ഇതൊരു കഥയല്ല, കഥ പോലൊരു ജീവിതം. ഭാരത-പാക്ക് വിഭജനകാലത്ത് അഭയാര്‍ത്ഥിയായി രാജ്യത്തേക്ക് മടങ്ങേണ്ടി വന്ന ദുരിത കാലത്തു നിന്ന് അമൂല്യമായൊരു ജീവിതം തുന്നിയെടുത്ത നഗിന്‍ദാസിന്റെ ജീവിത കഥ. ഗുജറാത്ത് പോര്‍ബന്തര്‍ സ്വദേശിയായ റാംജി കരംശിയുടെയും രാധാഭായിയുടെയും നാലു മക്കളില്‍ രണ്ടാമനായ നഗിന്‍ദാസ് 1944 ല്‍ പോര്‍ബന്തറിലാണ് ജനിച്ചത്. കുഞ്ഞായിരിക്കെ മാതാപിതാക്കള്‍ക്കൊപ്പം പാകിസ്ഥാനിലെ കറാച്ചിയിലെത്തി. മൂന്നു വര്‍ഷത്തിനകം വിഭജനം സംഭവിച്ചു. പിന്നീട് പലായനം. കപ്പല്‍ വഴി ബോംബെയിലേക്ക്. അവിടെ നിന്ന് പോര്‍ബന്തറിലേക്കും പിന്നീട് കേരളത്തിലൂടെ ഊട്ടിയിലെത്തി. ചപ്പാത്തി, വെള്ളം കൂട്ടി കഴിച്ച് വിശപ്പടക്കിയ കുട്ടിക്കാലത്തു നിന്ന് ഊട്ടിയിലെ നക്ഷത്ര ഹോട്ടലിന്റെ ഉടമയായ കോഴിക്കോടിന്റെ ദത്തു പുത്രന്‍. സ്‌നേഹത്തേക്കാള്‍ മികച്ച വികാരം ദയയാണെന്ന് ലോകത്തോട് ജീവിതം കൊണ്ട് അടയാളപ്പെടുത്തുന്ന ഈ 81 കാരന്‍ ചെറുപ്പത്തിന്റെ ചുറുചറുക്കോടെ ഹാര്‍ലി ഡേവിഡ്‌സണില്‍ യാത്രപോകും. ദല്‍ഹി മുതല്‍ ഊട്ടി വരെ കാറോടിച്ചു വരും. ഭാരത-പാക് സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ വിഭജനാനന്തരം ഭാരതീയര്‍ പാകിസ്ഥാനില്‍ അനുഭവിച്ച പൊളളുന്ന കാലത്തില്‍ നിന്ന് ഇന്നുവരെയുള്ള ജീവിതം ഓര്‍ത്തെടുക്കുകയാണ് നഗിന്‍ദാസ്.
വിഭജനപൂര്‍വ്വ കറാച്ചിയിലെ ജീവിതം
നഗിന്‍ദാസിന്റെ അച്ഛന്‍ റാംജി കരംശി, പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലെങ്കിലും ഏതൊരു ഗുജറാത്തിയേയും പോലെ ബിസിനസില്‍ അഗ്രഗണ്യനായിരുന്നു. ബിസിനസ് കുടുംബാംഗമായ അദ്ദേഹം വിഭജനപൂര്‍ച്ച കറാച്ചിയിലേക്ക് ജീവിതമാര്‍ഗം തേടി യാത്രയായി. കഠിനാധ്വാനിയും ബിസിനസില്‍ ബുദ്ധിശാലിയുമായിരുന്ന അദ്ദേഹം ചോരനീരാക്കി ഒരു ബിസിനസ് സാമ്രാജ്യം പണിതുയര്‍ത്തി. അക്കാലത്ത് 32 അപ്പാര്‍ട്ടുമെന്റുള്ള കെട്ടിടം കറാച്ചിയില്‍ സ്വന്തമാക്കി. ആയിടയ്‌ക്ക് നഗിനും അമ്മ രാധാഭായിയും കറാച്ചിയിലേക്ക് പോയി. മൂത്ത സഹോദരി കാന്താഭായിയെ മുത്തച്ഛനെ ഏല്‍പ്പിച്ചായിരുന്നു യാത്ര. ഒട്ടേറെ സുഹൃത്തുക്കളെകൊണ്ട് സമ്പന്നമായിരുന്നു റാംജിയുടെ ജീവിതം. പക്ഷെ ധാര്‍മികത വിട്ടൊരു കളിയുമില്ല. പില്‍ക്കാലത്ത് നഗിന്റെ ജീവിതത്തിലും അടയാളം തീര്‍ത്ത ധാര്‍മിതക അച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയതാണ്. നഗിന്‍ കറാച്ചിയിലെത്തി മൂന്ന് വര്‍ഷം പിന്നിട്ടപ്പോഴായിരുന്നു ഭാരത-പാക് വിഭജനം. എഴുത്തുകാരന്‍ യശ്പാലിന്റെ നിറംപിടിപ്പിച്ച നുണകളില്‍ എഴുതിയ കാര്യങ്ങള്‍ നേരില്‍ കണ്ടറിഞ്ഞ ഒരമ്മയുടെ കണ്ണീരിലൂടെയാണ് ആ വിഭജകാലത്തെ മുതിര്‍ന്നപ്പോള്‍ നഗിന്‍ മനസിലാക്കിയത്.
അന്ന് ഭാരത സര്‍ക്കാര്‍ 25,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ലഭിച്ചത് ഏഴായിരത്തില്‍ ചില്വാനം രൂപ. 17,000 ത്തോളം ഇപ്പോഴും ലഭിക്കാനുണ്ട്. പലിശ സഹിതം വളര്‍ന്ന് ഇന്ന് കോടികള്‍ വരും. പഴയ ബോണ്ട് കൈവശമുണ്ട്. അതുപ്രകാരം നരേന്ദ്ര മോദി സര്‍ക്കാരിന് ഇതു സംബന്ധിച്ച് ഒരു നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് നഗിന്‍ ദാസ്.
മാഞ്ഞുപോയില്ല ആ സിന്ദൂരം
അതുവരെ ജീവിനോളം സ്‌നേഹിച്ചവര്‍ ജീവനെടുക്കുന്നത് കണ്ടു. സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ട ബലാത്സംഗം ചെയ്തു. ഗര്‍ഭിണികളുടെ വയര്‍ കുത്തിപ്പിളര്‍ന്ന് നവജാത ശിശുക്കളെ വാളില്‍ കൊരുത്തത് 1947ല്‍ കറാച്ചിയിലായിരുന്നു. തക്ബീര്‍ വിളികള്‍ക്കിടയില്‍ ഉയര്‍ന്നു താഴുന്ന വാള്‍തലപ്പിന്റെ മൂര്‍ച്ചയില്‍ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും കൊന്നൊടുക്കി. കണ്‍മുന്നില്‍ പെണ്‍മക്കളെയും ഭാര്യമാരെയും ബലാത്സംഗം ചെയ്യുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന അച്ഛന്മാരും സഹോദരങ്ങളും. അവിടെ ഇതരമത വിഭാഗങ്ങള്‍ അനുഭവിച്ചത് കൊടിയ ക്രൂരത. സ്ത്രീകളായിരുന്നു വിഭജനത്തിന്റെ ദുരിതം ഏറെയനുഭവിച്ചത്. സ്വന്തം മാനം കാക്കാന്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചവരും പെണ്‍മക്കളെ ജിഹാദികളുടെ കൈകളില്‍ അകപ്പെടാതിരിക്കാന്‍ കൊന്നുതളളിയതുമായ ആ കാലം വിവരണാതീതമാണ്. കലിമ ചൊല്ലിച്ചും മതം നോക്കിയും കൂട്ടക്കുരുതി നടത്തിയ പഹല്‍ഗാമിന്റെ തുടക്കം അന്നായിരുന്നു. വിഭജനം തീര്‍ത്ത മുറിവുകളില്‍ ചോരകിനിയുന്ന അനുഭവം ആവര്‍ത്തിക്കുമ്പോള്‍ നഗിന്‍ ഓര്‍ത്തെടുക്കുകയാണ് അമ്മയിലൂടെ കേട്ട ജീവിതം. ആയിരക്കണക്കിന് അമ്മമാരുടെ സിന്ദൂരം മാഞ്ഞുപോയെങ്കിലും രാധാഭായി ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.
വിഭജനാനന്തരം ഭാരതീയരുടെ പലായനം
അമ്മയേയും മൂന്നു വയസ്സുള്ള നഗിനെയും റാംജി കരംശി കപ്പലില്‍ ബോംബെ വഴി പോര്‍ബന്തറിലേക്ക് അയച്ചു. നൂറു കണക്കിന് അഭയാര്‍ത്ഥികള്‍ക്കൊപ്പം കപ്പലില്‍ തിങ്ങി നിറഞ്ഞ് രാധാഭായിയും കുഞ്ഞും ഭാരതത്തിലേക്ക് പുറപ്പെട്ടു. ബോംബൈയില്‍ നിന്ന് പോര്‍ബന്തറിലേക്കുള്ള യാത്ര തീവണ്ടിയില്‍. വൈരാംദാം ജങ്ഷനില്‍ നിന്ന് പോര്‍ബന്തറിലേക്ക് ഏതാനും മണിക്കൂര്‍ ദൂരമെയുള്ളൂ. എന്നാല്‍ അവിടെ നിന്നു വണ്ടി കിട്ടാന്‍ മൂന്നു ദിവസം വേണ്ടി വന്നു. വരുന്ന ഓരോ വണ്ടിയും അഭയാര്‍ത്ഥികളാല്‍ നിറഞ്ഞു. മൂന്നാംനാള്‍ തിങ്ങി നിറഞ്ഞ കംപാര്‍ട്ട്‌മെന്റില്‍ കൈക്കുഞ്ഞുമായി പോര്‍ബന്തറിലേക്ക്. കിട്ടിയതെല്ലാം എടുത്തുവച്ച ട്രങ്ക് പെട്ടി പോര്‍ട്ടറുടെ മനസ്സലിവില്‍ തീവണ്ടിയിലെ ടോയ്‌ലറ്റില്‍ കൊണ്ടുവയ്‌ക്കാനായി. ട്രങ്ക് പെട്ടിക്ക് മുകളില്‍ മകനെ ഇരുത്തി സുരക്ഷിതമാക്കി.
അച്ഛന്‍ റാംജി കറാച്ചിയില്‍ തുടര്‍ന്നത് തന്റെ സ്ഥാവര ജംഗമ വസ്തുക്കളുടെ കാര്യത്തില്‍ ഒരു തീരുമാനമാക്കാന്‍ വേണ്ടിയായിരുന്നു. സ്ഥലം കിട്ടിയ കാശിന് വില്‍ക്കാമെന്നും ആ പണം ഉപയോഗിച്ച് നാട്ടില്‍ ബിസിനസ് തുടരാമെന്നുമുള്ള ആഗ്രഹപ്രകാരമാണ് അവിടെ തുടര്‍ന്നത്. എന്നാല്‍ ജീവാപായം സംഭവിക്കുമെന്നു തീര്‍ച്ചയായതോടെ എല്ലാം ഉപേക്ഷിച്ച് അവിടെ നിന്ന് മടങ്ങാന്‍ തീരുമാനിച്ചു. ഒരു മുസ്ലീം സുഹൃത്തിന്റെ സഹായത്തോടെ മെമന്‍ എന്നു വിളിക്കുന്ന മുസ്ലീം വേഷം ധരിച്ചാണ് അവിടെനിന്നു രക്ഷപ്പെട്ടത്. പൈജാമയും കുര്‍ത്തയും കോഴിയുടെ അങ്കവാല്‍ തുന്നിച്ചേര്‍ത്തതുപോലുള്ള ഒരു തൊപ്പിയുമാണ് മെമന്‍ വേഷം. നാട്ടിലെത്തി ഭാര്യയുടെ സ്വര്‍ണ്ണം വിറ്റു കിട്ടിയ പണം കൊണ്ട് പോര്‍ബന്തറില്‍ പച്ചക്കറി കച്ചവടം നടത്തി. രക്ഷപ്പെട്ടില്ല.
റാംജിയുടെ നാട് ജാംനഗറിലായിരുന്നു. അമ്മ വീടാണ് പോര്‍ബന്തറിലുള്ളത്. സാമ്പത്തികമായി നല്ല സമയത്താണ് ബന്ധുക്കളുടെ ഒപ്പം ചേരേണ്ടത്. മോശം സമയത്ത് അവരില്‍ നിന്ന് അകലുന്നതാണ് നല്ലത് എന്നായിരുന്നു റാംജിയുടെ നയം. അല്ലെങ്കില്‍ കടം ചോദിക്കുമെന്ന് കരുതി ബന്ധുക്കള്‍ അകറ്റും. അതിലും നല്ലത് ആത്മാഭിമാനത്തോടെ സ്വയം മാറിനില്‍ക്കുന്നതാണ്. അങ്ങനെ റാംജി കരംശി കോഴിക്കോട്ടേക്ക് വണ്ടി കയറി.
സത്യത്തിന്റെ നഗരത്തിലേക്ക്
തേങ്ങാ കച്ചവടത്തില്‍ തല്‍പരനായിരുന്ന റാംജി ഏതോ ജന്മകല്‍പ്പനയാല്‍ ഗുജറാത്തില്‍ നിന്ന് കോഴിക്കോട്ടെത്തി. ആനക്കുളം ലെയ്‌നിലായിരുന്നു താമസം. തട്ടിമുട്ടി ഒരുവിധം ജീവിതം കടന്നുപോയി. നഗിന്‍ദാസ് ബാല്യത്തിലേക്ക് കടന്നു. ആയിടയ്‌ക്ക് ചേച്ചി കാന്താഭായിയെ ആലപ്പുഴയിലെ ഗുജറാത്തി കുടംബത്തിലേക്ക് വിവാഹം ചെയ്തയച്ചു. അവര്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. അവരുടെ സഹായത്താല്‍ റാംജി കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലെത്തി. ഓയില്‍ മില്‍ അസോസിയേഷനില്‍ അംഗത്വമെടുത്തു. കഷ്ടിച്ചു കുടുംബജീവിതം തള്ളിനീക്കാം എന്നു മാത്രം. നഗിന്‍ദാസിനെ ആലപ്പുഴ ഗുജറാത്തി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. വിദ്യാഭ്യാസമില്ലാതിരുന്ന റാംജി മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അത്ര ശുഷ്‌കാന്തി പുലര്‍ത്തിയിരുന്നില്ല. ഫീസ് അടയ്‌ക്കാനില്ല. പഠനത്തില്‍ മിടുക്കനായിരുന്നു നഗിന്‍. സ്‌കൂളിലെ ആരോ അവന്റെ രണ്ടുരൂപ ഫീസടച്ചു. ആയിടയ്‌ക്ക് നഗിന് ഒരനിയത്തി പിറന്നു. പേര് ഹസുമതി.
കുട്ടിക്യൂറ പൗഡര്‍ പ്രശസ്തമായകാലം. അമ്മയുടെ സുഹൃത്ത് പൗഡറിന്റെ ഏജന്റായിരുന്നു. കുട്ടിയായ നഗിന്‍ ഒരണ കമ്മീഷനില്‍ സൈക്കിളില്‍ പൗഡര്‍ വിറ്റ് വിദ്യാഭ്യാസത്തിന് പണം കണ്ടെത്തി. പിന്നീട് ഷെയറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പ്രായം ചെന്ന സ്ത്രീക്ക് എഴുത്തുകുത്തുകള്‍ നടത്തി നാലണ വരുമാനം കണ്ടെത്തി. അന്നു പ്രായം 10. നാലണ അമ്മയ്‌ക്ക് കൊടുക്കും. സാമ്പത്തികമായി കാര്യമായി മെച്ചപ്പെട്ടില്ല. ചില ദിവസങ്ങളില്‍ ചപ്പാത്തിയും പച്ചവെള്ളവും കൊണ്ട് വിശപ്പകറ്റി.
ആ കാലത്ത് ഗുജറാത്തില്‍ നിന്നു വന്ന ഭജനസംഘം സ്‌കൂളില്‍ ഭജന നടത്തി. കുട്ടിയായ നഗിന് ഭജനസംഘം സംന്യാസിമാരാണെന്നും അവരെപ്പോലെ സംന്യാസിയാവണമെന്നും ആഗ്രഹിച്ചു. അവരുടെ കൂടെ തബല പഠിക്കാന്‍ ചേര്‍ന്നു. ആ ഭജനസംഘത്തോടൊപ്പം പോകാന്‍ വാശി പിടിച്ചു. മാതാപിതാക്കള്‍ കരഞ്ഞതോടെ ഒരു തിരിച്ചറിവില്‍ സ്വയം പിന്‍വാങ്ങി. അഞ്ചാംക്ലാസുവരെയാണ് ഗുജറാത്തി മീഡിയമുളളൂ. തുടര്‍ പഠനത്തിന് അതെ കോംപൗണ്ടിലെ മലയാളം മീഡിയത്തില്‍ ചേരണം. ട്യൂഷന്‍ വച്ച് കുറഞ്ഞ കാലം കൊണ്ട് മലയാളം പഠിച്ച നഗിന്‍ മലയാളം മീഡിയത്തില്‍ അഞ്ചാം ക്ലാസില്‍ ഒന്നാമനായി ജയിച്ചു.
ജീവിത വിജയം നേടണമെങ്കില്‍ ഇംഗ്ലീഷ് പഠിക്കണമെന്ന തിരിച്ചറിവില്‍ നഗിന്‍ ട്യൂഷനു ചേര്‍ന്നു. ആലപ്പുഴ എസ്ഡിവി സ്‌കൂളിലായിരുന്നു പഠനം. ആയിടയ്‌ക്ക് അച്ഛന്‍ ആലപ്പുഴ നിന്ന് വീണ്ടും കോഴിക്കോട്ടെത്തി. ഇംഗ്ലീഷ് പഠിക്കണമെങ്കില്‍ കോഴിക്കോട്ടെത്തണമെന്ന ആഗ്രഹം കലശലായി. അന്ന് അച്ഛന്‍ ബീച്ച് ബോംബെ ഹോട്ടലിനു സമീപം ഒരു സൃഹൂത്തിന്റെ കുടുംബത്തോടൊപ്പം അവരുടെ ചായ്‌പില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ആ കാലത്ത് സ്വന്തമായി ഒരു ചെരിപ്പുപോലും നഗിന് ഉണ്ടായിരുന്നില്ല.
കൗമാരത്തിലേക്ക് കടന്ന നഗിന്‍ ഒരു ദിവസം ആരോടും പറയാതെ അമ്മയേയും സഹോദരിയേയും കൂട്ടി ആലപ്പുഴയില്‍ നിന്ന് കോഴിക്കോട്ടെക്ക് എല്ലാം കെട്ടിപ്പെറുക്കി വണ്ടി കയറി. ചെറുപ്പത്തിലെ ഇച്ഛാശക്തിയും ആജ്ഞാശക്തിയും ഉണ്ടായിരുന്ന നഗിന്റെ തീരുമാനത്തെ അമ്മ ചോദ്യം ചെയ്തില്ല. രാത്രി അച്ഛന്‍ താമസിക്കുന്നിടത്ത് എത്തിയപ്പോള്‍ മാത്രമാണ് അദ്ദേഹം പോലും വിവരമറിയുന്നത്. അച്ഛനും മകന്റെ തീരുമാനത്തിന് എതിരായില്ല. 17 രൂപയ്‌ക്ക് ഒരു വാടക വീട് കണ്ടെത്തി താമസം ആരംഭിച്ചതോടെ കോഴിക്കോട് അവര്‍ക്ക് രണ്ടാംവീടായി. ഇവിടെ വച്ച് ഒരു സഹോദരനും കൂടി പിറന്നു, ദീപക്.
കോഴിക്കോട് സെന്റ്. ജോസഫ് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ ചേര്‍ന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി എന്നു വേണ്ട മിക്ക കായിക മത്സരത്തിലും നഗിന്‍ മികവുതെളിയിച്ചു. പത്താംക്ലാസില്‍ മികച്ച വിജയം നേടിയെങ്കിലും തുടര്‍ന്നു പഠിച്ചില്ല. പത്താം ക്ലാസ് അവസാന പരീക്ഷ കഴിഞ്ഞ അടുത്ത മണിക്കൂറില്‍ നഗരത്തിലെ കര്‍സന്‍ദാസ് ബ്രദേഴ്‌സ് എന്ന സ്ഥാപനത്തില്‍ കാഷ്യറായി ജോലിക്ക് ചേര്‍ന്നു. വിവിധ തസ്തികകളില്‍ ജോലി ചെയ്തു. സ്ഥാപനത്തിന്റെ കീഴില്‍ ഗോള്‍ഡ് സ്പിറ്റ് എന്ന കൂള്‍ ഡ്രിങ്ക്‌സ് ഫാക്ടറി ഉള്‍പ്പടെ സ്ഥാപിച്ച് സ്ഥാപനത്തെ മികച്ച രീതിയില്‍ വളര്‍ത്തി. സംസ്ഥാനത്തിനകത്തും പുറത്തുമായി മാര്‍ക്കറ്റിങ് മേഖലയില്‍ ഒരു ലക്ഷം കിലോമീറ്റര്‍ ദൂരം അന്ന് കാറില്‍ സഞ്ചരിച്ചു. കോയമ്പത്തൂരില്‍ കമ്പനി ആവശ്യാര്‍ത്ഥം പോകുന്നതിനിടെ ജീവിത സഖിയെ കണ്ടുമുട്ടി. അങ്ങനെ 1970ല്‍ സേലത്തുകാരി രേണുക ജീവിത പങ്കാളിയായി. അതിനും ഒരു വര്‍ഷം മുന്‍പ് അച്ഛന്റെ വിയോഗം സംഭവിച്ചു. സഹോദരങ്ങളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെല്ലാം ഒരു വല്യേട്ടന്റെ സ്ഥാനത്തുനിന്ന് നഗിന്‍ നിര്‍വഹിച്ചു.
ദര്‍ശനയുടെ പിറവി
കര്‍സന്‍ദാസ് ബ്രദേഴ്‌സില്‍ നിന്നിറങ്ങിയ ശേഷം ട്രാവല്‍ ഏജന്‍സി തുടങ്ങി. ഇടയ്‌ക്ക് ബിസിനസ് ആവശ്യാര്‍ത്ഥവും മറ്റും ഊട്ടിക്ക് പോകാറുണ്ടായിരുന്നു. അനുജന്‍ ദീപക് എന്‍ജിനീയറിങ് കഴിഞ്ഞ് ഊട്ടിയില്‍ സൈറ്റ് എന്‍ജിനീയറായി ജോലി നോക്കുന്ന കാലം. സഹോദരനുമായി ബന്ധപ്പെട്ട് ഊട്ടി ലേക്കിന് സമീപം ബോട്ട് ഹൈസിനു മുന്നില്‍ ചെറിയ തുകയ്‌ക്ക് കുറച്ച് സ്ഥലം വാങ്ങി. ഇന്ന് 52 മുറികളുള്ള ദര്‍ശനയെന്ന നക്ഷത്ര ഹോട്ടലിന്റെ പിറവിക്ക് പിന്നിലെ ജീവിത കഥ ഇതാണ്. ഊട്ടിയിലെത്തുന്നവര്‍ അന്വേഷിച്ചെത്തുന്ന നക്ഷത്ര ഹോട്ടലാണിന്ന് ദര്‍ശന. ഇവിടെയെത്തുന്നവരെ അതിഥികളായി കണക്കാക്കി സ്നേഹം കൊണ്ട് അന്നമൂട്ടുന്നു എന്നതാണ് പ്രത്യേകത. നഗിന്‍ദാസും ഭാര്യ രേണുകയും മക്കളായ വിശാലും ആശിഷും അവരുടെ ഭാര്യമാരായ ഉര്‍വ്വശിയും ജ്യോതിയും ചെറുമക്കളും എല്ലാം അടങ്ങുന്ന ഈ കുടുംബമാണ് അതിഥികളെ സ്വീകരിക്കുന്നത്. ശുദ്ധ വെജിറ്റേറിയനാണ് ഇവിടെ ലഭിക്കുക. മദ്യവും മറ്റു ലഹരി വസ്തുക്കളും നിരോധിച്ചിട്ടുണ്ട്. അതിന് കാരണം നഗിന്‍ദാസ് ഇതുവരെ ലഹരി ഉപയോഗിച്ചിട്ടില്ല എന്നതാണ്. ജീവിതമായിരുന്നു ഇവര്‍ക്ക് ലഹരി. മക്കളായ വിശാലിനും
ആശിഷിനും ജീവിതം പകര്‍ന്നു കൊടുക്കുമ്പോള്‍ അച്ഛനെന്ന നിലയില്‍ അല്‍പ്പം പിശുക്കു കാട്ടിയിട്ടുണ്ട്. ഒരു കളിപ്പാട്ടം പോലും അവര്‍ക്ക് കുട്ടിക്കാലത്ത് വാങ്ങിച്ചു കൊടുത്തിട്ടില്ല. വിശാലിന് ഏഴും ആശിഷിന് ഒന്നര വയസ്സുമുള്ളപ്പോഴാണ് ഊട്ടിയില്‍ എത്തുന്നത്. വിവാഹിതരായ ജ്യേഷ്ഠാനുജന്‍മാര്‍ ദര്‍ശന ഹോട്ടലിനു സമീപത്ത് ഒരു വീടിന്റെ മുകളിലും താഴെയുമായി കഴിയുന്നു. എല്ലാവരും രാവിലെ ഹോട്ടലില്‍ എത്തും. ദര്‍ശന അവര്‍ക്ക് വീടു കൂടിയാണ്. വരുന്നവര്‍ പ്രിയപ്പെട്ട അതിഥികളും. സമീപത്ത് മറ്റൊരു ഹോട്ടല്‍ കൂടി ഈ കുടുംബത്തിന് സ്വന്തമായുണ്ട്.
മനുഷ്യന്‍ ദൈവമാകുമ്പോള്‍
ഒരു ഹിന്ദി സിനിമ കാണുന്ന കൗതുകത്തോടെയാണ് മക്കളുടെ വിവാഹക്കാര്യം നഗിന്‍ദാസില്‍ നിന്ന് കേട്ടറിഞ്ഞത്. മൂന്നു മക്കളാണ് നഗിന്‍ദാസിന്. ഭൈരവി, വിശാല്‍,ആശിഷ്. ഭൈരവി വിവാഹിതയായി മുംബെയിലാണ്. വിശാല്‍ വിവാഹം കഴിച്ചത് ഛത്തീസ്ഗഡ് റായ്‌പൂര്‍ സ്വദേശിനി ഊര്‍വശിയെ. മക്കളുടെ വിവാഹത്തിനുമുണ്ട് പ്രത്യേകത. മരുമക്കളായി എത്തുന്നവര്‍ സമ്പന്ന കുടുംബത്തില്‍ നിന്നാവരുത് എന്നത് നഗിന്‍ദാസിന് നിര്‍ബന്ധമായിരുന്നു. കൂടാതെ പെണ്‍വീട്ടുകാരില്‍ നിന്ന് സ്ത്രീധനം സ്വീകരിക്കരുത് എന്നും. അത്തരത്തില്‍ ഒരു കുടുംബത്തില്‍ നിന്നാണ് വിശാലും ആശിഷും വിവാഹം കഴിച്ചത്. പെണ്‍കുട്ടി ഉടുത്ത വസ്ത്രങ്ങളൊഴികെ മറ്റൊന്നും കൊണ്ടുവരരുതെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചു. അവര്‍ക്കുള്ള വസ്ത്രം, ആഭരണം, ചെരിപ്പ് ഉള്‍പ്പെടെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും നഗിന്‍ദാസ് വഹിച്ചു.
ഇളയ മകന്‍ ആശിഷ് വിവാഹം കഴിച്ചത് ഒഡിഷ സ്വദേശിനി ജ്യോതിയെ. നിര്‍ധന കുടുംബത്തിലെ ഏഴ് പെണ്‍മക്കളില്‍ ആറാമത്തെയാള്‍. മറ്റുള്ളവരെല്ലാം വിവാഹിതര്‍. അവരെ കുറിച്ച് അന്വേഷിച്ചത് ഒന്നു മാത്രം. അഞ്ചു പെണ്‍മക്കളില്‍ ആരെങ്കിലും കുടുംബ വഴക്കിനെ തുടര്‍ന്ന് തിരിച്ചെത്തിയിട്ടുണ്ടോയെന്ന്. ഇല്ലെന്നുളള മറുപടി. അങ്ങനെ നഗിന്‍ദാസിന്റെ മരുമകളായി ജ്യോതിയെത്തി. പെണ്‍കുട്ടിയുടെ വീടു കാണണം എന്ന് ഭാര്യയും ബന്ധുക്കളും ആഗ്രഹം പറഞ്ഞപ്പോള്‍ വിവാഹം കഴിഞ്ഞ ശേഷം കാണാമെന്നായിരുന്നു നഗിന്റെ മറുപടി. ഒഡിഷയില്‍ നിന്ന് പെണ്ണുകാണല്‍ ചടങ്ങിന് മകളെയും കൊണ്ട് അച്ഛന്‍ കോഴിക്കോട്ട് എത്തി. നഗിന്‍ മകനോട് പറഞ്ഞത് പെണ്‍കുട്ടിയെ അല്‍പ്പമെങ്കിലും ഇഷ്മായാല്‍ കൈവിടരുത്. അവളുടെ അച്ഛന് അത് താങ്ങാനാവില്ലെന്നായിരുന്നു. എന്നാല്‍ എല്ലാം ശുഭമായി. ഇരുവര്‍ക്കും പരസ്പരം ഇഷ്മായി. മാതാപിതാക്കളോട് വിവാഹകാര്യം സംസാരിക്കുമ്പോള്‍ അവര്‍ ആശങ്കയിലായിരുന്നു. പെണ്‍പണവും പൊന്നും ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നായിരുന്നു ആശങ്ക. ഒരു ചില്ലിക്കാശുപോലും വേണ്ടെന്നു മാത്രമല്ല, ആഭരണവും വസ്ത്രവും കല്യാണ ചെലവും ഉള്‍പ്പെടെ എല്ലാം നഗിന്‍ദാസ് വഹിക്കുമെന്ന് ഭാര്യ രേണുക അവരെ അറിയിച്ചപ്പോള്‍ ആ മാതാപിതാക്കള്‍ ആനന്ദക്കണ്ണീരണിഞ്ഞു.
നഗിന്‍ ആ മരുമക്കള്‍ക്ക് ഗോഡ്ഫാദറാണ്. അവരുടെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്ഥാനം അത്ര അനുപമമാണ്. അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങാതെ ഒരു ദിനവും കടന്നുപോകാറില്ല. കുടുംബാംഗങ്ങളെല്ലാം മികച്ച ഗായകര്‍ കൂടിയാണ്. ദര്‍ശനയില്‍ എത്തുന്നവര്‍ക്കെല്ലാം ആനന്ദം പകര്‍ന്ന് അവരെല്ലാം പാടും.
യോഗയും വ്യായാമവും, മറ്റുള്ളവരോടുള്ള ബഹുമാനവും പരിഗണനയും വിശുദ്ധമായ ചിന്തകളുമാണ് തന്റെ ജീവിത വിജയമെന്ന് നഗിന്‍ മനസ്സു തുറക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ജീവിതം കൊണ്ട് സന്ദേശമാകുകയാണ് അദ്ദേഹവും കുടുംബവും.
ഒരു മനുഷ്യന്‍ ജനിക്കുന്നു
ബര്‍ണാഡ്ഷായുടെ യുദ്ധകഥയായ ആംസ് ആന്‍ഡ് ദ മാന്‍ എന്ന നാടകത്തില്‍ എതിരാളിയായ ബ്ലണ്ട്ഷ്‌ലിയോട് സെര്‍ജിയസ് പറയുന്ന ഒരു വാക്കുണ്ട്. വാട്ട് എ മാന്‍, ഹി ഈസ് എ മാന്‍ എന്ന്. നീ ഒരു മനുഷ്യനാണ് എന്നാണ് അതിനര്‍ത്ഥം. ചിലരുടെ ജീവിതങ്ങള്‍ നമ്മളെ അങ്ങനെ അതിശയിപ്പിച്ചുകൊണ്ട് വിളിപ്പിക്കും വാട്ട് എ മാന്‍ എന്ന്.
യുദ്ധങ്ങള്‍ അനിവാര്യമെങ്കില്‍ അത് സംഭവിക്കും. എല്ലാ യുദ്ധങ്ങളും നന്മയുള്ള ചില മനുഷ്യരെ സൃഷ്ടിച്ചിട്ടുണ്ട്. അവരുടെ പില്‍ക്കാല ജീവിതം ലോക നന്മയ്‌ക്ക് രൂപപ്പെടുമ്പോള്‍ അതാ ഒരു മനുഷ്യന്‍ ജനിച്ചിരിക്കുന്നു എന്ന് നാം അത്ഭുതം കൂറും. വിഭജനം ഇല്ലായിരുന്നുവെങ്കില്‍ നഗിന്‍ദാസ് ഉണ്ടാകുമായിരുന്നില്ല. കറാച്ചിയില്‍ നിന്ന് ഊട്ടിയിലെത്തിയ ആ മനുഷ്യന്‍ ഇതാ ഇവിടെ ജീവിച്ചിരിക്കുന്നു.











