പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ പലരുടെയും സിന്ദൂരം മായ്ച്ചുകളഞ്ഞ പാകിസ്ഥാന്‍, ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കാന്‍ ഭാരതം ഉപയോഗിച്ചത് ബ്രഹ്മോസ് ആണ്. ഭീകരതയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് അന്താരാഷ്‌ട്ര തലത്തില്‍ അംഗീകാരം നേടിയെടുത്തതിനൊപ്പം സൈനികശക്തിയും രാഷ്‌ട്രീയ ഇച്ഛാശക്തിയും കൂടി തെളിയിച്ചതോടെ പാകിസ്ഥാന്റെ ഭീഷണി അടങ്ങി. തിരിച്ചടിക്ക് സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന നിലപാടു പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചതാണ്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒന്‍പത് ഭീകരത്താവളങ്ങള്‍ തകര്‍ത്താണ് ഭാരതം ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്. പാകിസ്ഥാന്‍ പേടിച്ച് വിറച്ച ആ രാത്രിയ്‌ക്കുശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും പാകിസ്ഥാനില്‍ ഉറക്കമുണ്ടായില്ല. ഭാരതത്തെ ലക്ഷ്യമിട്ടുള്ള ഓരോ ആക്രമണത്തിനും അതേ ശക്തിയില്‍ തിരിച്ചടിച്ചു. വടക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ സൈനികകേന്ദ്രങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍ ആക്രമണം.
ആകാശമാര്‍ഗ്ഗത്തിനൊപ്പം അതിര്‍ത്തിയില്‍ കരമാര്‍ഗ്ഗവും ആക്രമണം തുടര്‍ന്നു. എന്നാല്‍ അതേ മാര്‍ഗ്ഗത്തില്‍ക്കൂടി തന്നെ ഭാരതം തിരിച്ചടിച്ചത് വളരെ കരുതലോടെയാണ്. നിരപരാധികളെ പരിക്കുപോലുമേല്‍പ്പിക്കാതെ ഭീകരതാവളങ്ങളെ മാത്രം ലക്ഷ്യംവച്ചാണ് ഭാരത പരാക്രമമത്രയും. അതേസമയം ഭാരതത്തിലെ 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. ഇതെല്ലാം ചെറുത്തെന്ന് മാത്രമല്ല, ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. 300 മൂതല്‍ 400 വരെ ഡ്രോണുകളെ അന്ന് മാത്രം ഭാരതസൈന്യം വെടിവെച്ചിട്ടു. പഞ്ചാബിലെ അമൃത്സറില്‍ വെടിവെച്ചിട്ടവയില്‍ തുര്‍ക്കിയുടെ ഡ്രോണും ഉള്‍പ്പെടുന്നു.
പാകിസ്ഥാന്റെ അപേക്ഷയെതുടര്‍ന്ന് സൈനിക നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയെങ്കിലും ഭാരതം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഏതൊരു ഭീകരാക്രമണവും യുദ്ധമായി കണക്കാക്കുമെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഭാരതം വ്യക്തമാക്കിക്കഴിഞ്ഞു. എന്തിനും ഏതിനും പൂര്‍ണസജ്ജമാണെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രനടപടിയെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുന്നുണ്ടെങ്കിലും തുര്‍ക്കിക്ക് നല്‍കി 10 കോടി എന്തിനായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. തുര്‍ക്കിയുടെ വെടിക്കോപ്പുകളാണ് പാക്കിസ്ഥാന്‍ ഉപയോഗിച്ചത്. അതോടൊപ്പം സിപിഎമ്മിന്റെ ചില നേതാക്കള്‍ സംസ്ഥാനഭരണകൂടത്തിന്റെ പിന്തുണയെ സംശയത്തോടെ നിരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. യുദ്ധത്തിനെതിരെ വെള്ള പ്രാവിനെ പറപ്പിക്കാന്‍ വെമ്പല്‍കാട്ടുന്ന അത്തരം നേതാക്കള്‍ പാലസ്തീന്റെ അക്രമങ്ങളെ താലോലിക്കുന്നതും നമ്മള്‍ കണ്ടതാണ്. നമ്മുടെ വീട്ടുമുറ്റത്ത് ബോംബുപൊട്ടാത്തകാലത്തോളം നമ്മുടെ കുഞ്ഞിന് പരിക്കേല്‍ക്കാത്ത കാലത്തോളം യുദ്ധം പൂരമായി കാണുന്നവരെക്കുറിച്ചാണ് അത്തരക്കാരുടെ ചിന്ത.
അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ മറുപടി നല്‍കിയ ഭാരതം അതു തുടരുമെന്ന നിലപാടില്‍ തന്നെയാണ്. അതിന് പറ്റിയ ആയുധമാണ് ബ്രഹ്മോസ്. ലഖ്‌നൗവിലെ ബ്രഹ്മോസ് ഉത്പ്പാദന കേന്ദ്രം രാജ്യത്തിന്റെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ സാങ്കേതികവിദ്യയില്‍ ഭാരതത്തിന്റെ ശക്തി തെളിയിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ മിസൈല്‍ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കിയ യുപി
സര്‍ക്കാരും ശാസ്ത്രജ്ഞരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. യുപിയിലെ ഈ പ്രതിരോധ ഇടനാഴി രാജ്യത്ത് ഏറെ സഹായകമാകും. ഒരു വര്‍ഷം 80 മുതല്‍ 100 മിസൈലുകള്‍ വരെ നിര്‍മിക്കാനാകുന്ന ഉത്പ്പാദന യൂണിറ്റിനാണ് ലഖ്‌നൗവില്‍ തുടക്കം കുറിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഉത്പ്പാദനം 150ലേക്ക് എത്തിക്കാന്‍ സാധിച്ചേക്കും. ഡിആര്‍ഡിഒയും റഷ്യയും സംയുക്തമായി നിര്‍മിക്കുന്ന ഈ മിസൈലുകള്‍ക്ക് 290 മുതല്‍ 400 കിലോമീറ്റര്‍ ദൂരപരിധിയില്‍ സഞ്ചരിക്കാനാകും. 80 ഹെക്ടറില്‍ സ്ഥിതിചെയ്യുന്ന യൂണിറ്റിന് 300 കോടിരൂപയാണ് നിര്‍മാണ ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: