തിരുവനന്തപുരം:യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി.നിരവധി കേസുകളിലെ പ്രതിയായ കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു( 47), ചിറയിന്‍കീഴ് മേല്‍കടയ്‌ക്കാവൂര്‍ സ്വദേശി പ്രദീപ് (40) എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 6 ാം തീയതി രാത്രി കടയ്‌ക്കാവൂര്‍ സ്വദേശിയെ തിനവിളയില്‍ നിന്നും ബൈക്കില്‍ കയറ്റി ആറ്റിങ്ങലിലെ ബാറില്‍ എത്തിച്ച് അമിതമായി മദ്യം നല്‍കി ബോധം കെടുത്തി. ഇതിന് ശേഷം ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ്റ്റ് സ്റ്റാന്‍ഡിന് പിന്നില്‍ കൊണ്ട് വന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ മാലയും 25000 രൂപയും കവര്‍ന്ന കേസിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങല്‍, കടയ്‌ക്കാവൂര്‍, ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, കവര്‍ച്ച അടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് രാജു . 1990 മുതല്‍ 30 ഓളം കേസുകളില്‍ പ്രതിയായ രാജു സംഭവത്തിന് ശേഷം തൃശൂര്‍ ചാവക്കാട് ഒളിവില്‍ കഴിയുകയായിരുന്നു. രാജുവിനെ ചാവക്കാട് നിന്നും പ്രദീപിനെ കഠിനംകുളം ഭാഗത്ത് നിന്നും ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: