കുവൈത്ത് സിറ്റി: കുവൈത്തിൽ റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചവർക്കെതിരെയുള്ള ശക്തമായ സുരക്ഷാ ക്യാമ്പയിൻ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ്. 23 പേരാണ് അടുത്തിടെ നടന്ന പരിശോധനയില്‍ പിടിയിലായത്. വിവിധ ഗവർണറേറ്റുകളിൽ റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള തുടർച്ചയായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമാണ് ഈ ക്യാമ്പയിൻ എന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
സാൽമിയയിൽ നിയമവിരുദ്ധ തൊഴിലാളികൾ ഒത്തുകൂടുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന്, റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഹവല്ലി ഗവർണറേറ്റിലെ വയലേറ്റേഴ്സ് അപ്രെഹൻഷൻ യൂണിറ്റിന് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുകയായിരുന്നു. അറസ്റ്റിലായ 23 പേരില്‍ 19 പേർ ആർട്ടിക്കിൾ 20 വിസയിലും (ഗാർഹിക ജോലിക്കാർ) നാല് പേർ ആർട്ടിക്കിൾ 18 (സ്വകാര്യ മേഖലയിലെ തൊഴിലാളികൾ) പ്രകാരവുമാണ് അറസ്റ്റിലായത്. റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്ന് തെളിഞ്ഞ പ്രവാസികളെ നാടുകടത്തുമെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക