Kerala

കോണ്‍ഗ്രസിന്റെത് വോട്ടുബാങ്ക് രാഷ്‌ട്രീയം: രാജീവ് ചന്ദ്രശേഖര്‍

Published by

കാസര്‍കോട്: രാജ്യത്ത് കോണ്‍ഗ്രസ് നടപ്പിലാക്കുന്നത് വോട്ടുബാങ്ക് രാഷ്‌ട്രീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കാസര്‍കോട് വികസിത കേരള കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്‍ ഭീകരരെ കുറിച്ചു പറയുമ്പോള്‍ അതെങ്ങനെ ഇസ്ലാമോഫോബിയ ആകും. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്‌ട്രീയം ഇതില്‍ നിന്ന് വ്യക്തമാണ്. പഹല്‍ഗാമില്‍ 26 വിനോദ സഞ്ചാരികളെ മതം ചോദിച്ച് വെടിവെച്ച് കൊന്ന പാക്കിസ്ഥാന്‍ തീവ്രവാദത്തെ എതിര്‍ത്തപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും പാകിസ്ഥാന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇരു പാര്‍ട്ടികളുടേയും വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്.

ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന നുണ പറയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പ്രത്യയശാസ്ത്രങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇപ്പോള്‍ സിപിഎം മിനികോണ്‍ഗ്രസ് ആയി മാറിയിരിക്കുകയാണ്. കേരളം ഭരിക്കുന്ന ഇടത് മുന്നണി സര്‍ക്കാരിന് കടം വാങ്ങാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. ആശാവര്‍ക്കര്‍മാരുടെ വേതന വര്‍ദ്ധനവ്, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ഒന്നും തന്നെ നല്‍കാന്‍ കഴിയുന്നില്ല. കേരളത്തിന് ആകെ കാണിക്കാനുള്ളത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയപാത വികസനം മാത്രമാണ്.

മുസ്ലിം ലീഗ് യഥാര്‍ത്ഥത്തില്‍ പണക്കാരായ മുസ്ലിം വിഭാഗത്തിന് മാത്രമായുള്ള സംഘടനയായി മാറി. അതാണ് വഖഫ് ബോര്‍ഡ് ബില്ലിന്റ കാര്യത്തില്‍ എടുത്തിട്ടുള്ള നിലപാട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബിജെപി മുന്നോട്ട് വെക്കുന്നത് വികസിത കേരളമാണ്. എല്ലാവര്‍ക്കും വേണ്ടി എല്ലായിപ്പോഴും പ്രവര്‍ത്തിക്കുക എന്നതാണ്.

മാറ്റം കൊണ്ടുവരാന്‍ ബിജെപി ആഗ്രഹിക്കുന്നു. അതിന് വേണ്ടി കേരളത്തില്‍ അധികാരത്തില്‍ വരണമെന്ന ദൗത്യമാണ് ലക്ഷ്യമിടുന്നത്. നാല് കോടി ജനങ്ങളുടെ വികസനം, ക്ഷേമം തുടങ്ങിയവയാണ് മുന്നോട്ട് വെക്കുന്നത്. വികസനമെന്ന രാഷ്‌ട്രീയവാഗ്ദാനമല്ല, മറിച്ച് ജനങ്ങളുടെ കഷ്ടതകള്‍ക്ക് പരിഹാരം കാണുക, യുവാക്കളുടെ സ്വപ്‌നം യഥാര്‍ത്ഥ്യമാക്കുന്ന വികസനമാണ് ബിജെപിയുടേതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അധ്യക്ഷയായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക