തിരുവനന്തപുരം: ജില്ലകൾ കേന്ദ്രീകരിച്ചുള്ള ഹെലികോപ്റ്റർ സർവീസുകൾ കേരളത്തിൽ ആരംഭിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗതാഗത രംഗത്ത് 50 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
ജന്മഭൂമി സുവർണ ജൂബിലിയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലെ ഗതാഗത വികസനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
കേരളത്തിൽ റോഡ് വികസനത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരണം. മേല്‍പ്പാതയിലും ബൈപ്പാസിലുമെല്ലാം സൂപ്പര്‍ ഫാസ്റ്റ് ബസും ഇരുചക്രവാഹനങ്ങളുമുള്‍പ്പെടെ എല്ലാത്തരം വാഹനങ്ങളും ഒരേസമയം സഞ്ചരിക്കുന്നു. ഒരേ റോഡിലൂടെ ഇരുവശത്തേക്കും വാഹനങ്ങള്‍ കടന്നുപോകുന്നു. സര്‍വീസ് ബസുകള്‍ അടുത്തടുത്തുള്ള സ്റ്റോപ്പുകളില്‍ റോഡില്‍ നിര്‍ത്തി ആളിക്കുകയും കയറ്റുകയും ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതൊഴിവാക്കുന്നതിനായി ആധുനിക രീതിയിലുള്ള ബസ് ബേകൾ നിർമിക്കണം.
കേരളത്തിൽ ഏറെ സാധ്യതകളുള്ള ഒന്നാണ് ജലഗതാഗതം. ഒരു കാലത്ത് തിരുവനന്തപുരത്ത് ഗതാഗത രംഗത്ത് വലിയ പങ്ക് വഹിച്ചിരുന്ന ഒന്നാണ് പാർവതി പുത്തനാർ. ഇന്ന് ഇത് മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുന്നു.
2040 ആകുമ്പോഴേയ്‌ക്കും ജനസംഖ്യ 60 ശതമാനത്തോളം വർധിക്കും. ഇത് മുൻ കൂട്ടി കണ്ടുള്ള വികസനമാണ് വേണ്ടത്. കേരളത്തിൽ വേഗതയിൽ ട്രെയിൻ ഓടിക്കാൻ ആവശ്യമായ റെയിൽവേ പാതകൾ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. വന്ദേ ഭാരത് ട്രെയിനിന്റെ വേഗത മണിക്കുറിൽ 180 കിലോമീറ്ററാണ്. എന്നാൽ കേരളത്തിൽ ഈ വേഗതയിൽ വന്ദേ ഭാരത് ഓടിക്കാനാവില്ല. വേഗത കൂടിയ ട്രെയിനുകൾക്കായി പുതിയ പാതകൾ നിർമ്മിക്കണം. കൂടാതെ ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കുന്നതും ജനങ്ങൾക്ക് കൂടുതൽ സഹായകമാകും.
വിഴിഞ്ഞം തു റമുഖം പൂർണതോതിലാകുന്നതോടെ ബാലരാമപുരത്തിന്റെ വികസനവും ഉണ്ടാവണം. ഇവിടം കേന്ദ്രീകരിച്ച് റെയിൽവേ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണം. ടെക്കി നഗരമായ കഴക്കൂട്ടത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് സ്റ്റേഷന്‍ വികസിപ്പിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: