ന്യൂഡൽഹി : ഇനി സൈന്യത്തിന് കൂട്ടായി പ്രവർത്തിക്കാൻ ടെറിട്ടോറിയൽ ആർമിയും. ആവശ്യമുള്ള ഘട്ടങ്ങളിൽ ടെറിട്ടോറിയൽ ആർമിയെ ഉപയോഗപെടുത്തണമെന്ന് അറിയിച്ച് പ്രതിരോധമന്ത്രാലയം ഏറ്റവും പുതിയ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
കരസേന മേധാവിക്കാണ് ഈ സൈനിക വിഭാഗത്തിന്റെ അധികാര ചുമതല നൽകിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറൻ, കിഴക്കൻ കമാൻഡുകളിലുടനീളം വിന്യസിക്കുന്നതിനായി ടെറിട്ടോറിയൽ ആർമിയുടെ 14 ഇൻഫൻട്രി ബറ്റാലിയനുകളെ സേവനത്തിന് തയ്യാറാക്കാനാണ് കേന്ദ്ര സർക്കാർ കരസേനാ മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
1948 ലെ ടെറിട്ടോറിയൽ ആർമി റൂളിലെ റൂൾ – 33 പ്രകാരം നൽകുന്ന അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ടെറിട്ടോറിയൽ ആർമിയിലെ ഓരോ ഉദ്യോഗസ്ഥനെയും ഓരോ അംഗത്തെയും അത്യാവശ്യ ഘട്ടങ്ങളിൽ സേവനത്തിന് വിളിക്കാനാണ് കരസേനാ മേധാവിക്ക് ഇപ്പോൾ അധികാരം നൽകിയിരിക്കുന്നത്.
അതേ സമയം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ എം. എസ്. ധോണിയും ഈ സൈന്യത്തിന്റെ ഭാഗമാണ്. ഈ സൈന്യത്തിൽ അദ്ദേഹത്തിന് ലെഫ്റ്റനന്റ് കേണൽ എന്ന ഓണററി പദവി നൽകിയിട്ടുണ്ട്. കൂടാതെ സൂപ്പർ താരമായിരുന്ന സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ കൂടിയാണ്. ഇതിനർത്ഥം കാര്യങ്ങൾ മുന്നോട്ട് പോയാൽ എം.എസ്. ധോണിയും സച്ചിനും സേവനത്തിനായി തയ്യാറാകേണ്ടി വരും എന്നാണ്.
















