ന്യൂദല്‍ഹി: യുകെയുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യയ്‌ക്ക് ഏറ്റവും വലിയ നേട്ടമാവുക വസ്ത്രനിര്‍മ്മാണ രംഗത്താണ്. വസ്ത്രങ്ങളുടെയും റെഡിമെയ്ഡുകളുടെയും രംഗത്ത് ഇന്ത്യയ്‌ക്ക് വന്‍നേട്ടമുണ്ടാകും. ഇന്ത്യന്‍ വസ്ത്രക്കയറ്റുമതി കുതിക്കും. ഈ രംഗത്തുള്ള ഇറക്കുമതി തീരുവ ബ്രിട്ടന്‍ ഗണ്യമായി കുറയ്‌ക്കും. ഇന്ത്യയില്‍ നിന്നുള്ള പാദരക്ഷകള്‍ക്കുള്ള ഇറക്കുമതി തീരുവയും കുറയും. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള തുകല്‍ചെരിപ്പുകളും മറ്റ് ചെരിപ്പ് ഉല്‍പന്നങ്ങളും യുകെയിലേക്ക് ഒഴുകം. ഇന്ത്യയ്‌ക്ക് അനുഗ്രഹമാകുന്ന മറ്റൊരു മേഖല ഭക്ഷ്യോല്‍പന്നങ്ങളുടെ രംഗമാണ്. ശീതീകരിച്ച ചെമ്മീന്‍ ഉള്‍പ്പെടെയുള്ളവയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കും. സമുദ്രാോല്‍പന്നങ്ങളുടെ കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ കുതിയ്‌ക്കും.
യുകെയ്‌ക്ക് എന്ത് നേട്ടം?
യുകെയില്‍ നിന്നുള്ള വിസ്കി, ജിന്‍ തുടങ്ങിയവയ്‌ക്ക് ഇപ്പോള്‍ 150 ശതമാനമാണ് ഇന്ത്യയിലെ ഇറക്കുമതി നികുതി. ഇത് 75 ശതമാനമാക്കി കുറയ്‌ക്കും. കരാര്‍ നിലവില്‍ വന്ന് പത്ത് വര്‍ഷം തികഞ്ഞാല്‍ ഇത് 40 ശതമാനമായി കുറയും. ഓട്ടോമോബൈല്‍ ഉല്‍പന്നങ്ങള്‍ക്കുള്ള താരിഫ് ഒരു പ്രത്യേക ക്വാട്ട പ്രകാരം 100 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറയും. ബ്രിട്ടനില്‍ നിന്നുള്ള സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ശീതളപാനീയം, ചോക്കലേറ്റ്, സാല്‍മൻ, ആട്ടിറച്ചി, ബിസ്കറ്റുകള്‍ എന്നീ ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ നിലനില്‍ക്കുന്ന ഇറക്കുമതി തീരുവ ഗണ്യമായി കുറയുന്നതോടെ ഈ ഉല്‍പന്നങ്ങള്‍ കൂടുതലായി ഇന്ത്യയിലേക്ക് ഒഴുകും. ഓട്ടോ ഇറക്കുമതി രംഗത്ത് നിലനിന്നിരുന്ന ക്വാട്ട ഇരുരാജ്യങ്ങളും എടുത്തുകളയും.
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ച 2022ല്‍ ആരംഭിച്ചതാണ്. മൂന്ന് വര്‍ഷത്തെ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവില്‍ മെയ് ആറ് ചൊവ്വാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ നിലവില്‍ വരികയായിരുന്നു. ഈ കരാര്‍ വ്യാപാരം, നിക്ഷേപം, വളര്‍ച്ച, തൊഴില്‍ സൃഷ്ടി, ബിസിനസിലെ നവീനതകള്‍ എന്നിവയില്‍ വന്‍ കുതിപ്പുണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2036 കോടി ഡോളര്‍ ആയിരുന്നു ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാരം. 2023-24ല്‍ അത് 2134 കോടി ഡോളര്‍ ആയി ഉയര്‍ന്നിരുന്നു. ഇത് നേരെ ഇരട്ടിയാക്കി 4000ല്‍ പരം കോടി ഡോളര്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. പുതിയ സ്വതന്ത്രവ്യാപാരക്കരാര്‍ അതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്തായാലും ഇന്ത്യയുമായുള്ള സ്വതന്ത്രവ്യാപാരക്കരാര്‍ യുകെയുടെ ജിഡിപിയില്‍ 480 കോടി പൗണ്ടിന്റെ വര്‍ധന ഉണ്ടാക്കുമെന്ന് യുകെ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: