Article

ആഖ്യാനങ്ങള്‍ക്ക് പിന്നില്‍ പാശ്ചാത്യ-സുവിശേഷ-ഇസ്ലാമിക കൂട്ടുകെട്ട്

Published by

നുഷ്യാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഭാരതത്തെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ മതംമാറ്റ സുവിശേഷക ശക്തികളും ഇസ്ലാമിക ശക്തികളും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഫലമായാണ് ഭാരതത്തിനെതിരെ നിരവധി റിപ്പോര്‍ട്ടുകളും വിമര്‍ശനങ്ങളും അന്തരാഷ്‌ട്ര-ആഭ്യന്തര തലത്തിലുയരുന്നത്. പ്രധാനമായും ജമാ അത്ത് ഇസ്ലാമിയുടെ ഐഎഎംസി, ജെഎഫ്എ, സോറോസിന്റെ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നിവയുമായി സഹകരിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗമായ യുഎസ് സിഐആര്‍എഫ് പോലെയുള്ള സ്ഥാപനങ്ങളും ഇതിന്റെ ഭാഗമായി മാറുന്നു. ഭാരതത്തിലെ ക്രിസ്ത്യന്‍ അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും യുഎസ് സര്‍ക്കാര്‍ സംവിധാനങ്ങളെ സ്വാധീനിച്ച് ഭാരതത്തെ പ്രതികൂട്ടിലാക്കാനുള്ള ശ്രമങ്ങളും ഈ സംഘടനകള്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ട് .

ഭാരതീയരെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യം

ക്രിസ്ത്യന്‍ പീഡന അഖ്യാനങ്ങള്‍ ഉയര്‍ത്തുന്നതിന് ഫിയാക്കോണ ഈ അവിശുദ്ധ സമവാക്യത്തിലേക്ക് വരുന്നത് ഇതാദ്യമായല്ല. മത സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭാരതത്തെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനും കൂടുതല്‍ കുറ്റപ്പെടുത്തുന്നതിനും യുഎസ്‌സിഐആര്‍എഫിലും ഐആര്‍എഫിലും സ്വാധീനം ചെലുത്താന്‍ ഇസ്ലാമിക സംഘടനകളും ഇതേ തന്ത്രം 2000 ത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രയോഗിക്കുന്നുണ്ട്. ക്രിസ്ത്യാനികളെ ദേശീയ ധാരയില്‍ നിന്നകറ്റാന്‍ ഫിയക്കോണയും ഇഎഫ്‌ഐയും മറ്റ് സുവിശേഷ മതംമാറ്റ ഗ്രൂപ്പുകളും, ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ സോറോസിന്റെ ‘ഹിന്ദുക്കള്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും’, മുസ്ലീങ്ങളെ അകറ്റാന്‍ ഐഎഎംസി, ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഐസിഎന്‍എ), ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെഎഫ്എ), ബര്‍മ ടാസ്‌ക് ഫോഴ്സ് (ബിടിഎഫ്) തുടങ്ങിയ പാക് – ജമാ അത്ത് ഇസ്ലാമിക സംഘടനകളും പ്രവര്‍ത്തിക്കുന്നു. ഭാരതീയരെ ഭിന്നിപ്പിച്ചു രാജ്യത്തെ ശിഥിലമാക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇവയ്‌ക്ക് പിന്നിലുള്ളൂ.

ഭാരത വിരുദ്ധതയില്‍ നെയ്‌തെടുത്ത സഖ്യം

ഐസിഎന്‍എ, ഐഎഎംസിഎ തുടങ്ങിയ ഇസ്ലാമിക സംഘടനകള്‍ അമേരിക്കയില്‍ സ്ഥാപിക്കുന്നത് ഡോ. ഷെയ്‌ക്ക് ഉബൈദും പാക് ചാര സംഘടന ഐഎസ്‌ഐയുടെ ഏജന്റ് ഗുലാം നബി ഫായിയും ചേര്‍ന്നാണ്. ഇവരുടെ അടുത്ത സഹായി അംഗന ചാറ്റര്‍ജിയുമായി ചേര്‍ന്ന് സ്ഥാപിച്ച ‘കൊയിലേഷന്‍ എഗൈന്‍സ്റ്റ് ജെനോസൈഡ്’ മറ്റൊരു ഉദാഹരണമാണ്. ഫിയാക്കോണയുടെയും ഇഎഫ്‌ഐയുടെയും 2022, 2023 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പു
റത്തിറക്കാന്‍ ഈ സംഘടനകള്‍ സഹായിച്ചിരുന്നു. അതിനായി നിരവധി പരിപാടികളും അവര്‍ സംഘടിപ്പിച്ചു. അവയിലെല്ലാം ഈ സംഘടനയിലെ അംഗങ്ങള്‍ പങ്കെടുത്തു. നിലവില്‍ ഈ സംഘടനയിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് ‘ ഇന്ത്യ വര്‍ക്കിങ് ഗ്രൂപ്പ്’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു. ഇത് ‘ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റൗണ്ട് ടേബിള്‍’ എന്ന പേരില്‍ യുഎസ് സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ എല്ലാ മതങ്ങളില്‍ നിന്നുമുള്ള എന്‍ജിഒകള്‍, വ്യക്തികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുണ്ട്. ഓരോ വിഷയത്തിലും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് മുമ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ സ്വാധീനിക്കാന്‍ ഇവര്‍ ഒരുമിച്ചാണ് ശ്രമം നടത്തുന്നത്. മിഡില്‍ ഈസ്റ്റ്, ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി വര്‍ക്കിങ് ഗ്രൂപ്പ്, ഇറാന്‍ വര്‍ക്കിങ് ഗ്രൂപ്പ്, ചൈന കോയലിഷന്‍, ആഫ്രിക്ക വര്‍ക്കിങ് ഗ്രൂപ്പ്, സെന്‍ട്രല്‍ ഏഷ്യ വര്‍ക്കിങ് ഗ്രൂപ്പ് മുതലായവയാണ് മറ്റ് വര്‍ക്കിങ് ഗ്രൂപ്പുകള്‍. ഭാരതത്തെ സംബന്ധിക്കുന്ന ഗ്രൂപ്പില്‍ ‘ഐഎഎംസി’ അഡ്വക്കസി ഡയറക്ടര്‍ അജിത് സാഹി, ‘ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷനി’ല്‍ നിന്നും ജോണ്‍ പ്രഭുദാസ്, സോറോസിന്റെ ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഖില്‍ മണ്ഡലപര്‍ത്തി എന്നിവരാണ് ‘ഇന്ത്യ വര്‍ക്കിങ് ഗ്രൂപ്പി’ന്റെ ഭാഗമായിട്ടിട്ടുള്ളത്. യുഎസ് സിഐആര്‍എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകളിലും ഈ ഗ്രൂപ്പുകളുടെ സ്വാധീനം കണ്ടെത്താനാകും. സമാനമായി ‘ഓപ്പണ്‍ ഡോര്‍സും യുഎസ് സിഐആര്‍എഫു’മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കൂടാതെ ഓപ്പണ്‍ ഡോര്‍സ് തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും ഐഎഎംസി, ജെഎഫ്എ, സോറോസിന്റെ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ഉച്ചകോടി

മുന്‍പ് സൂചിപ്പിച്ച ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റൗണ്ട് ടേബിളെന്നത്’ ഐആര്‍എഫ് സെക്രട്ടേറിയറ്റും ഐആര്‍എഫ് ഉച്ചകോടിയും ചേരുന്നതാണ്. മുന്‍ യുഎസ്‌സിഐആര്‍എഫ് ചെയര്‍മാനും ഐഎഎംസി സഖ്യകക്ഷിയുമായ നദീന്‍ മെയിന്‍സ 2022 ജൂണ്‍ മുതല്‍ ഐആര്‍എഫ് സെക്രട്ടേറിയറ്റിന്റെ പ്രസിഡന്റാണ്. യുഎസ്‌സിഐആര്‍എഫുമായുള്ള നദീന്റെ കാലാവധി 2021 ലാണ് അവസാനിച്ചത്. ഇത്തരം ഗ്രൂപ്പുകളുമായുള്ള യുഎസ് സര്‍ക്കാരിന്റെ പാലമാണ് ഇദ്ദേഹം. ഈ ഗ്രൂപ്പുകള്‍ ഒരുമിച്ച് ഉച്ചകോടികളും പരിപാടികളും സംഘടിപ്പിക്കുകയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍, യുഎസ്‌സിഐആര്‍എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള യുഎസ് ഫെഡറല്‍ കമ്മീഷനുകള്‍, ഐആര്‍എഫ് ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുമായി ഇടപഴകുകയും ചെയ്യുന്നു. 2023 ജനുവരി 31 മുതല്‍ ഫെബ്രുവരി 1 വരെയായിരുന്നു ഐആര്‍എഫ് ഉച്ചകോടി. നദീന്‍ മെയിന്‍സ, ഐആര്‍എഫ് അംബാസഡര്‍ റഷാദ് ഹുസൈന്‍, പത്രപ്രവര്‍ത്തകന്‍ റാഖിബ് ഹമീദ് നായിക്, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഗ്രിഗറി സ്റ്റാന്റണ്‍ തുടങ്ങി നിരവധി ഭാരത വിരുദ്ധര്‍ ഇതില്‍ പങ്കെടുത്തു.

ചുരുക്കത്തില്‍ യുഎസ് ആസ്ഥാനമായുള്ള സുവിശേഷ മതംമാറ്റ ക്രിസ്ത്യന്‍ സംഘടനകളും, ഇസ്ലാമിക ശക്തികളും അവരെ ഭാരതത്തിനുള്ളില്‍ നിന്ന് സഹായിക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകള്‍ ഇപ്രകാരം പൊതുസമൂഹത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് പാശ്ചാത്യ- ഭാരത മാധ്യമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ വാര്‍ത്തകള്‍ പിന്തുടരുകയും പ്രചരിപ്പിക്കുകയും അവ പുതിയ ആഖ്യാന നിര്‍മ്മിതികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് യുഎസ് സര്‍ക്കാരിന്റെ മത നിരീക്ഷണ സ്ഥാപനങ്ങളും ഭാരതത്തെ ഇത്തരം ആഖ്യാനങ്ങളും വാര്‍ത്തകളുമുപയോഗിച്ചു ലക്ഷ്യം വയ്‌ക്കുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ഭാരത പൗരന്മാരെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയും രാജ്യത്തെ നിരന്തരം അസ്ഥിരപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇത്തരം വ്യാജപ്രചാരണ ആഖ്യാനങ്ങളെ തിരിച്ചറിയുകയും പ്രതിരോധം തീര്‍ക്കുകയുമാണ് ഓരോ പൗരനും ചെയ്യേണ്ടത്.

(അവസാനിച്ചു)

(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by