തിരുവനന്തപുരം: കേരളത്തിന് ഇന്ന് അഭിമാന ദിനം. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്പോർട്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ, സംസ്ഥാന മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, സജി ചെറിയാൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പിമാരായ ശശിതരൂർ, അടൂർ പ്രകാശ്, എ.എ.റഹീം, എം.വിൻസെന്റ് എം.എൽ.എ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യരാജേന്ദ്രൻ, അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
10.30ന് ഹെലികോപ്ടറിൽ വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങുകൾ പൂർത്തിയാക്കി പന്ത്രണ്ടരയോടെ മടങ്ങും. ഒന്നര മണിക്കൂറാണ് കമ്മീഷനിംഗ് ചടങ്ങുകൾ.വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി ഇന്നലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തിയിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴേമുക്കാലോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ശശി തരൂർ എം.പി, ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ ചേർന്നാണ് സ്വീകരിച്ചത്. രാത്രിയിൽ രാജ്ഭവനിലാണ് മോദി തങ്ങിയത്. ഇന്നു രാവിലെ പത്തരയോടെ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തും. എം.എസ്.സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിച്ച ശേഷം തുറമുഖത്തിന്റെ പ്രവർത്തന സൗകര്യങ്ങൾ പ്രധാനമന്ത്രി നോക്കിക്കാണും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി മോദി മടങ്ങിപ്പോകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: