ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് ഇന്നു പുലർച്ചെയാണ്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യൻ ഭരണാധികാരികൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും ഇതിനായി ഇന്ത്യ തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകൾ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്.
പാക് സൈനിക ക്യാമ്പുകളോ ജനവാസ കേന്ദ്രങ്ങളോ ആക്രമിക്കപ്പെട്ടില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ഭീകരക്യാംപുകൾ തകർത്തത്. പാകിസ്ഥാൻ വ്യോമമേഖലയിൽനിന്ന് ഇന്നലെ അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ചു വിട്ടതോടെയാണ് ആക്രമണം സംബന്ധിച്ച് അഭ്യൂഹം പരന്നത്.
ഇതേ സമയത്തു തന്നെ പാകിസ്ഥാനോട് അടുത്ത ഇന്ത്യൻ വ്യോമമേഖലയും ഒഴിഞ്ഞു കിടന്നു. കറാച്ചിയിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനവും അവിടെയിറങ്ങാതെ മടങ്ങുകയായിരുന്നു. പാക് അധിനിവേശ കശ്മീരിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി കാണിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പ്രചരിച്ചതിന് പിന്നാലെ, പുലർച്ചെ 1.44ന് ഇന്ത്യ ആക്രമണവിവരം സ്ഥിരീകരിക്കുകയായിരുന്നു.
ഒമ്പതിടങ്ങളിൽ നടത്തിയ ആക്രമണത്തിനായി സ്കാൽപ് മിസൈലുകളും ഹാമര്‍ ബോംബുകളുമാണ് ഇന്ത്യൻ സൈന്യം ഉപയോഗിച്ചത്. കരസേനക്കും വ്യോമസേനക്കുമൊപ്പം നാവിക സേനയും ഓപ്പറേഷന്റെ ഭാഗമായെന്നും സൂചനയുണ്ട്. റഫാൽ യുദ്ധ വിമാനങ്ങളിൽ നിന്നാണ് ഇന്ത്യൻ സൈന്യം സ്കാൽപ് മിസൈലുകളും ഹാമര്‍ ബോംബുകളും പാകിസ്ഥാന്റെ ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: