കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. കേസിലെ പ്രതി കേഡൽ ജിൻസൺ തന്റെ കുടുംബത്തിലെ നാലു പേരെ കൊന്ന് ശേഷം ചുട്ടെരിച്ചു എന്നതാണ് കേസ്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പകയാണ് കൊലയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു.
2017 ഏപ്രിൽ അഞ്ചിനാണ് കൂട്ടക്കൊല നടക്കുന്നത്. ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകൾ കരോളിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിങ്ങനെ നാലു പേരാണ് കൊല്ലപ്പെട്ടത് . നഅന്വേഷണത്തിനൊടുവിൽ രാജയുടെ മകൻ കേഡൽ ജിൻസൻ രാജയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപാതകത്തിന് കാരണമായതെന്ന് കണ്ടെത്തി.
കുടുംബാംഗളോടുള്ള അടങ്ങാത്ത പക കാരണമാണ് കേഡൽ നാലു പേരെ കൊന്ന് ചുട്ടെരിച്ചതെന്നാണ് പൊലീസ് കേസ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ തുടങ്ങിയത്. ദീർഘനാളുള്ള ആസൂത്രണത്തിനൊടുവിലാണ് കുടുബാംഗങ്ങളെ അരുംകൊല ചെയ്തത്.2017 ഏപ്രിൽ അഞ്ചിന്, താനൊരു കമ്പ്യൂട്ടർ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞ്, ജീൻപത്മത്തിനെയും രാജ തങ്കത്തെയും കരോളിനെയും രണ്ടാം നിലയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു.
കമ്പ്യൂട്ടറിന് മുന്നിൽ ഒരു കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്നും മഴുകൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ലളിതയെന്ന ബന്ധുവിനെയും കൊലപ്പെടുത്തി.എട്ടാം തിയതി രാത്രി രണ്ടാം നിലയിൽ നിന്നും തീയും പകയും ഉയർന്ന് നാട്ടുകാർ ഓടികൂടിയപ്പോള്‍ കേഡലിനെ കാണാനില്ലായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീ അണച്ചപ്പോള്‍ കത്തി കരിഞ്ഞ നിലയിൽ നാലു മൃതദേഹങ്ങളാണ് കണ്ടത്. പെട്രോള്‍ വാങ്ങികൊണ്ട് വന്ന് മൃതദേഹങ്ങള്‍ ചുട്ടെരിച്ച ശേഷം കേഡൽ രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലേക്ക് പോയി തിരികെയത്തിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതിയെ പൊലീസ് പിടികൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: