മലപ്പുറം: മധുര പലഹാരങ്ങളില്‍ രാസലഹരി കലര്‍ത്തി കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നു സ്ത്രീകള്‍ പിടിയില്‍. മിഠായിയിലും ബിസ്‌കറ്റിലും ക്രീംബണ്ണിലുമാണ് രാസലഹരി കലര്‍ത്തി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. ഇവരെ എയര്‍ കസ്റ്റംസ് പിടികൂടുകയായിരുന്നു. 34 കിലോ ഹൈബ്രിഡ് കഞ്ചാവ് അടക്കം 40 കോടിയുടെ ലഹരി വസ്തുക്കളാണ് കസ്റ്റംസ് പിടികൂടിയത്. അന്താരാഷ്‌ട്ര ബന്ധമുള്ള ലഹരി മാഫിയയുടെ ഭാഗമാണ് പിടിയിലായ തമിഴ്, മലയാളി യുവതികളെന്നാണ് നിഗമനം.
തായ്ലന്‍ഡില്‍ നിന്നെത്തിയ എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാരായ ചെന്നൈ സ്വദേശി റാബിയത്ത് സൈദു സെയ്‌നുദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശി കവിത രാജേഷ് കുമാര്‍ (40), തൃശൂര്‍ സ്വദേശി സിമി ബാലകൃഷ്ണന്‍ (39) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരുടെയും ലഗേജ് പരിശോധനയില്‍ ലഹരി കലര്‍ന്ന 15 കിലോ ചോക്ലേറ്റും ബിസ്‌കറ്റും ക്രീംകേക്കും കണ്ടെത്തി. രാസലഹരി കലര്‍ത്തിയ ഇവയ്‌ക്കു കോടികളാണ് വിപണി വില.
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് യൂണിറ്റിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ പരിശോധന ശക്തമാക്കിയത്. വായുകയറാത്ത വിധം പായ്‌ക്ക് ചെയ്ത 34 കിലോ ഹൈബ്രിഡ് കഞ്ചാവും മൂന്ന് പേരുടെയും ബാഗേജില്‍ നിന്ന് കണ്ടെത്തി.
വിമാനത്താവളത്തിന്റെ ടെര്‍മിനലില്‍ നിന്ന് യുവതികള്‍ ഇറങ്ങുമ്പോള്‍ ലഹരി വസ്തുക്കള്‍ ഏറ്റുവാങ്ങാന്‍ മറ്റൊരു പുറത്തു സംഘം കാത്തു നിന്നിരുന്നെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: