തിരുവനന്തപുരം: കരുണപ്രിയയുടെ ഭരതനാട്യം കണ്ടവര്‍, ജ്യോതിഷിന്റെ കീബോര്‍ഡ് വായന കേട്ടവര്‍ അവരുടെ ശാരിരിക പരിമിതികള്‍ മറന്നു. നൃത്തത്തിലും സംഗീതത്തിലും ലയിച്ചു. കൈകാലുകളില്ലാത്ത ജ്യോതിഷിന്റെ പ്രതിഭയും കൈയ്‌ക്ക് നീളക്കുറവുള്ള കര്‍ണപ്രിയയുടെ നടനമികവും ആനന്ദത്തിനിടയിലും ആസ്വാദകരെ കണ്ണീരണിയിച്ചു. ദിവ്യാഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ നേതൃത്വത്തിലാണ് ജന്മഭൂമി സുവര്‍ണജൂബിലി വേദിയില്‍ കലാഞ്ജലി അരങ്ങേറിയത്.
ഭരതം എന്ന ചിത്രത്തിലെ രാമകഥാഗാനലയം പാടി ഭിന്നശേഷിയുള്ള അനന്യ കരഘോഷം ഏറ്റുവാങ്ങി. അനന്യയുടെ അമ്മ അവളെ നെഞ്ചോട് ചേര്‍ത്ത നിമിഷം സദസിലുള്ളവരുടെ കണ്ണുനനഞ്ഞു. ‘പൂന്തേനരുവി….’ എന്ന പാട്ടുമായെത്തിയ നേഹ എന്ന കുഞ്ഞിന്റെ കഴിവുകള്‍ ഇനിയും എത്രയോ വേദികളും കടന്ന് ലോകമറിയാനിരിക്കുന്നു. ശ്രദ്ധയുടെ ചുവടുകളും സദസിന്റെ മനം കവര്‍ന്നു. ഹരീഷ് ബാബുവും ഷഹാനയും ഡ്യൂവറ്റ് പാടിയത് ‘പൂങ്കാറ്റെ പോയി ചൊല്ലാമോ….’ ദുര്‍ഗപ്രിയയ്‌ക്ക് മുട്ടുകാലിലേ നില്‍ക്കാനാകു. എന്നിട്ടും അവളുടെ നൃത്തം വേദിയിലെ അത്ഭുതമായി. ജന്മഭൂമി സുവര്‍ണോത്സവത്തിന്റെ നാലാം നാള്‍ പൂജപ്പുര മൈതാനത്തിന്റെ വേദിയെ കീഴടക്കിയത് ഭിന്നശേഷിക്കാരുടെ ഈ കുട്ടികളുടെ പ്രതിഭയായിരുന്നു.
കലാഞ്ജലി ടീം കൂടുതല്‍ വേദികള്‍ തേടുന്നു. പരിപാടികള്‍ ബുക്ക് ചെയ്യാന്‍ 79078 18405 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: