ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണം സംസ്ഥാനത്ത് വളരെക്കാലമായി നിലനില്‍ക്കുന്ന സമാധാനത്തെ ഭഞ്ജിച്ചിരിക്കുകയാണ്.
വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ ഇരുപതിലേറെ കൊല്ലപ്പെട്ടതായാണ് അറിയുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും പൈശാചികമായ കൂട്ടക്കൊലയാണ് നടന്നിരിക്കുന്നത്. സംഭവസ്ഥലത്ത് വളരെ വൈകിയും കരസേന തിരച്ചില്‍ തുടരുകയാണ്. എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും, ആരൊക്കെ പിടിയിലായിട്ടുണ്ടെന്നും അറിയാനിരിക്കുന്നതേയുള്ളൂ. രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സൈനിക ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു. ആക്രമണം സംബന്ധിച്ച്, വിദേശ പര്യടനത്തിലായ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണ്‍ സംഭാഷണം നടത്തുകയും, ആക്രമണ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ശ്രീനഗറിലെത്തി ആഭ്യന്തരമന്ത്രി സുരക്ഷാ ഏജന്‍സികളുടെ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
പഹല്‍ഗാമിന്റെ മുകള്‍ഭാഗത്തെ ബെസാരന്‍ താഴ്വരയിലാണ് വെടിവെയ്‌പ്പ് നടന്നത്. കുതിരപ്പുറത്തേറിയോ കാല്‍നടയായോ മാത്രമേ ഈ പ്രദേശത്ത് എത്താന്‍ കഴിയൂ. തിരിച്ചറിയാത്ത വിധം വേഷംമാറിയാണ് ഭീകരര്‍ എത്തിയതും ആക്രമണം നടത്തിയതും. ആക്രമണം ആസൂത്രിതമായിരുന്നു എന്നതിന് തെളിവാണിത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നകാര്യം പരിശോധിക്കുന്നുണ്ട്.
ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിക്കുകയുണ്ടായി. ഇന്റലിജന്‍സ് ബ്യൂറോ മേധാവിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും സിആര്‍പിഎഫ് മേധാവിയും മറ്റും പങ്കെടുത്ത യോഗമാണ് നടന്നത്. സൈനിക ഉദ്യോഗസ്ഥര്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും അമിത് ഷാ സംസാരിക്കുകയുണ്ടായി.
പഹല്‍ഗാം ആക്രമണത്തിന് ഉത്തരവാദികളായവര്‍ കനത്ത വില കൊടുക്കേണ്ടിവരുമെന്നും, ഭീകരരെ തുരത്താന്‍ ശക്തമായ നടപടികള്‍ ആരംഭിച്ചതായും ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറയുകയുണ്ടായി.
നിശബ്ദമായ കാടുകളും നീലിമയുള്ള തടാകങ്ങളും ഹരിതാഭമായ താഴ്‌വരകളുമുള്ള പഹല്‍ഹാം ആക്രമണത്തിന് തെരഞ്ഞെടുത്തതിന് പിന്നിലും വിനോദസഞ്ചാരികളെ പിന്തിരിപ്പിക്കാനുള്ള ശ്രമമുണ്ട്. ഭീകരവാദത്തെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് സമാധാനം കളിയാടിയിരുന്ന കാശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹമാണ് കുറേക്കാലമായി കാണാന്‍ കഴിയുന്നത്. വേനലവധിയിലും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇതിലുള്ള അമര്‍ഷം കൂടിയാണ് ഇപ്പോഴത്തെ ആക്രമണത്തിനുള്ള പ്രേരണ. ആക്രമണത്തിന് ഇരയായ ചിലരെ അവരുടെ മതം തിരിച്ചറിഞ്ഞ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭീകരവാദത്തിന് മതമില്ലെന്ന് കരുതുന്നവര്‍ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.
ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് തന്റെ സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും, ഇത്തരം കുറ്റകൃത്യങ്ങള്‍ നമ്മുടെ ശക്തിയെ വര്‍ധിപ്പിക്കുകയുള്ളൂവെന്നുമാണ് പ്രതികരിച്ചത്.
ബോധവല്‍ക്കരണം കൊണ്ടോ അനുനയിപ്പിക്കല്‍കൊണ്ടോ ഇസ്ലാമിക ഭീകരരെ സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. അവര്‍ക്ക് മനസ്സിലാവുന്നത് വെടിയുണ്ടകളുടെ ഭാഷ മാത്രമാണ്. വികസന പ്രവര്‍ത്തനങ്ങളിലൂടെ കശ്മീരിലെ സാധാരണക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതോടൊപ്പം മനുഷ്യ മൃഗങ്ങളായ ഭീകരരെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുക തന്നെ വേണം. സമാധാനത്തിന്റെ ഇടവേളകളില്‍ ജാഗ്രത കൈവിടാന്‍ പാടില്ല എന്ന പാഠമാണ് പഹല്‍ ഗാം നല്‍കുന്നത്. സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും കുറുക്കുവഴികളില്ല എന്ന പാഠം കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: