖ്യാനത്തില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഭാരതത്തെ പരാജയപ്പെടുത്തി’ എന്നാണ്. നയതന്ത്രരംഗത്ത് ഭാരതം നടത്തിയ ഒരുക്കങ്ങള്‍ വളരെ വലുതാണ്. തുര്‍ക്കി, അസര്‍ബൈജാന്‍ എന്നീ രണ്ടു രാജ്യങ്ങള്‍ മാത്രമാണ് പാകിസ്ഥാന് പരസ്യ പിന്തുണ നല്‍കിയത്. ചൈന തന്ത്രപരമായാണ് പിന്തുണ നല്‍കിയത്. ഭാരത- പാക് സംഘര്‍ഷങ്ങളുടെ ചരിത്രത്തിലെല്ലാം ചൈന പാകിസ്ഥാനെയാണ് പിന്തുണച്ചിരുന്നത്. പാകിസ്ഥാന്റെ കൈവശമുള്ള ആയുധങ്ങളില്‍ 78 ശതമാനവും ചൈനയുടെ ആയുധങ്ങളാണ്. പാകിസ്ഥാന്റെ പരാജയം മാത്രമല്ല ചൈനയുടെ ആയുധശേഷിയുടെ പരിമിതികളും ഈ യുദ്ധം തുറന്നുകാണിച്ചു. ചൈനയുടെ ജെഎഫ് 17 ഫൈറ്റര്‍ ജെറ്റുകള്‍ ഭാരതം തകര്‍ത്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. തുര്‍ക്കിയുടെ ഡ്രോണുകളൊന്നും ലക്ഷ്യം കണ്ടില്ല. വസ്തുതകള്‍ ഇങ്ങനെയിരിക്കെയാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ഭാരതത്തിനെതിരായ ആഖ്യാനം പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയത്. ചൈനയുടെ ഗ്ലോബല്‍ ടൈംസ് ഒരു ഭാഗത്തും, പാശ്ചാത്യ മാധ്യമങ്ങള്‍ മറുഭാഗത്തുമായി പാകിസ്ഥാന്‍ ഭാരതത്തിന് വന്‍ നാശം വിതച്ചുവെന്ന് വ്യാജ പ്രചാരണവും ഭാരത ഫൈറ്റര്‍ ജെറ്റുകളെ നശിപ്പിച്ചുവെന്ന കള്ള വാര്‍ത്തകളും പ്രചരിപ്പിച്ചു. ഭാരതത്തിലെ ഹിന്ദു ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങളും പ്രശാന്ത് ഭൂഷണെ പോലെയുള്ള ബിജെപി വിരുദ്ധ രാഷ്‌ട്രീയ ചേരിയിലെ ” വിദഗ്ധന്മാരും” അത് ഏറ്റ് പാടി. കോണ്‍ഗ്രസും ഇടതു പക്ഷവും പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരകരായി.
അമേരിക്കന്‍ ഭരണകൂടവും ഡീപ്പ് സ്റ്റേറ്റും
സൈനിക നേതൃത്വത്തിലല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഭാരതം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പ്രസിഡന്റ് ട്രംപ് അവകാശവാദം തുടരുകയായിരുന്നു. ഒരുപക്ഷേ സ്വയം കേമനാകാനുളള ട്രംപിന്റെ ശ്രമമാകാം അതിന് പിന്നില്‍. ട്രംപ് അധികാരത്തില്‍ വന്നാല്‍ ഉക്രൈന്‍ – റഷ്യ യുദ്ധവും ഇസ്രയേല്‍ – ഹമാസ് യുദ്ധവും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടും ഉണ്ടായില്ല. ഈ അവസരത്തില്‍ ഓപ്പറേഷന്‍ സിന്ദൂറെന്ന സൈനിക നടപടി ട്രംപ് ഇടപെട്ട് അവസാനിപ്പിച്ചുവെന്ന് മേനി നടിക്കാനാണ് ശ്രമം നടന്നത്. ഭാരതം ഒരിക്കലും ബാഹ്യഇടപെടല്‍ ആവശ്യപ്പെട്ടിട്ടില്ല. ഭാരതം അതിനെ അംഗീകരിക്കുകയുമില്ല.
പാകിസ്ഥാന്‍ പ്രതിരോധ സംവിധാനം കേവലം ഊതിവീര്‍പ്പിച്ച ബലൂണാണെന്ന് നാം തെളിയിക്കുകയായിരുന്നു. ഭീകരതയും പാക് അധിനിവേശ കശ്മീര്‍ കൈമാറ്റവും സംബന്ധിച്ചല്ലാതെ പാകിസ്ഥാനുമായി മറ്റൊരു ചര്‍ച്ചയ്‌ക്കും തയ്യാറല്ലെന്ന് പ്രധാനമന്ത്രി മോദി തന്നെ പ്രഖ്യാപിച്ചു. അതോടെ നയതന്ത്ര തലത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറല്ലെന്ന പ്രഖ്യാപനമാണ് നടന്നത്. മൂന്നാമതൊരു രാജ്യത്തിന് ഇടപെടാനുള്ള അവസരവും അതോടെയില്ലാതായി. ഏതൊരു ഭീകരാക്രമണത്തെയും യുദ്ധമായി കണക്കാക്കി ഭാരതം സൈനിക നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയും ഈ പശ്ചാത്തലത്തിലാണ്. വസ്തുതകള്‍ വ്യക്തമായിരിക്കെ അമേരിക്കന്‍ അവകാശവാദത്തെ ഏറ്റുപിടിക്കുകയാണ് ഭാരതത്തിലെ പ്രതിപക്ഷവും.
ബംഗ്ലാദേശിലും പാകിസ്ഥാനിലും അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റ് നിരന്തരമായി ഇടപെടുന്നു. ബംഗ്ലാദേശ് ഭരണമാറ്റത്തിന് നേതൃത്വം നല്‍കിയതും ബംഗ്ലാദേശിനെ ഭാരതത്തിനെതിരെ അണിനിരത്തിയതും അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റാണ്. ബൈഡന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെയായിരുന്നു ഇത്. അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ബംഗ്ലാദേശ് അട്ടിമറിക്ക് പിന്തുണ നല്‍കിയിരുന്നല്ലോ. പാകിസ്ഥാനിലും ഭാരതത്തിനെതിരായ നീക്കങ്ങളുടെ ചരടുകള്‍ അമേരിക്കന്‍ ശക്തികളുടെ കൈകളിലാണ്. ട്രംപ് തന്നെ ഡീപ്പ് സ്റ്റേറ്റ് ഗൂഢാലോചനയെകുറിച്ച് പറഞ്ഞിട്ടുണ്ട്. ഭാരതത്തെ അസ്ഥിരപ്പെടുത്തുന്നതിന് ശ്രമിക്കുന്ന ശക്തികള്‍ക്ക് സാമ്പത്തിക സഹായമടക്കമുള്ള പിന്തുണ നല്‍കുന്നത് അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റ് പദ്ധതിയാണ്. സിഐഎ, എഫ്ബിഐ തുടങ്ങിയ ഏജന്‍സികളാണ് അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റ് എന്ന സമാന്തര ഘടനയെ നിയന്ത്രിക്കുന്നത്.
ഭാരതത്തില്‍ ജനാധിപത്യം അപകടത്തില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിമറി നടത്തി, വോട്ടിങ് യന്ത്രങ്ങള്‍ കുഴപ്പമാണ്, ജുഡീഷ്യറിയെയും മാധ്യമങ്ങളെയും മോദി സര്‍ക്കാര്‍ നിയന്ത്രിക്കുന്നു തുടങ്ങിയ പ്രചാരണങ്ങള്‍ നടത്തുന്ന അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളിലെ ചില ഗ്രൂപ്പുകളും പിന്തുണയ്‌ക്കുന്ന സംവിധാനങ്ങളാണ്. ജനാധിപത്യത്തിന്റെയും പത്ര സ്വാതന്ത്ര്യത്തിന്റെയും റേറ്റിംഗില്‍ ഭാരതം പിന്നിലാണെന്ന പ്രചാരണവും ഇതിന്റെ ഭാഗമാണ്. രാജ്യത്തിനകത്ത് ഈ പ്രചാരണം ഏറ്റുപിടിച്ചുകൊണ്ടാണ് കേന്ദ്ര വിരുദ്ധ ആഖ്യാനം രൂപംകൊള്ളുന്നത്. പാകിസ്ഥാനെതിരായ സൈനിക മുന്നേറ്റത്തിലും ഇതേ ആഖ്യാനകേന്ദ്രങ്ങള്‍ കഥകളുമായി രംഗത്തെത്തി. വരും ദിവസങ്ങളില്‍ ഡീപ്പ് സ്റ്റേറ്റിന്റെ കൂടുതല്‍ ആഖ്യാനങ്ങള്‍ രംഗത്ത് വരും എന്നതില്‍ സംശയമില്ല.
ഐഎംഎഫ് സഹായം എന്തുകൊണ്ട് ഇക്കഴിഞ്ഞ മെയ് എട്ടിന് പാകിസ്ഥാന് ഒരു ബില്യന്‍ ഡോളറിന്റെസഹായമാണ് ഐഎംഎഫ് നല്‍കിയത്. കൂടാതെ ആര്‍എസ്എഫ് പ്രകാരം 1.4 ബില്യന്‍ ഡോളറിന്റെ സഹായവും പ്രഖ്യാപിക്കപ്പെട്ടു. ഭാരത – പാക് സംഘര്‍ഷത്തിനിടയില്‍ ഭാരതത്തിന്റെ പ്രതിഷേധം അവഗണിച്ചുകൊണ്ടാണ് ഐഎംഎഫിന്റെ ഈ സഹായം ഉണ്ടായത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന്റെ ഭീകരവാദബന്ധം സ്ഥാപിക്കുന്ന തെളിവുകള്‍ സഹിതം ഭാരതം നയതന്ത്രതലത്തില്‍ വലിയ ശ്രമങ്ങള്‍ നടത്തി. സുപ്രധാന ശക്തികള്‍ക്കെല്ലാം ആവശ്യമായ വിവരങ്ങള്‍ കൈമാറി. പതിനഞ്ചാം ദിവസമാണ്, മെയ് ഏഴിന് പാക് ഭീകരതാവളങ്ങളെ ഭാരതം തകര്‍ക്കുന്നത്. ഇതിന്റെ പിറ്റേന്ന് മെയ് എട്ടിന് പാകിസ്ഥാന് ഐഎംഎഫ് സഹായം ലഭിച്ചു. ഭാരതം ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തി. പാകിസ്ഥാന് ലഭിക്കുന്ന ധനസഹായം ഭീകരവാദികളെ സഹായിക്കുന്നതിന് വിനിയോഗിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഭാരതം ആവശ്യപ്പെട്ടു. ഐഎംഎഫിന്റെ വോട്ടിങ് രാജ്യങ്ങള്‍ അവരവരുടെ ഷെയറിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്.
ഐഎംഎഫില്‍ ഭാരതത്തിന് 2.78% ഷെയറും 2.64% വോട്ടിങ് ഷെയറുമാണുള്ളത്. അംഗരാജ്യങ്ങള്‍ക്ക് വോട്ടിങ്ങില്‍ നിന്ന് മാറി നില്‍ക്കാനല്ലാതെ നെഗറ്റീവ് വോട്ടിങ്ങിന് അവകാശമില്ല. 190 അംഗങ്ങളുള്ള ഐഎംഎഫില്‍ ഭാരതം ഷെയറിന്റെ കാര്യത്തില്‍ എട്ടാം സ്ഥാനത്താണ്. എന്നാല്‍ അമേരിക്കയ്‌ക്ക് 17.66% ഷെയറും 16.52 % വോട്ടിങ് ഷെയറുമുണ്ട്. ജി 7 രാജ്യങ്ങള്‍ക്കാകെ 45% വോട്ടവകാശമുണ്ട്. ഫലത്തില്‍ അമേരിക്കയാണ് ഐഎംഎഫിനെ നിയന്ത്രിക്കുന്നത്. ചൈനക്ക് 6.09 % വോട്ട് ഷെയറും റഷ്യക്ക് ഭാരതത്തിന് താഴെ ഒന്‍പതാം സ്ഥാനവുമാണുള്ളത്. ഭാരതം നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ അട്ടിമറിച്ചുകൊണ്ടാണ് ഐഎംഎഫില്‍ പാക് അനുകൂല നടപടികള്‍ ഉണ്ടായത്. അമേരിക്കയുടെ ഇരട്ടമുഖമാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ട്രംപ് ഭാരതത്തിന്റെ സുഹൃത്ത് എന്ന് അവകാശപ്പെടുമ്പോഴും അമേരിക്കന്‍ സംവിധാനം ഭാരതത്തിന്റെ പക്ഷത്തായിരുന്നില്ല . അമേരിക്കന്‍ ഡീപ്പ് സ്റ്റേറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു വെന്നതിന്റെ തെളിവാണിത്.
അത്മനിര്‍ഭരഭാരതം സ്വന്തം കാലില്‍ നില്‍ക്കാനാണ് ശ്രമിക്കുന്നത്. ഒരു വന്‍ ശക്തിയോടും കടപ്പെടാതെ സ്ട്രാറ്റജിക്ക് ഓട്ടോണമിയാണ് ഭാരതം സ്വീകരിച്ചത്. റഷ്യയുമായിട്ടുള്ള ഭാരതത്തിന്റെ സാമ്പത്തിക ബന്ധങ്ങള്‍ ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനും, അമേരിക്കയും പുന:പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ബ്രിക്‌സിലെ ഭാരത പങ്കാളിത്തവും പാശ്ചാത്യ ശക്തികള്‍ക്ക് സ്വീകാര്യമല്ല. എന്നാല്‍ വന്‍ശക്തിയായി കുതിക്കുന്ന ഭാരതത്തെ പരസ്യമായി എതിര്‍ക്കാനും പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. പാകിസ്ഥാനിലെ ഭീകരതാവളങ്ങള്‍, പാക് ്‌സേനയും ഭീകരവാദികളുമായുള്ള ബന്ധം, ജനാധിപത്യ സംവിധാനങ്ങളുടെ അഭാവം ഇതൊക്കെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് സുപരിചിതമാണെങ്കിലും കശ്മീര്‍ വിഷയം വരുമ്പോള്‍ വസ്തുതകള്‍ ശരിയായി അവലോകനം ചെയ്യാതെ അതിനെ തര്‍ക്കഭൂമിയായി കണ്ട് ഫലത്തില്‍ പാകിസ്ഥാനെ സഹായിക്കുന്ന നടപടിയാണ് പാശ്ചാത്യ ലോകം സ്വീകരിക്കുന്നത്.
ചുരുക്കത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നയതന്ത്ര രംഗത്തെ ഒരു വഴിത്തിരിവായി മാറുകയാണ്. ഭാരതത്തിന്റെ വളര്‍ച്ചയേയും സാമ്പത്തിക – സൈനിക കരുത്തിനെയും ഭയക്കുന്ന ലോകരാജ്യങ്ങളുണ്ട്. ഭാരതത്തെ നേരിട്ട് എതിര്‍ക്കാന്‍ ഒരു ലോക ശക്തിയും ഇന്ന് തയ്യാറല്ലെന്ന ചിത്രമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ നയതന്ത്രരംഗത്ത് സ്വീകരിച്ച നയങ്ങള്‍ വിജയം കണ്ടു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആഗോള തലത്തില്‍ ഭാരതത്തിനെതിരായി വരുന്ന ആഖ്യാനയുദ്ധത്തെക്കൂടി നാം കരുതിയിരിക്കേണ്ടതുണ്ട്. ഇതാണ് സിന്ദൂര്‍ നല്‍കുന്ന മറ്റൊരു സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: