India

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല ഇന്നത്തെ പാകിസ്ഥാന്‍. ഇന്ന് പാകിസ്ഥാന്‍ ഒരു ആണവശക്തിയാണ്. ആ ആണവശേഷിയുള്ള പാകിസ്ഥാനെ അവരുടെ രാജ്യത്ത് കയറി ആക്രമിച്ചു എന്നതാണ് മോദിയുടെ ധൈര്യം.

Published by

ന്യൂദല്‍ഹി : ഇന്ദിരാഗാന്ധി പാകിസ്ഥാനെ ആക്രമിച്ചുവെന്നും വെടിനിര്‍ത്തണമെന്ന യുഎസ് പ്രസിഡന്‍റിന്റെ ആവശ്യം ഇന്ദിരാഗാന്ധി തള്ളിയെന്നും പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രണ്ട് രാജ്യങ്ങളാക്കി പാകിസ്ഥാനെ വെട്ടിമുറിച്ചെന്നുമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുകൂല സംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ ഇതിന് ചുട്ട മറുപടിയാണ് ബിജെപി നല്‍കുന്നത്. ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല ഇന്നത്തെ പാകിസ്ഥാന്‍. ഇന്ന് പാകിസ്ഥാന്‍ ഒരു ആണവശക്തിയാണ്. ആ ആണവശേഷിയുള്ള പാകിസ്ഥാനെ അവരുടെ രാജ്യത്ത് കയറി ആക്രമിച്ചു എന്നതാണ് മോദിയുടെ ധീരത.

രണ്ടാമത്, ഭീകരവാദികള്‍ക്ക് പരിശീലനം നല്കുന്ന പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുക എന്നത് അസാധാരണ ധീരത ആവശ്യമുള്ള നടപടിയാണ്. കാരണം പ്രത്യാക്രമണവും തിരിച്ചടിയും എങ്ങിനെ വേണമെങ്കിലും ആകാം. അവിടെയും ഇന്ത്യ വിജയിച്ചെന്ന് മാത്രമല്ല, ജെയ്ഷ് എ മുഹമ്മദിന്റെ നേതാവ് മസൂദ് അസറിന്റെ അനുജന്‍ ഉള്‍പ്പെടെ പ്രധാന അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തു.

പാകിസ്ഥാന്റെ എയര്‍ബേസുകള്‍ ആക്രമിച്ചുവെന്നതും പാകിസ്ഥാന്‍ ആണവശേഖരം സൂക്ഷിക്കുന്ന ഇസ്ലാമാബാദിനടുത്തുള്ള കിര്‍ന കുന്നിലും ഈ ആണവകേന്ദ്രത്തിനടുത്തുള്ള നൂര്‍ ഖാന്‍ എയര്‍ബേസിലും വരെ ആക്രമണം നടത്തുക എന്നതും അസാധാരണ ധീരതയുള്ള യുദ്ധനീക്കമായിരുന്നു. മാത്രമല്ല, അതിവേഗം പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിര്‍ത്തല്‍ അപേക്ഷ ഉയര്‍ന്നത് മോദിയുടെ പ്രതിരോധസേനയുടെ ആധിപത്യം കണ്ടുകൊണ്ട് മാത്രണെന്നതും ഒരു നഗ്നസത്യമാണ്.

ഇന്ത്യ കരുത്തുറ്റ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും ബാക്കിയുള്ളവ ഇവിടെ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എസ് 400 സുദര്‍ശന ചക്ര, ബാലിസ്റ്റിക് മിസൈല്‍, ആകാശ് മിസൈല്‍, റഫേല്‍, സ്കൈ സ്ട്രൈക്കര്‍, ഹാരൊപ്….ഈ ലിസ്റ്റ് നീളുന്നു. ഇതിന്റെ ചൂട് പാകിസ്ഥാന്‍ കൊണ്ടറിയുകയും ചെയ്തു. പാകിസ്ഥാന്റെ ദുര്‍ബല കേന്ദ്രങ്ങള്‍ എന്തൊക്കെയാണെന്നും ഇന്ത്യ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. അവിടെ തൊടുമ്പോള്‍ പാകിസ്ഥാന്‍ ഭയപ്പെടുന്നതും ഇന്ത്യ കണ്ടു. ചൈനയുടെയും അമേരിക്കയുടെയും തുര‍്ക്കിയുടെയും ആയുധങ്ങള്‍ ഒന്നുമല്ലെന്ന് തെളിയിരിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രതിരോധം. ഇതെല്ലാം പാകിസ്ഥാന്‍ മാത്രമല്ല, ലോകം തന്നെ മനസ്സിലാക്കിയിരിക്കുന്നു. ഒരു വിദേശ ജേണലിസ്റ്റ് പറഞ്ഞതുപോലെ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ എന്ന മറ്റൊരു സൂപ്പര്‍ പവര്‍ ലോകത്ത് തലയുയര്‍ത്തിക്കഴിഞ്ഞു.

1971ലെ കാലത്തെ ഇന്ത്യയിലെ സാഹചര്യമല്ല 2025ലേതെന്നും ഇന്ന് സമാധാനത്തിന്റെ അന്തരീക്ഷമാണ് ഇന്ത്യയ്‌ക്ക് ആവശ്യമെന്നും വെടിനിര്‍ത്തല്‍ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ” തീവ്രവാദികളെ പാഠം പഠിപ്പിക്കുകയായിരുന്നു ഇപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം. അത് നടന്നു. യുദ്ധം തീരെ വേണ്ടെന്നല്ല. അത്യാവശ്യമാണെങ്കില്‍ മാത്രമേ യുദ്ധം വേണ്ടൂ.”- ശശി തരൂര്‍ സത്യം പറഞ്ഞതോടെ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇന്ദിരാഗാന്ധി ബംഗ്ലാദേശിനെ മോചിപ്പിച്ച പാകിസ്ഥാനെതിരായ യുദ്ധത്തെ ഉയര്‍ത്തിക്കാട്ടി വെടനിര്‍ത്തലല്ല, യുദ്ധമാണ് വേണ്ടതെന്ന ആശയം പ്രചരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക